•  26 Jun 2025
  •  ദീപം 58
  •  നാളം 16
ലേഖനം

ആയിരങ്ങള്‍ക്ക് ആത്മഹര്‍ഷമേകിയ പൂങ്കുയില്‍

    കാലങ്ങളായി ക്രൈസ്തവലോകത്ത് വിശ്വാസിസമൂഹത്തെ ഭക്തി ഗാനാലാപനത്തിലൂടെ ആത്മീയനിര്‍ വൃതിയിലാഴ്ത്തിയിരുന്ന ഒരു പൂങ്കുയിലായിരുന്നു സിസ്റ്റര്‍ റോസ് ഫ്രാന്‍സി വടക്കേല്‍. ഇക്കഴിഞ്ഞ ജൂണ്‍ ഏഴാം തീയതി സ്വര്‍ഗീയമണവാളന്റെ സന്നിധിയിലേക്ക് അവര്‍ യാത്രയായി. ഇത്ര ദീര്‍ഘകാലം ആയിരങ്ങളെ ആത്മീയഗാനങ്ങളിലൂടെ നിത്യതയിലേക്കയച്ച മറ്റൊരു കന്യാസ്ത്രീ ഉണ്ടോയെന്നു സംശയമാണ്. ഭരണങ്ങാനം ക്ലാരിസ്റ്റുമഠാംഗമായിരുന്ന സിസ്റ്റര്‍, വിശുദ്ധ അല്‍ഫോന്‍സാമ്മയുമായി ബന്ധപ്പെട്ട് ഭരണങ്ങാനത്തു നടന്ന ഒട്ടുമിക്ക  ചടങ്ങുകളിലെയും മുഖ്യഗായികയായിരുന്നു.
    ഭരണങ്ങാനത്തെ പുരാതന ക്രൈസ്തവകുടുംബമായ വടക്കേല്‍ ഭവനത്തില്‍ 1942 ഒക്‌ടോബര്‍ 24ന് മത്തായി - റോസ ദമ്പതികളുടെ എട്ടു മക്കളില്‍ ആറാമത്തെ മകളായി സിസ്റ്റര്‍ റോസ് പിറന്നു. ഭരണങ്ങാനത്തെ  കോണ്‍വെന്റുവക സ്‌കൂളില്‍  സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഇതേ ക്ലാരിസ്റ്റ് കോണ്‍വെന്റില്‍ 1965 ഏപ്രില്‍ 6-ാം തീയതി സഭാംഗമായി ചേര്‍ന്ന് ആറു പതിറ്റാണ്ടിലധികം സന്ന്യസ്തജീവിതം നയിച്ച വടക്കേലമ്മ (അടുത്തറിയാവുന്നവര്‍ അങ്ങനെ വിളിച്ചിരുന്നു.) 28 വര്‍ഷം ഇതേ സ്‌കൂളിലെ അധ്യാപികയായിരുന്നു. 
പാലാ രൂപതയിലെ സീനിയര്‍ ഗായികയായിരുന്ന സി. റോസ് ഫ്രാന്‍സി, കേരളത്തിലെ മിക്ക ദേവാലയങ്ങളിലും ഒട്ടേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. സിസ്റ്ററിന്റെ ഗാനലോകത്തില്‍ ഏറ്റവും ശ്രദ്ധേയമായിരുന്നത് മരണാനന്തരച്ചടങ്ങുകളിലെ ഗാനങ്ങളായിരുന്നു. എത്ര വലിയ ചടങ്ങിലും സിസ്റ്ററിന്റെ ഉച്ചത്തിലുള്ള ശബ്ദം വേറിട്ടുനിന്നു.
   ജീവിതത്തിന്റെ ഒരു ഘട്ടം കഴിയുമ്പോള്‍ മിക്ക ഗായകരുടെയും ശബ്ദത്തിന്റെ മാധൂര്യവും ഗാംഭീര്യവും ഒഴുക്കുമൊക്കെ നഷ്ടപ്പെടാറുണ്ട്. പക്ഷേ, ഈ അനുഗൃഹീതഗായികയുടെ ശബ്ദം അഗ്നിശുദ്ധി വരുത്തിയ പൊന്നുപോലെയായിരുന്നു; മാറ്റു കൂടിക്കൊണ്ടേയിരുന്നു. ജീവിതത്തിന്റെ സായാഹ്നവേളയിലെ ഗാനങ്ങള്‍പോലും ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ഇടവകയില്‍ ആരു മരിച്ചാലും സ്വന്തമായി ഉണ്ടാക്കിയ ചെണ്ടും മുടിയുമായി ഓടിയെത്തും സിസ്റ്റര്‍. ഭവനം മുതല്‍ പളളി വരെ ഒപ്പീസിന്റെയും പ്രാര്‍ത്ഥാനാഗാനങ്ങളുടെയും നേതൃത്വം സിസ്റ്ററിനുതന്നെ. സാമ്പത്തികമായി ഉയര്‍ന്നവരോ താഴ്ന്നവരോ എന്നു നോക്കാതെ എല്ലാ ചടങ്ങുകളിലും സിസ്റ്റര്‍ സജീവമായി പങ്കുചേര്‍ന്നു. ഇക്കാര്യം ഒരിക്കല്‍ സിസ്റ്ററിനോടു ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി, എല്ലാവരും ഈശോയുടെ മക്കളല്ലേ എന്നായിരുന്നു. എത്ര വലിയ മഴയ്ക്കും വെയിലിനും സിസ്റ്ററിനെ ഈ ചടങ്ങുകളില്‍നിന്നു തടയാനായില്ല. അനാരോഗ്യം അലട്ടുന്ന അപൂര്‍വവേളകളില്‍ 'മറ്റാരെയെങ്കിലും പറഞ്ഞുവിടാം സിസ്റ്റര്‍ വിശ്രമിക്ക്' എന്ന് മദര്‍ സുപ്പീരിയര്‍ ഉപദേശിക്കുമെങ്കിലും 'സാരമില്ല എനിക്ക് ആരോഗ്യമുണ്ട്' എന്നു പറഞ്ഞ് മദറിനോടു സമ്മതം വാങ്ങി പോകുന്ന പതിവുണ്ടായിരുന്നുവെന്ന് ഒരു സീനിയര്‍ മദര്‍ ഒരിക്കല്‍ പറയുകയുണ്ടായി. 
ഒരു വിശുദ്ധയ്ക്കു ചേര്‍ന്ന ജീവിതമാണു സിസ്റ്റര്‍ നയിച്ചിരുന്നത്. സൗമ്യപ്രകൃതം. അധികം ഉടുപ്പുകളൊന്നുമില്ലായിരുന്നു. രണ്ടോ മൂന്നോ ഉടുപ്പുകളില്‍ എല്ലാം കറുപ്പുനിറം. വിഷമിക്കുന്നവരെ, പ്രത്യേകിച്ച്, പാവങ്ങളെ ആശ്വസിപ്പിക്കാനും അവര്‍ക്ക്ആവശ്യമായ സഹായങ്ങള്‍ തരപ്പെടുത്തിക്കൊടുക്കാനുമൊക്കെ തന്റെ പരിമിതിക്കുള്ളില്‍ അവര്‍ സമയം കണ്ടെത്തിയിരുന്നു. മറ്റുളളവരുടെ ദുഃഖങ്ങളും പ്രശ്‌നങ്ങളും സിസ്റ്ററിന്റേതുകൂടിയായിരുന്നു. 
  ~ഒട്ടും പ്രശസ്തി ആഗ്രഹിച്ചില്ല ഈ ധന്യാത്മാവ്. അല്ലായിരുന്നുവെങ്കില്‍ കവിതയില്‍ മേരി ബനീഞ്ഞയെന്നപോലെ ഗാനലോകത്തെ വാനമ്പാടിയായി സിസ്റ്റര്‍ റോസ് ഫ്രാന്‍സിസ് വാഴ്ത്തപ്പെടുമായിരുന്നു, തീര്‍ച്ച!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)