മഹാകവി പാലാ നാരായണന്‍നായര്‍ അന്തരിച്ചിട്ട് ജൂണ്‍ 11 ന് 17 വര്‍ഷം
മലയാളത്തിന്റെ പ്രകൃതിഭംഗിയും സാംസ്‌കാരികഗരിമയും ഭാരതീയപൈതൃകത്തിലുള്ള അഭിമാനവും രാജ്യസ്‌നേഹവുമെല്ലാം പ്രൗഢമലയാളഭാഷയില്‍ തന്റെ കൃതികളില്‍ സന്നിവേശിപ്പിച്ച മഹാകവിയായിരുന്നു പാലാ.
ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും സാമീപ്യസമ്പര്‍ക്കങ്ങളിലൂടെ ലഭിച്ച സംസ്‌കൃതിയാണ് മഹാകവിയുടെ കാവ്യപൈതൃകം. പ്രപഞ്ചത്തോടും അതിലെ ആദിമബിംബങ്ങളോടും ദ്രാവിഡപ്പഴമ, കേരളീയത, ദേശീയത, സ്വാതന്ത്ര്യബോധം, മാനുഷികത തുടങ്ങിയ വിഷയങ്ങളോടുമുള്ള പ്രതിജ്ഞാബദ്ധത മഹാകവിയുടെ 5000 ത്തോളം വരുന്ന കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നു.
കേരളത്തിന്റെ നന്മ, പ്രകൃതിക്കപ്പുറം സ്വച്ഛന്ദമായ ജീവിതക്രമമായാണ് കവി കാണുന്നത്. ഗ്രാമനന്മയുടെ ആര്‍ദ്രതയും ഉത്സവത്തിന്റെ ഉണര്‍വുകളും ധാര്‍മികതയുടെ വര്‍ത്തമാനങ്ങളുംകൊണ്ട് നിറഞ്ഞ കേരളമാണ് കവിയുടെ ലോകം. ഒരര്‍ഥത്തില്‍ തന്റെ കവിതകളിലൂടെ കേരളീയന്റെ ജീവിതത്തിലേക്കുള്ള നടപ്പാത തുറന്നിടുകയാണ് മഹാകവി.
ഭാഷ നമ്മുടെ അസ്തിത്വമാണ്. മലയാളഭാഷ നൂറ്റാണ്ടുകള്‍കൊണ്ട് തോറ്റിയുണര്‍ത്തിയ മഹാജ്ഞാനികളെ, കവിവരരെ സ്മരിക്കുന്നതോടൊപ്പം മലയാളിയില്‍ ഒളിഞ്ഞുകിടക്കുന്ന പാരമ്പര്യത്തെ ഉദ്ദീപിപ്പിക്കുകയുമാണ് മഹാകവി.
'കേരളം വളരുന്നു' എന്ന കാവ്യപരമ്പരയില്‍ ഈ സമഗ്രത നമുക്കു ദര്‍ശിക്കാനാവും. എട്ടു വാല്യങ്ങളോടെ 1953 ല്‍ പുറത്തിറങ്ങിയ ഉദാത്തവും പ്രശസ്തവുമായ ഈ കൃതിയിലൂടെ പാലാ നാരായണന്‍നായര്‍ മഹാകവിയായി അറിയപ്പെട്ടു. ഈ നൂറ്റാണ്ടിന്റെ പുരാവൃത്തം എന്നു പറയാവുന്ന ഒരു കാവ്യം എന്നാണ് ഡോ. എസ്. ഗുപ്തന്‍നായര്‍ ഈ കൃതിയെ വിശേഷിപ്പിച്ചത്.
കലാമണ്ഡലത്തിന്റെ ശില്പിയായ വള്ളത്തോളിനെ 'കലാപൂജ'യിലും, വാല്മീകിയും വ്യാസനും ഭാഷയ്ക്കു നല്‍കിയ സംഭാവനകളെ 'കവിമാതി'ലും കൊച്ചുണ്ണിത്തമ്പുരാന്‍, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, വെണ്മണിക്കവികള്‍ തുടങ്ങി മണിപ്രാവാളത്തിന്റെ മധുരമൊഴി കേള്‍പ്പിച്ച സാംസ്‌കാരികപൈതൃകത്തെ 'കൊടുങ്ങല്ലൂര്‍ കളരി'യിലും കവി അനുസ്മരിക്കുന്നുണ്ട്.
ഭാഷയുടെ വളര്‍ച്ചയില്‍ തുഞ്ചനും കുഞ്ചനും ചെയ്ത പരിശ്രമങ്ങളെ മഹാകവി മുക്തകണ്ഠം പ്രശംസിക്കുന്നു.
''എന്നിലേക്കാവേശിച്ചു നേദിച്ച വരമൊഴി
നിന്നുകത്തുകയല്ലോ
സ്‌നേഹധാരയിലൂടെ''
എന്ന കവിത ശ്രദ്ധേയം.
പൂര്‍ണമനുഷ്യനെക്കുറിച്ചുള്ള കവിയുടെ സങ്കല്പം 'മനുഷ്യമൃഗങ്ങള്‍' എന്ന കവിതയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്:
''മാനസം വികസിച്ചു തേന്മണം പരന്നാലേ
മാനവന്‍ നേടൂ പൂര്‍ണസുകൃതം
സുഖാമൃതം
സ്‌നേഹത്തിന്റെ ശുദ്ധസംഗീതം പാലാക്കവിതകളിലുടനീളം കാണാം.
ശൈശവം, കൗമാരം, യൗവനം, വാര്‍ദ്ധക്യം എന്നീ ജീവിതഘട്ടങ്ങളിലൂടെ കടഞ്ഞെടുത്ത ജീവാമൃതം കാലത്തിന്റെ കൈകളില്‍ അര്‍പ്പിക്കാന്‍ മനസ്സാ വാചാ കര്‍മണാ സന്നദ്ധനായൊരു മഹാകവിയെ കൈരളിയെങ്ങനെ മറക്കാനാണ്! അറിവിന്റെ പക്വതയില്‍ എല്ലാറ്റിനോടുമുള്ള വിനയം ഉള്ളിലൊതുക്കി മഹാകവിയേകുന്ന നമോവാകം സാര്‍ഥകമായ ഒരു കാവ്യജീവിതത്തിന്റെ തിരുശ്ശേഷിപ്പാണ്.
ഒന്‍പതു ദശാബ്ദങ്ങള്‍ താണ്ടിനേ,
നായുസ്സിന്റെ
വെണ്‍പകലൊടുങ്ങുവാനേറെ
യില്ലിനിനേരം
അര്‍ക്കനാഴിയിലേക്കു ചായുന്നു,
ചിതകൂട്ടി
വയ്ക്കുന്നു സായംസന്ധ്യ,
യാത്ര ഞാന്‍ തുടരുന്നു
ഏകനായ് പുറപ്പെട്ടോനെനിക്കീയപാരത,
പൂകുവാന്‍ ഭയമില്ല,
യാത്ര ഞാന്‍ തുടരുന്നു
പേടിയില്ലെനിക്കൊട്ടു-
മാത്മനിര്‍വാണത്തിന്റെ
നീഡമാണല്ലോ ലക്ഷ്യം
യാത്ര ഞാന്‍ തുടരട്ടെ
ഭൂതഭാവികള്‍കണ്ടു ജാതകം കുറിക്കുന്ന ജാതവേദസ്സേ, നിനക്കോതുന്നേന്‍,
നമോവാകം!
നേര്‍ത്ത നൊമ്പരത്തോടെയേ ആ നമോവാകം സ്വീകരിക്കാന്‍ കഴിയൂ.