•  26 Jun 2025
  •  ദീപം 58
  •  നാളം 16
ലേഖനം

വിളക്കന്നൂരിലെ ദിവ്യകാരുണ്യഅടയാളത്തിന് വത്തിക്കാന്‍ അംഗീകാരം

   തലശ്ശേരി അതിരൂപതയിലെ വിളക്കന്നൂര്‍ ക്രിസ്തുരാജ ദൈവാലയത്തില്‍ 2013 നവംബര്‍ 15 ന് സംഭവിച്ച ദിവ്യകാരുണ്യ അടയാളത്തിന് വത്തിക്കാന്റെ അംഗീകാരം. പ്രസ്തുത ദിവസം വികാരിയായിരുന്ന ബഹു. തോമസ് പതിക്കലച്ചന്‍ പ്രഭാതത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖം തെളിഞ്ഞുവന്ന അസാധാരണസംഭവമുണ്ടായി. വി. കുര്‍ബാനയില്‍ റൂഹാക്ഷണപ്രാര്‍ഥനയുടെ സമയത്ത് തിരുവോസ്തിയുടെ നടുവില്‍ ഒരു അടയാളം പ്രത്യക്ഷപ്പെടുകയും വളരെ പെട്ടെന്നുതന്നെ അതില്‍ ഈശോയുടെ മുഖച്ഛായ തെളിഞ്ഞുവരുകയും ചെയ്തു.
    അന്നത്തെ അതിരൂപതാധ്യക്ഷനായിരുന്ന അഭിവന്ദ്യ മാര്‍ ജോര്‍ജ് വലിയമറ്റത്തിന്റെ നിര്‍ദേശപ്രകാരം 2013 നവംബര്‍ 17 ന് തിരുവോസ്തി തലശ്ശേരി ആര്‍ച്ചുബിഷപ്‌സ് ഹൗസിലേക്കു കൊണ്ടുവരുകയും രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. ഇതേക്കുറിച്ച് അന്നത്തെ സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിപ്പിതാവിനെ അറിയിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ ജോസഫ് അരുമച്ചാടത്ത് എന്നീ ബിഷപ്പുമാര്‍ അടങ്ങിയ സീറോ മലബാര്‍ സഭയുടെ ഡോക്ട്രിനല്‍ കമ്മീഷനെ ഈ പ്രതിഭാസത്തെക്കുറിച്ചു പഠിക്കാന്‍ മേജര്‍ ആര്‍ച്ചുബിഷപ് ചുമതലപ്പെടുത്തി. മോണ്‍. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. ജോസ് പാലക്കീല്‍ എം.എസ്.ടി., റവ. ഡോ. സിബി പുളിക്കല്‍, റവ.ഡോ. ജോസഫ് പാംപ്ലാനി, റവ. ഡോ. തോമസ് മേല്‍വെട്ടം, റവ. ഡോ. ജോര്‍ജ് കുടിലില്‍ എന്നീ വിദഗ്ധരടങ്ങിയ ഒരു സമിതിയെ ഈ പ്രതിഭാസം ആഴത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സീറോ മലബാര്‍ ഡോക്ട്രിനല്‍ കമ്മീഷന്‍ ചുമതലപ്പെടുത്തി. വിദഗ്ധസമിതി പഠിക്കുകയും 2013 ഡിസംബര്‍ 21 ന് റിപ്പോര്‍ട്ടു സമര്‍പ്പിക്കുകയും ചെയ്തു. തിരുവോസ്തി രഹസ്യമായി ആര്‍ച്ചുബിഷപ്‌സ് ഹൗസില്‍ തുടര്‍ന്നും സൂക്ഷിച്ചുപോന്നു.
    അഭിവന്ദ്യ മാര്‍ ജോര്‍ജ് ഞരളക്കാട്ടു പിതാവ് അന്നത്തെ സഹായമെത്രാനും സിബിസിഐ ഡോക്ട്രിനല്‍ കമ്മീഷന്‍അംഗവുമായിരുന്ന അഭിവന്ദ്യ മാര്‍ ജോസഫ് പാംപ്ലാനി പിതാവിനോട് ഈ വിഷയത്തെക്കുറിച്ചു പഠനം തുടരാന്‍ നിര്‍ദേശിച്ചു. പിന്നീട് ബിഷപ്‌സ് ഹൗസില്‍നിന്നു തിരുവോസ്തി വിളക്കന്നൂര്‍ ഇടവകദൈവാലയത്തിലേക്ക് 2018 ഓഗസ്റ്റ് 22 ന് തിരികെക്കൊണ്ടുപോയി. കൃത്യമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഡിക്രി അഭിവന്ദ്യ മാര്‍ ജോര്‍ജ് ഞരളക്കാട്ട് പിതാവ് പുറപ്പെടുവിക്കുകയും അദ്ഭുതപ്രതിഭാസത്തിന്റെ ഔദ്യോഗികസ്ഥിരീകരണം വിശ്വാസതിരുസംഘത്തില്‍നിന്നാണു വരേണ്ടതെന്ന് ദൈവജനത്തെ അറിയിക്കുകയും ചെയ്തു.
2018 ല്‍ റോമിലെ വിശ്വാസതിരുസംഘത്തിന്റെ നിര്‍ദേശമനുസരിച്ച് കൂടുതല്‍ പഠനത്തിനായി തിരുവോസ്തി ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി വഴി റോമിലേക്കു കൊണ്ടുപോയി. 2023 ഓഗസ്റ്റ് എട്ടിന് വിശ്വാസതിരുസംഘത്തിന്റെ അധ്യക്ഷനായ കര്‍ദ്ദിനാള്‍ ലൂയിസ് ഫ്രാന്‍സിസ്‌കോ  ലെസാരിയായ്ക്ക് അതിരൂപതാധ്യക്ഷനായ അഭിവന്ദ്യ മാര്‍ ജോസഫ് പാംപ്ലാനി പിതാവ് ഈ അദ്ഭുതപ്രതിഭാസത്തെക്കുറിച്ചുള്ള പഠനത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് കത്തെഴുതി. 2023 സെപ്റ്റംബര്‍ 21 ന് മറുപടി ലഭിച്ചു. ഇതിനെപ്പറ്റി കൂടുതല്‍ പഠനം നടത്താന്‍ റോമില്‍നിന്നു നിര്‍ദേശിച്ചു.2024 ജനുവരി 15 ന് ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതിയില്‍നിന്നു തിരുവോസ്തി ഏറ്റുവാങ്ങുകയും  തലശ്ശേരി അതിരൂപതാകേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു. റോം നിര്‍ദേശിച്ച കൂടുതല്‍ ശാസ്ത്രീയപഠനങ്ങള്‍ക്കുള്ള സൗകര്യം ഇന്ത്യയില്‍ ഉണ്ടെന്നുള്ളതിനാലായിരുന്നു തിരുവോസ്തി തിരികെനല്‍കിയത്.
    പിന്നീട് ചില പഠനങ്ങള്‍ ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നടത്തി. വിശ്വാസതിരുസംഘത്തിന്റെ നിര്‍ദേശമനുസരിച്ച് ശാസ്ത്രീയപഠനങ്ങളും പരീക്ഷണങ്ങളും നടത്താന്‍ ശാസ്ത്രജ്ഞന്മാരുടെ ഒരു സമിതിയെ നിയോഗിച്ചു. 2024 ജനുവരി 23 ന് കൂടുതല്‍ ശാസ്ത്രീയപഠനത്തിനായി തിരുവോസ്തി ബംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെത്തിച്ചു. നിരവധി ശാസ്ത്രജ്ഞന്മാരുടെയും റവ. ഡോ. ജോര്‍ജ് കരോട്ട്, റവ. ഡോ. സെബാസ്റ്റ്യന്‍ ചാലയ്ക്കല്‍ എന്നീ ദൈവശാസ്ത്രന്മാരുടെയും സമിതികള്‍ തിരുവോസ്തിയിലെ അദ്ഭുതപ്രതിഭാസത്തെക്കുറിച്ചു പഠനം നടത്തുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. തിരുവോസ്തിയിലെ ഛായാചിത്രത്തില്‍ പുറമേനിന്നുള്ള ഏതെങ്കിലും പദാര്‍ഥത്തിന്റെ സ്വാധീനമുണ്ടോ എന്നു മനസ്സിലാക്കാന്‍ കഴിയുന്ന പരീക്ഷണങ്ങളായിരുന്നു വിശ്വാസതിരുസംഘം നിര്‍ദേശിച്ചിരുന്നത്.
അതീവരഹസ്യത്തോടെ നടത്തിയ പഠനത്തിന്റെ പൂര്‍ണമായ റിപ്പോര്‍ട്ട് വത്തിക്കാന്‍സ്ഥാനപതി വഴി 2024 ഏപ്രില്‍ രണ്ടിന് റോമിനു സമര്‍പ്പിച്ചു.   ശാസ്ത്രീയപഠനത്തിന്റെ റിപ്പോര്‍ട്ടുകളും ദൈവശാസ്ത്രവിശകലനങ്ങളും വിലയിരുത്തി ഇന്ത്യയിലെ വത്തിക്കാന്‍സ്ഥാനപതി വഴി 2025 മാര്‍ച്ച് 19 ന് വിളക്കന്നൂരിലെ ദിവ്യകാരുണ്യപ്രതിഭാസം ഒരു അസാധാരണസംഭവമായി പ്രഖ്യാപിക്കുന്നതില്‍ തടസ്സമില്ലെന്ന് വിശ്വാസതിരുസംഘം അറിയിച്ചു. ദൈവജനത്തെ അറിയിക്കാനുള്ള ഡിക്രി മലയാളത്തില്‍ പരിഭാഷപ്പെടുത്തി വിശ്വാസതിരുസംഘത്തിനും സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനും സിബിസിഐ പ്രസിഡന്റിനും നല്‍കാന്‍ നിര്‍ദേശമുണ്ടായി. ഡിക്രി പരിഭാഷപ്പെടുത്തി റോമില്‍ എത്തിച്ചതിനെത്തുടര്‍ന്ന് ഈ അദ്ഭുതപ്രതിഭാസത്തെക്കുറിച്ച് ദൈവജനത്തെ അറിയിക്കാനുള്ള അനുമതി വിശ്വാസതിരുസംഘം അഭിവന്ദ്യ മാര്‍ ജോസഫ് പാംപ്ലാനി പിതാവിനു നല്‍കി. തിരുവോസ്തിയിലെ ഛായാചിത്രത്തിന്റെ അതേ പദാര്‍ഥമാണ് തിരുവോസ്തിയുടെ മറ്റു ഭാഗങ്ങളില്‍ ഉള്ളതെന്നും ഈ ഛായാചിത്രം തിരുവോസ്തിയിലെ പദാര്‍ഥങ്ങളില്‍നിന്നുതന്നെ രൂപപ്പെട്ടതാണെന്നുമുള്ള നിഗമനത്തിലാണ് ശാസ്ത്രീയപഠനങ്ങള്‍ എത്തിനില്‍ക്കുന്നത്.
   2025 മേയ് 9 ന് വിളക്കന്നൂര്‍ ക്രിസ്തുരാജ ദൈവാലയത്തിലെ ദിവ്യബലിമധ്യേ ഈ വിവരം ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ദൈവജനത്തെ അറിയിച്ചു. 2025 മേയ് 31 ന് ഉച്ചകഴിഞ്ഞ് 2.30 ന് ഇന്ത്യയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ചുബിഷപ് ലെയോ പോള്‍ഡോ ജിറല്ലി ഔദ്യോഗികമായ പ്രഖ്യാപനം വിളക്കന്നൂര്‍ ക്രിസ്തുരാജാ ദൈവാലയത്തില്‍ നടത്തി.

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)