•  26 Jun 2025
  •  ദീപം 58
  •  നാളം 16
ലേഖനം

ഹൃദയത്തിലേക്കു മടങ്ങുക

    പ്രപഞ്ചവും അതിലെ സമസ്തസൃഷ്ടികളും നെടുവീര്‍പ്പിടുകയും ഈറ്റുനോവനുഭവിക്കുകയും ചെയ്യുന്നത് അതിന്റെ സ്രഷ്ടാവിന്റെ ഹൃദയം കണ്ടെത്തുന്നതിനാണ്. തന്റെ ഉള്ളില്‍ ഈ നെടുവീര്‍പ്പ് അനുഭവിച്ചറിഞ്ഞ സെന്റ് അഗസ്റ്റിന്‍ പറഞ്ഞു  ദൈവമേ, നീ എന്നെ നിനക്കായി സൃഷ്ടിച്ചു. നിന്നില്‍ വിലയം പ്രാപിക്കുന്നതുവരെ എന്റെ ഹൃദയം അസ്വസ്ഥമായിരിക്കും.
    ഇന്ന് ലോകം അസംതൃപ്തമാണ്. എല്ലാം ഉപരിപ്ലവമാകുന്നതിന്റെ അസ്വസ്ഥത ഹൃദയത്തിന്റെ  സ്വഭാവഗുണത്തെ ബാധിച്ചിരിക്കുന്നു. 'താത്കാലികത'യുടെയും' ഉപഭോഗ'ത്തിന്റെയും സംസ്‌കാരത്തില്‍ ഹൃദയത്തിനു സ്ഥാനമില്ല. ലോകത്തിന് അതിന്റെ യഥാര്‍ഥഹൃദയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. തല്‍സ്ഥാനത്തു പ്രതിഷ്ഠിതമാകാന്‍ മത്സരിക്കുന്ന നിര്‍മിതബുദ്ധി സകലതിനെയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥിതിയില്‍ ക്രിസ്തുവിന്റെ ഹൃദയത്തിന്റെ പ്രസക്തി നാം വീണ്ടും കണ്ടെത്തണം. 'ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍' (മത്താ11:29). ഈശോയുടെ തിരുഹൃദയത്തില്‍നിന്നു പഠിക്കാന്‍, ആ ഹൃദയത്തിലേക്കു തിരിയേണ്ടതിന്റെ കാലികപ്രസക്തി ചൂണ്ടിക്കാണിച്ചും അവിടുത്തെ ദൈവികവും മാനുഷികവുമായ സ്‌നേഹത്തേക്കുറിച്ചു പഠിപ്പിച്ചുകൊണ്ടും ഫ്രാന്‍സിസ് പാപ്പാ 'അവിടുന്നു നമ്മെ സ്‌നേഹിച്ചു' എന്ന ചാക്രികലേഖനത്തിലൂടെ അടുത്തനാളില്‍ ലോകത്തോടു സംവദിച്ചു. 
     ഹൃദയശൂന്യതയുടെ നടുക്കുന്ന സംഭവങ്ങള്‍, ഹൃദയത്തില്‍ ഇടം നല്‍കാത്തതിന്റെ പരാജയകഥകള്‍, മൂല്യ ശോഷണം സംഭവിച്ച ഹൃദയബന്ധങ്ങള്‍,  ദൈവഭയം നഷ്ടമായ ജീവിതങ്ങള്‍, യുദ്ധങ്ങള്‍ തുടങ്ങിയ സമകാലികവെല്ലുവിളികള്‍ക്കിടയില്‍ തിരുഹൃദയഭക്തി പുനര്‍ജീവിപ്പിച്ചുകൊണ്ട്, ഹൃദയമില്ലാത്ത ഒരു സമൂഹത്തിന് തിരുഹൃദയത്തിന്റെ സ്‌നേഹവും ആര്‍ദ്രതയും വീണ്ടെടുക്കുന്ന 'സ്‌നേഹസംസ്‌കാരം' ഒരു 'തിരുഹൃദയസംസ്‌കാരം' പരിഹാരമാകുമെന്ന്, വി. ഗ്രന്ഥത്തിന്റെയും ദൈവശാസ്ത്രപഠനത്തിന്റെയും സഭാപാരമ്പര്യങ്ങളുടെയും വിശുദ്ധരുടെ ജീവിതസാക്ഷ്യങ്ങളുടെയും വെളിച്ചത്തില്‍ ഈ ചാക്രികലേഖനം വരച്ചുകാണിക്കുന്നു. 
മനുഷ്യന്റെ മഹത്ത്വം തിരിച്ചറിഞ്ഞും സാഹോദര്യബന്ധങ്ങള്‍ പുനഃസ്ഥാപിച്ചും പൊതുഭവനത്തെ പരിപാലിച്ചും ഒത്തൊരുമിച്ചുപ്രവര്‍ത്തിക്കാന്‍ മനുഷ്യരാശിക്കു കഴിയണമെങ്കില്‍ ക്രിസ്തുവിന്റെ സ്‌നേഹത്തില്‍നിന്ന്, ഹൃദയത്തില്‍നിന്ന് പാനം ചെയ്‌തേ മതിയാവൂ. അവന്റെ സ്‌നേഹത്തിനു മാത്രമേ ഒരു പുതിയ മാനവികത കൊണ്ടുവരുവാന്‍ കഴിയുകയുള്ളൂ (ഉച219).
ക്രിസ്തുവിന്റെ ഹൃദയത്തിലൂടെ മനുഷ്യഹൃദയങ്ങളിലേക്കു ചൊരിയപ്പെടുന്ന ദൈവസ്‌നേഹത്തിന്റെ ജലധാര ഒരിക്കലും നിലയ്ക്കാത്തതാണ്. കുത്തി മുറിവേല്‍പ്പിക്കപ്പെട്ട അവന്റെ ഹൃദയം മനുഷ്യരാശിക്കു വറ്റാത്ത നീരുറവയാണ്. ആ ജലാശയത്തില്‍നിന്നു സമൃദ്ധമായി പാനം ചെയ്ത് സംതൃപ്തരാകാന്‍ ജൂണ്‍മാസം നമ്മെ പ്രത്യേകം ക്ഷണിക്കുന്നു.  ഈശോയുടെ തിരുഹൃദയചിത്രത്തിനു മുമ്പില്‍ കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ചുകൂടിയുള്ള തിരുഹൃദയപ്രതിഷ്ഠയും ജൂണ്‍മാസവണക്കവും ക്രൈസ്തവകുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും നട്ടെല്ലായിരുന്നു. തിരുഹൃദയഭക്തി ക്രൈസ്തവവിശ്വാസത്തിന്റെ സംക്ഷേപമാണ്. ക്രിസ്തുവിനു നല്കാന്‍ നാം കടപ്പെട്ടിരിക്കുന്ന ആരാധനയുടെ ഏറ്റവും മഹത്തായ പ്രകടനമാണ് 'തിരുഹൃദയ ആരാധന' എന്ന് വി. പന്ത്രണ്ടാം പീയൂസ് പാപ്പാ പറഞ്ഞിട്ടുണ്ട്. 
    1673-75 കാലഘട്ടങ്ങളില്‍ പാരലമോണിയയിലെ വി. മാര്‍ഗരറ്റ് മേരിക്കു ലഭിച്ച വെളിപാടിനെത്തുടര്‍ന്ന് യൂറോപ്പില്‍ ശക്തിപ്പെട്ട തിരുഹൃദയഭക്തി ജാന്‍സനിസം എന്ന 'തെറ്റായ ആത്മീയ വാദ'ത്തെ അതിജീവിക്കാന്‍ വളരെ സഹായകമായി. ദൈവത്തില്‍നിന്നു മുക്തമായ ഒരു ലോകം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന മതേതരവത്കരണത്തിന്റെ ശക്തമായ തരംഗത്തിനു മുന്നിലാണ് നാം ഇന്നു  നില്‍ക്കുന്നത്. ഇക്കാരണത്താല്‍, നമ്മുടെ ദൃഷ്ടി ക്രിസ്തുവിലേക്കു തിരിച്ച്, തിരുഹൃദയഭക്തി പുതുക്കാന്‍ ഫ്രാന്‍സിസ് പാപ്പാ നമ്മെ ക്ഷണിക്കുന്നു. വിശുദ്ധഗ്രന്ഥാധിഷ്ഠിതവും ക്രിസ്തു കേന്ദ്രീകൃതവും ത്രിത്വപരവും ആദിമ  സഭയുടെ പാരമ്പര്യത്തില്‍ ഉണ്ടായിരുന്നതും  പത്തൊമ്പതാം നൂറ്റാണ്ടില്‍  ലോകം മുഴുവന്‍ വ്യാപിച്ചതുമായ തിരുഹൃദയഭക്തി, വ്യക്തികളെ വിശുദ്ധകൂദാശകളിലേക്കു നയിക്കുകയും ആത്മരക്ഷയ്ക്കു സഹായിക്കുകയും ചെയ്യുന്ന അനുഷ്ഠാനമാണ്. മനുഷ്യവര്‍ഗത്തോടുള്ള ദൈവത്തിന്റെ അനന്തമായ സ്‌നേഹത്തെപ്രതി സ്‌നേഹത്തിന്റെയും പരിഹാരത്തിന്റെയും പ്രവൃത്തികളാല്‍ സമാദരിക്കപ്പെടുക എന്നതാണ് തിരുഹൃദയഭക്തിയുടെ കാതലായ സ്വഭാവവിശേഷം. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ദൈവത്തോടും സഹോദരങ്ങളോടുമുള്ള നമ്മുടെ സ്‌നേഹത്തിന്റെ മനോജ്ഞമായ പ്രകാശനമാണ് തിരുഹൃദയഭക്തി.
സ്വയം സൃഷ്ടിക്കുന്ന മതിലുകള്‍ക്കുള്ളില്‍ നാം കുരുങ്ങിപ്പോകുമ്പോള്‍  വ്യക്തികള്‍തമ്മില്‍ ആരോഗ്യപരമായ ഹൃദയബന്ധങ്ങള്‍ സാധ്യമാവുകയില്ല. തത്ഫലമായി ദൈവത്തിലേക്കുള്ള തുറവ് അസാധ്യമായിത്തീരുന്നു. അനുരഞ്ജനവും സമാധാനവും ഹൃദയത്തില്‍നിന്നു ജനിക്കുന്നു. ക്രിസ്തുവിന്റെ ഹൃദയം പരമാനന്ദമാണ്. അതു തുറവാണ്, അതു ദാനമാണ്, അതു കണ്ടുമുട്ടലാണ്. ആ ഹൃദയത്തില്‍ ആരോഗ്യകരവും സന്തോഷകരവുമായ വഴികളില്‍ പരസ്പരം ബന്ധപ്പെടാനും ഈ ലോകത്തില്‍ ദൈവസ്‌നേഹത്തിന്റെയും നീതിയുടെയും രാജ്യം കെട്ടിപ്പടുക്കാനും തിരുഹൃദയഭക്തിയിലൂടെ നാം പഠിക്കുന്നു. ക്രിസ്തുവിന്റെ ഹൃദയവുമായി ഐക്യപ്പെട്ടിരിക്കുന്ന നമ്മുടെ ഹൃദയങ്ങള്‍ക്ക് ഈ സാമൂഹിക അദ്ഭുതം പ്രവര്‍ത്തിക്കാന്‍ കഴിയും (ഉച28).
    സ്വയം നല്‍കാനുള്ള സന്നദ്ധതയും മറ്റുള്ളവരെ അംഗീകരിക്കാനുള്ള കഴിവും  ആര്‍ജിക്കുന്നതനുസരിച്ചായിരിക്കും നാം നാമായിത്തീരുന്നത്.  നാം ജീവിക്കുന്ന നിര്‍മിതബുദ്ധിയുടെ ഈ യുഗത്തില്‍ നമ്മുടെ മാനവികതയെ സംരക്ഷിക്കാന്‍ തിരുഹൃദയഭക്തി സഹായിക്കും. നമ്മുടെ സകല ചിന്തകള്‍ക്കും ആശയങ്ങള്‍ക്കുമപ്പുറം കര്‍ത്താവ് തന്റെ ഹൃദയത്തില്‍നിന്നു നമ്മുടെ ഹൃദയങ്ങളോട് സംസാരിച്ചുകൊണ്ട് നമ്മെ രക്ഷിക്കുന്നു. ജീവിക്കുന്നവനും സന്നിഹിതനുമായ ക്രിസ്തുവുമായി ഹൃദയവും ഹൃദയവും തമ്മില്‍ നടത്തിയ പ്രാര്‍ഥനാപൂര്‍ണമായ സംവാദം പ്രശസ്ത ബുദ്ധിജീവിയായിരുന്ന ജോണ്‍ ഹെന്റി ന്യൂമാനെ വലിയ തിരിച്ചറിവിലേക്കു നയിച്ചു. യഥാര്‍ഥസമാധാനം നല്‍കിക്കൊണ്ട് നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും അര്‍ഥം നല്‍കി നമ്മെ സ്വതന്ത്രരാക്കാന്‍ കഴിവുള്ള തിരുഹൃദയത്തെ അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ ഹൃദയത്തെ ഈശോയുടെ ഹൃദയത്തോടൊപ്പം മിടിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം പ്രാര്‍ഥിച്ചു.  ഹൃദയത്തെ ഗൗരവമായി എടുക്കുന്നത് വലിയ സാമൂഹികമാറ്റങ്ങള്‍ ഉളവാക്കും. നമുക്കെല്ലാവര്‍ക്കും ഹൃദയത്തിന്റെ മാറ്റം ആവശ്യമാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍  പഠിപ്പിച്ചിരുന്നു. ഇന്ന് ലോകത്തെ ബാധിക്കുന്ന അസന്തുലിതാവസ്ഥ യഥാര്‍ത്ഥത്തില്‍ മനുഷ്യഹൃദയത്തില്‍ വേരുന്നിയ ആഴത്തിലുള്ള അസന്തുലിതാവസ്ഥയുടെ അടയാളമാണ്.  നമ്മുടെ ലോകത്തെ ബാധിക്കുന്ന ദുരന്തങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഹൃദയത്തിലേക്കു മടങ്ങാന്‍ കൗണ്‍സില്‍ നമ്മെ പ്രേരിപ്പിച്ചു. നമ്മുടെ ഹൃദയത്തില്‍ ഈശോയുടെ തിരുഹൃദയം രാജാവായി  ഭരണം നടത്തുന്നുവെങ്കില്‍ സമ്പൂര്‍ണവും തിളക്കമാര്‍ന്നതുമായ രീതിയില്‍ നാം ആരായിരിക്കാന്‍ വിളിക്കപ്പെട്ടുവോ, ആ വ്യക്തികളായി നാം മാറും. കാരണം, ഓരോ വ്യക്തിയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സ്‌നേഹത്തിനുവേണ്ടിയാണ്. സ്‌നേഹിക്കുന്നതിലൂടെ ഈ ലോകത്തില്‍ നമ്മുടെ അസ്തിത്വത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവും നാം അറിയുന്നു (ഉച23). നമ്മുടെ അസ്തിത്വത്തിന്റെ സത്തയുടെ ഏറ്റവും ചെറിയ ഇഴകളില്‍പോലും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണു നാം (ഉച21).
ഹൃദയശൂന്യമായിത്തീര്‍ന്ന ഒരു ലോകത്തിന്റെ അടയാളമാണ് യുദ്ധങ്ങള്‍. സര്‍വനാശകാരിയായ  യുദ്ധം വിതയ്ക്കുന്ന കെടുതികള്‍ക്കിരയാകുന്ന സ്ത്രീകളും കുഞ്ഞുങ്ങളും പ്രായമായവരും തങ്ങള്‍ ജീവിച്ച ഭവനങ്ങളും സമ്പാദിച്ചവയും നഷ്ടമായതില്‍ തീവ്രദുഃഖം അനുഭവിക്കുന്നതു കാണേണ്ടിവരുന്നത് ഹൃദയഭേദകമാണ്.
    ഈശോയുടെ തിരുഹൃദയമാണ് സകല യാഥാര്‍ഥ്യങ്ങളുടെയും ഏകീകരണതത്ത്വം. കാരണം, ക്രിസ്തു ലോകത്തിന്റെ ഹൃദയമാണ്. അവിടുത്തെ കുരിശുമരണം, പുനരുത്ഥാനം എന്നീ പെസഹാരഹസ്യങ്ങളാണ് ചരിത്രത്തിന്റെ കേന്ദ്ര ബിന്ദു. അവിടുന്നു നിമിത്തം അതു രക്ഷയുടെ ഒരു ചരിത്രമായി (ഉച31). നമ്മില്‍ ഒരാളായി വസിക്കാന്‍ അവിടുന്ന് തിരഞ്ഞെടുത്തതും ദുരിതമനുഭവിക്കുന്നതുമായ ഈ ലോകത്തിന്റെമേല്‍ കരുണ കാണിക്കാന്‍ അവിടുത്തെ ഹൃദയത്തോട് നമുക്ക് അപേക്ഷിക്കാം. അവിടുത്തെ സ്‌നേഹത്തിന്റെയും പ്രകാശത്തിന്റെയും നിധികള്‍ അവിടുന്നു നമ്മുടെമേല്‍ കോരിച്ചൊരിയുമാറാകട്ടെയെന്ന് ഫ്രാന്‍സിസ് പാപ്പായോടു ചേര്‍ന്ന് പ്രാര്‍ഥിച്ചുകൊണ്ട് ഈ വര്‍ഷത്തെ തിരുഹൃദയത്തിരുനാള്‍ ആഘോഷിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)