•  26 Jun 2025
  •  ദീപം 58
  •  നാളം 16
ലേഖനം

പരിഷ്‌കരിച്ച പി ഒ സി ബൈബിളിലെ സവിശേഷതകള്‍

   കഴിഞ്ഞ ലക്കത്തില്‍ ബൈബിള്‍വിവര്‍ത്തനങ്ങളുടെ പരിഷ്‌കരണത്തെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും എഴുതിയിരുന്നു. കേരള കത്തോലിക്കാസഭ ഔദ്യോഗികമായി വിവര്‍ത്തനം ചെയ്തു പ്രകാശനം ചെയ്തിട്ടുള്ള ബൈബിളായിരുന്നു പി ഒ സി ബൈബിള്‍. അതിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ജൂണ്‍മാസം മൂന്നാം തീയതി പ്രസിദ്ധീകരിച്ചത്.  പി ഒ സി പരിഷ്‌കരിച്ച പതിപ്പ്  (ഞജഛഇ) എന്നായിരിക്കും ഔദ്യോഗികമായി ഈ വിവര്‍ത്തനം അറിയപ്പെടുന്നത്. 
    പുതിയനിയമത്തിന്റെ പരിഷ്‌കരണം 2005ല്‍ ആരംഭിച്ചിരുന്നു. 2012 ല്‍ അതു പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. നിലവിലുണ്ടായിരുന്ന പി ഒ സി ബൈബിളില്‍ പുതിയനിയമത്തിന് മൂലഭാഷയില്‍നിന്ന് അധികം വ്യത്യാസങ്ങളില്ലാതിരുന്നതുകൊണ്ട്  പുതിയ ഒരു വിവര്‍ത്തനത്തിനുള്ള ശ്രമം നടത്താതെ വ്യത്യാസങ്ങളുള്ള ഭാഗം മാത്രം പരിഷ്‌കരിക്കുകയാണു ചെയ്തിരുന്നത്.  എന്നാല്‍, പഴയനിയമഗ്രന്ഥങ്ങളില്‍  കൂടുതല്‍ വ്യത്യാസങ്ങളുണ്ടായിരുന്നതുകൊണ്ട് പുതിയ ഒരു വിവര്‍ത്തനം തയ്യാറാക്കുകയായിരുന്നു; എന്നിരുന്നാലും അടിസ്ഥാനഗ്രന്ഥമായി നിലവിലിരുന്ന പി ഒ സി ബൈബിള്‍ ഉപയോഗപ്പെടുത്തുകയാണു ചെയ്തത്. 
   പഴയനിയമത്തില്‍ ഹീബ്രുഭാഷയില്‍ എഴുതപ്പെട്ടിരുന്ന 39 ഗ്രന്ഥങ്ങള്‍ ഹീബ്രു മൂലഗ്രന്ഥത്തില്‍നിന്നും, ഗ്രീക്കുഭാഷയില്‍ എഴുതപ്പെട്ടിരുന്ന ഏഴുഗ്രന്ഥങ്ങള്‍ ഗ്രീക്കു മൂലഗ്രന്ഥത്തില്‍നിന്നുമാണ് വിവര്‍ത്തനം ചെയ്തിരുന്നത്. ദാനിയേല്‍, എസ്രാ എന്നീ പുസ്തകങ്ങളില്‍ അറമായ മൂലഭാഷയിലുള്ള അധ്യായങ്ങള്‍ അറമായഭാഷയില്‍നിന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നു. പഴയനിയമത്തിന്റെ  പ്രാചീനവിവര്‍ത്തനങ്ങളായ ഗ്രീക്ക്, അറമായ, സുറിയാനി, ലത്തീന്‍ വിവര്‍ത്തനങ്ങളും ആധുനികഭാഷകളിലെ വിവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്തിട്ടുണ്ട്. പി ഒ സി ബൈബിള്‍  പരിഷ്‌കരിക്കുന്നയവസരത്തില്‍ നല്കിയിരുന്ന നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത് ചിരപരിചിതമായ നാമങ്ങള്‍ മൂലഭാഷയില്‍ വ്യത്യസ്തമായാണ് ഉപയോഗിക്കുന്നതെങ്കിലും  തിരുത്തേണ്ട ആവശ്യമില്ല എന്നാണ്. ഉദാഹരണത്തിന്, ഏദെന്‍തോട്ടത്തിലെ നദികള്‍ ടൈഗ്രീസ്, യൂഫ്രട്ടീസ് എന്നത് ഹീബ്രുവില്‍നിന്നു ഗ്രീക്കിലേക്കു വിവര്‍ത്തനം ചെയ്തപ്പോള്‍ വന്ന പേരുകളാണ്. ഹീബ്രുമൂലത്തില്‍ ഹിദെഖല്‍, പ്രാത്ത് എന്നിങ്ങനെയാണ് ആ നദികളുടെ പേരുകള്‍. ഇവിടെ മൂലഭാഷയിലുള്ള പേരുകള്‍ അടിക്കുറിപ്പില്‍മാത്രം നല്കി പരിചിതമായ നാമങ്ങള്‍ ഉപയോഗിക്കുകയാണു ചെയ്തിരിക്കുന്നത്. അതുപോലെതന്നെ ചെങ്കടല്‍ എന്നതിന് ഹീബ്രുഭാഷയിലെ മൂലത്തില്‍ ഉപയോഗിച്ചിരിക്കുന്നത് ഞാങ്ങണകളുടെ കടല്‍ എന്നാണ്.  എന്നാല്‍, ഗ്രീക്കിലേക്കു വിവര്‍ത്തനം ചെയ്തപ്പോള്‍ വന്ന ചെങ്കടല്‍ എന്നുതന്നെ വിവര്‍ത്തനത്തില്‍ നിലനിര്‍ത്തിയിരിക്കുന്നു. 
   ഹീബ്രുനാമങ്ങള്‍ അതേപോലെതന്നെ നിലനിര്‍ത്താതെ പരിചിതമായ പേരുകള്‍തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഉദാ: ജോഷ്വാ (യഹോഷുവാ), ജറെമിയ (യെറെമിയാഹു) എന്നത് ഹീബ്രുനാമം. യാഹ് വേ എന്ന ദൈവികനാമം ഗ്രീക്കുവിവര്‍ത്തനത്തില്‍ ഉപയോഗിച്ചതിനു സമാനമായി കര്‍ത്താവ് എന്നാണ് വിവര്‍ത്തനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.  ഹീബ്രുമൂലത്തോടും പാരമ്പര്യത്തോടും വളരെ കൃത്യത പാലിക്കുകയാണെങ്കില്‍ ഈ നാമം യാഹ് വേ എന്ന് എഴുതിയിട്ട് കര്‍ത്താവ് എന്നു വായിക്കുകയാണു വേണ്ടത്. സാധിക്കുന്നിടത്തോളം നിലവിലുണ്ടായിരുന്ന പിഒസി വിവര്‍ത്തനത്തോടു സമാനത പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, മൂലഗ്രന്ഥത്തോടു കൂടുതല്‍ വിശ്വസ്തമായ ഭാഷാശൈലിയും വാക്കുകളും പരിഷ്‌കരിച്ച പതിപ്പിന്റെ വിവര്‍ത്തനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ മൂലഗ്രന്ഥത്തോടു വളരെ വിശ്വസ്തത പുലര്‍ത്തുന്ന ഒരു വിവര്‍ത്തനമാണ് പി ഒ സി യുടെ പരിഷ്‌കരിച്ച പതിപ്പ് എന്നതു വ്യക്തം. മൂലഗ്രന്ഥത്തോടു വിശ്വസ്തത പുലര്‍ത്താന്‍ പരിശ്രമിക്കുമ്പോള്‍ മലയാളഭാഷയുടെ ശൈലിക്കും വായനക്ഷമതയ്ക്കും കുറവ് സംഭവിച്ചിട്ടുംകാണും.
പരിഷ്‌കരിച്ച പതിപ്പിന്റെ ഏതാനും സവിശേഷതകള്‍
1. മൂലഗ്രന്ഥത്തോടുള്ള വിശ്വസ്തത
പരിഷ്‌കരിച്ച പതിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത മൂലഗ്രന്ഥത്തോടുള്ള വിശ്വസ്തതതന്നെയാണ്. മൂലഗ്രന്ഥത്തില്‍നിന്ന് ഒരു വാക്കുപോലും നഷ്ടപ്പെടാതെ വിവര്‍ത്തനം ചെയ്യാന്‍ പരിശ്രമിച്ചിട്ടുണ്ട്. പരമാവധി മൂലഗ്രന്ഥത്തിന്റെ ഭാഷാശൈലിയും വ്യാകരണശൈലിയും നിലനിര്‍ത്തിയിട്ടുണ്ട്. മൂലഗ്രന്ഥത്തില്‍ നാമരൂപത്തിലുള്ള വാക്കുകള്‍ നാമരൂപത്തില്‍ത്തന്നെയും ക്രിയാരൂപത്തിലുള്ളത് അതുപോലെതന്നെയും നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ചിലയിടങ്ങളിലെങ്കിലും ഇത് ദൈവശാസ്ത്രപരമായി ആഴമായ അര്‍ഥവും വ്യക്തതയും നല്കുന്നുണ്ട്.  ഉദാ: നെഹമിയ. 9:19 പി ഒ സി ബൈബിളില്‍ 'പകല്‍ അവരെ നയിച്ച മേഘസ്തംഭവും രാത്രി അവര്‍ക്കു വഴികാട്ടിയ അഗ്നിസ്തംഭവും അവരെ വിട്ടുപോയില്ല' എന്നാണെങ്കില്‍, പരിഷ്‌കരിച്ച പതിപ്പില്‍ മൂലഗ്രന്ഥത്തോടു കൂടുതല്‍ വിശ്വസ്തതപുലര്‍ത്തി 'പകല്‍ അവരെ വഴിനടത്താനുള്ള മേഘസ്തംഭത്തോടൊപ്പവും രാത്രി അവരുടെ സഞ്ചാരപാത പ്രകാശിപ്പിക്കാനുള്ള അഗ്നിസ്തംഭത്തോടൊപ്പവും ഉണ്ടായിരുന്ന അവിടുന്ന് അവരില്‍നിന്നും വിട്ടകന്നില്ല' എന്ന് മൂലഗ്രന്ഥത്തിലേതുപോലെയാക്കി. അവിടുന്ന് അവരെ വിട്ടുമാറിയില്ല എന്നു വിവര്‍ത്തനം വന്നതോടെ ജനത്തോടൊപ്പമുണ്ടായിരുന്നത് അഗ്നിസ്തംഭവും മേഘത്തൂണും മാത്രമായിരുന്നില്ല അവയോടൊപ്പം കര്‍ത്താവും ഉണ്ടായിരുന്നു എന്നു വ്യക്തം. ഉത്പത്തി 15:1: കര്‍ത്താവിന്റെ വചനം ഇപ്രകാരം ഭവിച്ചു. നിലവിലുണ്ടായിരുന്നത് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി എന്നാ ണ്. വചനമാണ് എല്ലാ വെളിപാടുകളുടെയും മാധ്യമം എന്നത് ഇവിടെ വ്യക്തമാണ്. പരിഷ്‌കരിച്ച പതിപ്പില്‍ സോളമന്‍ കര്‍ത്താവിനോടു ചോദിക്കുന്നത് ശ്രവിക്കുന്ന ഒരു ഹൃദയമാണ് (1 രാജാ 3:9). വിവേകം എന്ന് പി ഒ സി. ഇപ്രകാരം വിവിധയിടങ്ങളില്‍ വ്യക്തത വരുത്തിയിട്ടുണ്ട്.  മറ്റുദാഹരണങ്ങള്‍: ഉത്പ 15:1; സങ്കീ 2:12; 16:2,3; ലൂക്കാ  10:31; മത്താ 11:28-29.
2. വാക്യഘടനയിലുള്ള വ്യത്യാസം 
ബൈബിളിലെ പുസ്തകങ്ങള്‍ക്ക് ആദ്യകാലങ്ങളില്‍ അധ്യായങ്ങളും വാക്യങ്ങളും തിരിച്ചിരുന്നില്ല. പതിനഞ്ചാം നൂറ്റാണ്ടോടുകൂടിയാണ് അധ്യായങ്ങളും വാക്യങ്ങളും തിരിക്കുന്നത്. അത് പഠനസൗകര്യാര്‍ഥം ചെയ്തതാണ്. പഴയനിയമപുസ്തകങ്ങളുടെ കാര്യത്തില്‍ ഹീബ്രുമൂലത്തില്‍നിന്ന് ഏതാനും പുസ്തകങ്ങളുടെ അധ്യായങ്ങളും വാക്യങ്ങളും വ്യത്യസ്തമായിരുന്നു. പരിഷ്‌കരിച്ച പതിപ്പില്‍ അത് ഹീബ്രുഭാഷയിലുള്ള ഗ്രന്ഥമനുസരിച്ചാക്കിയിട്ടുണ്ട്. ഉദാ: നിലവിലുള്ള പി ഒ സി ബൈബിളില്‍ പുറപ്പാട് പുസ്തകം ഏഴാം അധ്യായം 25 വാക്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഹീബ്രുമൂലത്തില്‍ 29 വാക്യങ്ങളുണ്ട്. അതനുസരിച്ച് പരിഷ്‌കരിച്ച പതിപ്പിലും 29 വാക്യങ്ങള്‍ ഉണ്ട്. 26 മുതല്‍ 29 വരെയുള്ള വാക്യങ്ങള്‍ നിലവിലുണ്ടായിരുന്ന ബൈബിളില്‍ എട്ടാം അധ്യായം 14 വാക്യങ്ങളായാണ് ക്രമീകരിച്ചിരുന്നത്. മറ്റൊരു ഉദാഹരണം 1 ദിനവൃത്താന്തം അഞ്ചാം അധ്യായം 26 വാക്യങ്ങളും ആറാം അധ്യായം 81 വാക്യങ്ങളുമായിരുന്നു. ഇത് ഹീബ്രുമൂലത്തോടു സമാനപ്പെടുത്തി അഞ്ചാം അധ്യായം 41 വാക്യങ്ങളും ആറാം അധ്യായം 66 വാക്യങ്ങളുമാക്കി. 
സങ്കീര്‍ത്തനപ്പുസ്തകങ്ങളില്‍ തലക്കെട്ട് ഹീബ്രുഭാഷയില്‍ ഒന്നാമത്തെ വാക്യമായി ഉപയോഗിച്ചിട്ടുണ്ടെങ്കിലും വിവര്‍ത്തനങ്ങളില്‍ സാധാരണമായി അത് സങ്കീര്‍ത്തനത്തിന്റെ വാക്യമായി ഉപയോഗിക്കുന്നില്ലാത്തതിനാല്‍ മലയാളവിവര്‍ത്തനത്തിലും അത് വാക്യമായി ഉപയോഗിച്ചിട്ടില്ല. സങ്കീര്‍ത്തനത്തിന്റെ തലക്കെട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഓരോ സങ്കീര്‍ത്തനത്തിനും മുകളിലുള്ള വലിയ അക്ഷരത്തിലുള്ള തലക്കെട്ടല്ല; മറിച്ച്, അതിനു താഴെ ചെറിയ അക്ഷരത്തില്‍ ചെരിച്ച് നല്കിയിട്ടുള്ളതാണ്. അപ്രകാരം 116 സങ്കീര്‍ത്തനങ്ങള്‍ക്കാണ് തലക്കെട്ടുകളുള്ളത്. ഈ തലക്കെട്ടുകള്‍ ഒന്നാമത്തെ വാക്യമായിട്ടാണ് ഹീബ്രു മൂലത്തിലുള്ളത്. ഉദാഹരണത്തിന് 51-ാം സങ്കീര്‍ത്തനത്തില്‍ 'ഗായകസംഘനേതാവിന് ദാവീദിന്റെ സങ്കീര്‍ത്തനം.' 'അവന്‍ ബേത്ഷബായെ പ്രാപിച്ചതിനുശേഷം നാഥാന്‍ പ്രവാചകന്‍ അവന്റെ പക്കല്‍ എത്തിയപ്പോള്‍' എന്നത് ആ സങ്കീര്‍ത്തനത്തിന്റെ തലക്കെട്ടാണ്. ഹീബ്രുബൈബിളില്‍ അത് ആ സങ്കീര്‍ത്തനത്തിന്റെ ഒന്നാം വാക്യമാണ്. ഈ ഹീബ്രുക്രമം പരിഷ്‌കരിച്ച പതിപ്പില്‍ ഉപയോഗിച്ചിട്ടില്ല.  പുസ്തകങ്ങളില്‍ ഖണ്ഡികകള്‍ തിരിക്കുന്നതും മൂലഗ്രന്ഥത്തിലേതുപോലെയാക്കി മാറ്റിയിട്ടുണ്ട് ഉദാ: ഉത്പ 10:32.  
3. മൂലഗ്രന്ഥത്തില്‍ ഉണ്ടായിരുന്ന വചനങ്ങളോ വചനഭാഗങ്ങളോ നിലവിലുണ്ടായിരുന്ന പി ഒ സി ബൈബിളില്‍ നഷ്ടപ്പെട്ടിരുന്നത് പരിഷ്‌കരിച്ച പതിപ്പില്‍ ചേര്‍ത്തിരിക്കുന്നു. ഉദാ: ലേവ്യ 13:28.43: നിയമ 12:10; 2 സാമു 4:6; 8,10 ലരേ.,  
4 പ്രാചീനവിവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച് ഗ്രീക്കുവിവര്‍ത്തനത്തില്‍ വ്യത്യസ്തമായി ഉണ്ടെങ്കില്‍  അടിക്കുറിപ്പുകളായി നല്കിയിട്ടുണ്ട്. ഉദാ: 1 സാമു 10:1; ഉത്പ 3:14.
5. സമാനവചനങ്ങളിലേക്കും ഭാഗങ്ങളിലേക്കുമുള്ള  സൂചനകളും, ധാരാളം അടിക്കുറിപ്പുകളും വിശദീകരണക്കുറിപ്പുകളും ഉണ്ട്. ഉദാ: ഉത്പ 3:15; 8:4; ലേവ്യ 27:29. 
6. ഓരോ പുസ്തകത്തെക്കുറിച്ചും വിശദമായ ആമുഖവിവരണം. 
7. മൂലഗ്രന്ഥത്തില്‍ കവിതകളായുള്ള ഭാഗങ്ങള്‍ പരിഷ്‌കരിച്ച പതിപ്പില്‍ കവിതാശൈലിയില്‍ത്തന്നെ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഉദാ: ഉത്പ 3:14-19; 9:67; ജ്ഞാനത്തിന്റെ പുസ്തകം; പ്രവാചകഗ്രന്ഥങ്ങളില്‍ ധാരാളം ഭാഗം കവിതാശൈലിയിലാണ്.  
8. ബൈബിളില്‍ വചനഭാഗങ്ങള്‍ക്കുള്ള തലക്കെട്ടുകള്‍ വിവര്‍ത്തകര്‍ നല്കുന്നതാണ്, പരിഷ്‌കരിച്ച പതിപ്പില്‍ വചനഭാഗങ്ങള്‍ക്കു ചേര്‍ന്ന തലക്കെട്ടുകള്‍ നല്കിയിട്ടുണ്ട്. വലിയ തലക്കെട്ടുകള്‍ നല്കുന്നത് വിവര്‍ത്തകരാണ്. കൂടുതല്‍ വ്യക്തമായ തലക്കെട്ടുകള്‍ നല്കിയിട്ടുണ്ട്. ഉദാ: ഒന്നാം സങ്കീര്‍ത്തനം-നീതിമാന്റെയും ദുഷ്ടന്റെയും മാര്‍ഗങ്ങള്‍. ദൈവം പ്രപഞ്ചസ്രഷ്ടാവ് എന്ന് ഉത്പത്തിയുടെ ആദ്യതലക്കെട്ട്,  പുറപ്പാട് 33, ലേവ്യ 16. 
9. മലയാളഭാഷാശൈലിക്കുവേണ്ടി എന്തെങ്കിലും മൂലഗ്രന്ഥത്തില്‍നിന്നു മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ മൂലഭാഷയില്‍ പറയുന്ന കാര്യം അടിക്കുറിപ്പായി ചേര്‍ത്തിട്ടുണ്ട്. ഉദാ: 1 രാജാ 3:7, ദാനി 13:15 ന്റെ  അടിക്കുറിപ്പ്.
10. ആലങ്കാരികപ്രയോഗങ്ങളുടെ അര്‍ഥം അടിക്കുറിപ്പായി നല്കുന്നുണ്ട്. ഉദാ: ലേവ്യ 26:26.
11. മറ്റു വിവര്‍ത്തനസാധ്യതകള്‍ അടിക്കുറിപ്പായി നല്കിയിട്ടുണ്ട്. ഉദാ: ലേവ്യ 25:51; സംഖ്യ 33:4.
12. മൂലഭാഷയിലില്ലാത്ത വാക്കുകള്‍ മലയാളഭാഷയുടെ ഒഴുക്കിനുവേണ്ടി ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് ചെരിച്ചു നല്കിയിരിക്കുന്നു. ഉദാ: 2 രാജാ 12:13 'ഉപയോഗിക്കുമായിരുന്നു' എന്ന വാക്ക്.

ലേഖകന്‍ പി ഒ സി ബൈബിള്‍ റിവിഷന്‍ കോര്‍ടീം മെമ്പറാണ്‌

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)