•  26 Jun 2025
  •  ദീപം 58
  •  നാളം 16
ലേഖനം

ദുരൂഹതകള്‍ ബാക്കിവച്ച് അഹമ്മദ്ബാദിലെ ദുരന്തഭൂമി

    വിമാനയാത്രകളിലെ അപകടസാധ്യതകളെക്കുറിച്ച് ഏതാനും നാളുകള്‍ക്കുമുമ്പ്  ഒരു സുഹൃത്തുമായി സംസാരിക്കുമ്പോള്‍ അദ്ദേഹം അഭിപ്രായപ്പെട്ടത് ഇപ്രകാരമായിരുന്നു: ''വിമാനയാത്രകളേക്കാളധികം ഭയപ്പെടേണ്ടത് ഓട്ടോറിക്ഷകളിലും കാറുകളിലും ബസുകളിലുമുള്ള യാത്രകളെയാണ്. ഏതെങ്കിലും വിധത്തിലുള്ള പരിശോധനകളോ സുരക്ഷിതത്വമോ ഈ യാത്രകളില്‍ നമുക്കു ലഭിക്കാറുണ്ടോ? ഏതു നേരവും മരണം പതിയിരിക്കുന്ന യാത്രകളല്ലേ അവയെല്ലാം? വിമാനത്താവളങ്ങളിലേക്കു കാലെടുത്തുവയ്ക്കുമ്പോള്‍ തുടങ്ങുന്ന പരിശോധനകള്‍ നമ്മുടെ ജീവന്‍ സുരക്ഷിതമാക്കും.''

    അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ശരിയാണെന്നു പിന്നീടുള്ള  യാത്രാനുഭവങ്ങളില്‍നിന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. എത്രമാത്രം അപകടങ്ങളും മരണങ്ങളുമാണ് നമ്മുടെ നിരത്തുകളില്‍ സംഭവിക്കുന്നത്! എല്ലാ രാജ്യങ്ങളിലെയും ട്രാഫിക് നിയമങ്ങള്‍ക്കും സമാനതകളേറെയാണെങ്കിലും അവയെല്ലാം കാറ്റില്‍ പറത്തി വാഹനങ്ങളോടിക്കുന്നവരെയല്ലേ ചുറ്റിലും കാണാനാവുക?  കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ രാജ്യത്താകമാനമുള്ള കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് യഥാര്‍ഥത്തില്‍ ഞെട്ടിയത്. 2022 ല്‍ നടന്ന 4,50,000 റോഡപകടങ്ങളിലെ മരണം 1,50,000 മായിരുന്നു. 2023 ല്‍ 4,80,000 വാഹനാപകടങ്ങളിലായി 1,72,000 പേരുടെ ജീവന്‍ നഷ്ടമായി. 2024 ലെ അഞ്ചുലക്ഷം റോഡപകടങ്ങളിലെ മരണസംഖ്യ 1,80,000. എന്നാല്‍, 2024 ല്‍ സംഭവിച്ച ചെറുതും വലുതുമായ 11 വിമാനാപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 318 മാത്രമായിരുന്നു. ഒമ്പതരക്കോടിപേര്‍ ആകാശയാത്ര ചെയ്തപ്പോഴുള്ള കണക്കാണിത്. ഒരു ദിവസം ഒരുലക്ഷത്തോളം യാത്രാവിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് ഏകദേശകണക്കുകള്‍ സൂചിപ്പിക്കുന്നു. 2020 ഓഗസ്റ്റ് 7-ാം തീയതി കോഴിക്കോടു സംഭവിച്ച വിമാനദുരന്തത്തിനുശേഷം മറ്റൊരു വിമാനാപകടവും രാജ്യത്തു നടന്നതായി കേട്ടിട്ടുമില്ല. അന്ന്, ദുബായില്‍നിന്നു കോഴിക്കോട്ടേക്കു പറന്ന 1344-ാം നമ്പര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിലുണ്ടായിരുന്ന 190 പേരില്‍ രണ്ടു പൈലറ്റുമാരുള്‍പ്പെടെ 21 പേരുടെയേ ജീവന്‍ നഷ്ടമായുള്ളൂ.
മെയ്‌ഡേ, മെയ്‌ഡേ!
ഇന്ത്യന്‍ വ്യോമയാനചരിത്രത്തിലെ ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നാണ് ഇക്കഴിഞ്ഞ 12-ാം തീയതി വ്യാഴാഴ്ച അഹമ്മദ്ബാദില്‍ നടന്നത്. ഭാരതജനതയുടെ നെഞ്ചകം പിളര്‍ത്തിയ മഹാദുരന്തമായിരുന്നു അത്. ബോയിങ് 787 ഡ്രീംലൈനര്‍ ശ്രേണിയില്‍പ്പെട്ട യാത്രാവിമാനങ്ങളുടെ ആദ്യത്തെ അപകടമാണ് അഹമ്മദ്ബാദില്‍ സംഭവിച്ചതെന്നു പറയപ്പെടുന്നു. രണ്ടു പൈലറ്റുമാര്‍ ഉള്‍പ്പെടെ 12 ജീവനക്കാരും 230 യാത്രക്കാരുമായി സല്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്നു ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനര്‍ എ1 171-ാം നമ്പര്‍ വിമാനം ഇക്കഴിഞ്ഞ 12-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം 1.39 ന് വിമാനത്താവളത്തിനു പുറത്തുള്ള അഹമ്മദ്ബാദ് ബി ജെ മെഡിക്കല്‍ കോളജിന്റെ ബിരുദാനന്തര എം ബി ബി എസ് വിദ്യാര്‍ഥികളുടെ ബഹുനിലഹോസ്റ്റലിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. റണ്‍വേയില്‍നിന്നും 625 അടി ഉയരത്തിലെത്തിയശേഷം ഉയരാന്‍ കഴിയാതെ പെട്ടെന്നു താഴുകയും കെട്ടിടത്തിലിടിച്ചു രണ്ടായി പിളരുകയുമായിരുന്നു. 11 എ സീറ്റിലിരുന്ന രമേഷ് വിശ്വാസ്‌കുമാര്‍ എന്ന ബ്രിട്ടീഷ് പൗരന്‍ ഇടിയുടെ ആഘാതത്തില്‍ തുറന്നുപോയ എമര്‍ജന്‍സി വാതിലിലൂടെ തെറിച്ചുവീണതുകൊണ്ടു മാത്രം രക്ഷപ്പെട്ടു. ശേഷിക്കുന്ന 229 പേരുടെയും 12 ജീവനക്കാരുടെയും ശരീരങ്ങള്‍ അഗ്നിനാളങ്ങള്‍ വിഴുങ്ങി. 169 ഇന്ത്യന്‍വംശജരും 53 ബ്രിട്ടീഷ്പൗരന്മാരും 7 പോര്‍ച്ചുഗീസുകാരും ഒരു കനേഡിയനുമായിരുന്നു യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്നത്. ഡോക്‌ടേഴ്‌സ് ഹോസ്റ്റലിലെ കാന്റീനില്‍ ഉച്ചഭക്ഷണത്തിനെത്തിയവരും താമസക്കാരും അവരുടെ ഏതാനും കുടുംബാംഗങ്ങളും പരിസരവാസികളും വഴിയാത്രക്കാരുമുള്‍പ്പെടെ 300 ഓളം ആളുകളുടെ ജീവനാണു പൊലിഞ്ഞത്. ഡി എന്‍ എ പരിശോധനകളിലൂടെ 270 പേരുടെ മൃതശരീരങ്ങള്‍ തിരിച്ചറിഞ്ഞതായി വാര്‍ത്തയുണ്ട്.
ലണ്ടനിലേക്ക് എങ്ങും നിറുത്താതെയുള്ള 10 മണിക്കൂര്‍ യാത്രയ്ക്കായി ഒരു ലക്ഷം ലിറ്റര്‍ ഇന്ധനവും നിറച്ചുകൊണ്ടായിരുന്നു വിമാനം പുറപ്പെട്ടതെന്നത് ദുരന്തം ഇരട്ടിപ്പിക്കുകയായിരുന്നു. ഗാറ്റ്‌വിക് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 6,850 കിലോമീറ്റര്‍ ദൂരം താണ്ടുന്നതിന് അത്രയും വിമാനഇന്ധനം ആവശ്യമായിരുന്നു. തകര്‍ന്നുവീണ വിമാനഭാഗങ്ങള്‍ക്കൊപ്പം പരന്നൊഴുകിയ ഇന്ധനം 1,000 ഡിഗ്രി സെല്‍ഷ്യസിലാണ് ആളിപ്പടര്‍ന്നത്. 100 മീറ്ററിനുള്ളിലെ വസ്തുക്കളെല്ലാം വെന്തുരുകി. അസഹനീയമായ ചൂടില്‍ സംഭവസ്ഥലത്തേക്കടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു കഴിയാതെ വന്നതും ദുരന്തം വര്‍ധിപ്പിച്ചു.
പറന്നുയര്‍ന്നയുടനെ പൈലറ്റുമാരില്‍നിന്നു കേട്ട ''മേയ് ഡേ, മേയ് ഡേ'' എന്ന ഉച്ചസ്ഥായിയിലുള്ള നിലവിളി കണ്‍ട്രോള്‍ ടവറില്‍ കേട്ടു നിമിഷങ്ങള്‍ക്കകം അപകടം സംഭവിക്കുകയായിരുന്നു. (കപ്പല്‍, വിമാനം എന്നിവ അപകടത്തില്‍പ്പെടുന്ന അടിയന്തരസാഹചര്യങ്ങളില്‍ കപ്പിത്താനോ പൈലറ്റോ പുറപ്പെടുവിക്കുന്ന അപായസന്ദേശമാണത്). മെയ് ഡേ സന്ദേശത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍നിന്ന് മറുപടി എത്തുമ്പോഴേക്കും എല്ലാം സംഭവിച്ചുകഴിഞ്ഞിരുന്നു.
2011 മുതല്‍ വ്യോമയാനരംഗത്തു സജീവസാന്നിധ്യമായ ബോയിങ് 787 ന്റെ 1100 ഓളം യാത്രാവിമാനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ സര്‍വീസ് നടത്തിവരുന്നുണ്ട്. കാലിഫോര്‍ണിയയിലെ ചാള്‍സ്ടണില്‍ നിര്‍മിക്കുന്ന വിമാനങ്ങള്‍ അത്യന്താധുനികസൗകര്യങ്ങളോടെയാണു പുറത്തിറക്കുന്നത്. മൂന്നു നിരകളുള്ള  വീതി കൂടിയ ശരീരഭാഗവും വലിയ ജനാലകളും ഇവയുടെ പ്രത്യേകതകളായി എണ്ണപ്പെട്ടിട്ടുണ്ട്. അപകടത്തില്‍പ്പെട്ട എ1 171-ാം നമ്പര്‍ വിമാനം 41,000 മണിക്കൂറുകള്‍ ആകാശയാത്ര പൂര്‍ത്തിയാക്കിയതാണ്. പ്രധാന പൈലറ്റായ ക്യാപ്റ്റന്‍ സുമിത് സുഗര്‍വാള്‍ വിമാനങ്ങള്‍ 8,200 മണിക്കൂര്‍ പറത്തിയിട്ടുള്ളയാളുമാണ്. പറന്നുയര്‍ന്നയുടന്‍ ഉള്ളിലേക്കു കയറിപ്പോകേണ്ട ടയറുകള്‍ പിന്‍വലിയാതിരുന്നത് സാങ്കേതികത്തകരാറുകളിലേക്കാണു വിരല്‍ചൂണ്ടുന്നത്. ചിറകുകളുടെ പാളികള്‍ താഴ്ത്തി വിമാനം ഉയര്‍ത്തുന്നതില്‍ പൈലറ്റുമാര്‍ക്കു വീഴ്ച പറ്റിയോ എന്നും അന്വേഷിക്കുന്നുണ്ട്. എഞ്ചിനുകളില്‍ പക്ഷികള്‍ ഇടിച്ചുകയറി അപകടം വരുത്തിവയ്ക്കുന്നതും സാധാരണമാണ്. സംഭവസ്ഥലത്തുനിന്നു കണ്ടെടുത്ത ബ്ലാക് ബോക്‌സുകളുടെ വിശദമായ പരിശോധനകളിലൂടെയേ അപകടത്തെക്കുറിച്ചുള്ള  ദൂരൂഹതകള്‍ അഴിയൂ. തീവ്രവാദസംഘടനകളുടെ ഇടപെടലുകളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)