•  27 Feb 2025
  •  ദീപം 57
  •  നാളം 50
ലേഖനം

രാസലഹരികള്‍: മാതാപിതാക്കള്‍ ചെയ്യേണ്ടത്

    രാസലഹരികള്‍ സമൂഹത്തില്‍ ദുരന്തം വിതയ്ക്കുകയാണ്. ഒറ്റത്തവണ ഉപയോഗം മതി, തീര്‍ന്നു ജീവിതം. എലിക്കെണിപോലെ എന്നു പറയാം. പെട്ടാല്‍ പെട്ടു. സര്‍വനാശം വിതയ്ക്കുന്ന ലഹരിക്കെതിരേ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണം.
   ലഹരിപദാര്‍ത്ഥങ്ങളോട് എളുപ്പത്തില്‍ ചായ്വുണ്ടാവുന്ന സാഹചര്യമാണോ കുട്ടിക്ക് എന്നു നിരീക്ഷിക്കണം. കുട്ടിക്കുണ്ടാകുന്ന പെരുമാറ്റപ്രശ്‌നങ്ങള്‍ നേരത്തേ കണ്ടറിഞ്ഞു പരിഹരിക്കണം. ഹൈപ്പര്‍ ആക്ടിവിറ്റി, ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍, ബൈപോളാര്‍ ഡിസോര്‍ഡര്‍ തുടങ്ങിയ അവസ്ഥകളെല്ലാം നേരത്തേ കണ്ടെത്തി പരിഹരിക്കേണ്ടവയാണ്. ഇത്തരം പ്രശ്‌നങ്ങളുള്ള കുട്ടികള്‍ ലഹരിക്കു മുന്നില്‍ ദുര്‍ബലരാകും.
കുട്ടികള്‍ക്കു ചെറുപ്രായത്തില്‍ത്തന്നെ കലകളിലും കായിക ഇനങ്ങളിലും പരിശീലനം നല്‍കുകയും അവരുടെ താത്പര്യമനുസരിച്ച് ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ സമയം കണ്ടെത്തുകയും വേണം. രണ്ടാംക്ലാസ്മുതലെങ്കിലും കുട്ടികളോട് എന്താണു ലഹരി എന്നും എന്തൊക്കെയാണ് അതിന്റെ ദോഷങ്ങളെന്നും ലഘുവായി പറഞ്ഞു മനസ്സിലാക്കണം. സിഗരറ്റുവലിമൂലം രക്തക്കുഴലുകള്‍ അടഞ്ഞ ഹൃദ്രോഗത്തിനും അര്‍ബുദത്തിനുംവരെ കാരണമാകുന്നു എന്നും കഞ്ചാവും മയക്കുമരുന്നുകളും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കി വ്യക്തികളെ മാനസികരോഗികളാക്കി മാറ്റുന്നുവെന്നും വിശദീകരിക്കാം. പത്തു വയസ്സിനുള്ളില്‍ കുട്ടികളുടെയുള്ളില്‍ ലഹരിക്കെതിരായ ചിന്ത പ്രതിഷ്ഠിക്കാനാകണം.
ബീഡി, സിഗരറ്റ്, പാന്‍മസാല, ബിയര്‍ തുടങ്ങിയവയുടെ ഉപയോഗം നിസ്സാരമാണെന്നു കരുതി തള്ളരുത്. അവ വലിയ ലഹരിയിലേക്കു തുറക്കുന്ന വാതിലുകളാകാം.
കുട്ടിയും മാതാപിതാക്കളും തമ്മില്‍ എന്തും തുറന്നുപറയുന്ന ബന്ധം വേണം. പരീക്ഷയിലെ തോല്‍വിയോ മറ്റു മാനസികസംഘര്‍ഷങ്ങളോ ഉണ്ടായാല്‍ ലഹരിയില്‍ അഭയം പ്രാപിക്കാതെ വീട്ടില്‍ അത് തുറന്നുപറയാന്‍ അവസരമുണ്ടാകണം. ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്നുപറയാന്‍ ഭയപ്പെടുന്ന അവസ്ഥ വീട്ടിലുണ്ടാകരുത്. എന്തു സംഭവിച്ചാലും അതു തുറന്നുപറഞ്ഞാല്‍ മാനസികപിന്തുണ വീട്ടില്‍ നിന്നു ലഭിക്കുമെന്നു ബോധ്യപ്പെടുത്താന്‍ രക്ഷിതാക്കള്‍ക്കു കഴിഞ്ഞാല്‍ വലിയൊരളവ് കുട്ടികള്‍ ലഹരിവഴികളില്‍ ചെന്നു ചാടുന്നത് തടയാനാകും.
അവരുടെ ബാഗ്, ലഞ്ച് ബോക്‌സ്, വസ്ത്രങ്ങള്‍ എന്നിവയില്‍ ഒരു കണ്ണ് വേണം. പരിചയമല്ലാത്ത ഗന്ധം, പൊടി തുടങ്ങിയവയുണ്ടോ എന്നു നോക്കണം. എന്നാല്‍ സദാസമയവും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി വിശ്വാസമില്ലാത്ത വിധം നിരീക്ഷണത്തിനു വിധേയമാക്കുന്നതു കുട്ടികളും മാതാപിതാക്കളും തമ്മില്‍ അകല്‍ച്ചയുണ്ടാകാന്‍ കാരണമാകും.
സ്ഥിരമായ ക്ഷീണം, ഉറക്കമില്ലായ്മ, തുടര്‍ച്ചയായ ഉറക്കം, മനഃപൂര്‍വമായി മാതാപിതാക്കളോടു സൂക്ഷിക്കുന്ന അകലം, അമിതദേഷ്യം, അസഹിഷ്ണുത, മുറിയടച്ചുള്ള ഇരിപ്പ് എന്നിങ്ങനെയുള്ള അസ്വാഭാവികരീതികള്‍ നിരീക്ഷിക്കണം. അവ കണ്ടാല്‍ തുറന്നു സംസാരിക്കണം.
പഠനത്തില്‍ താത്പര്യം കുറയുക, പല കള്ളങ്ങള്‍ പറഞ്ഞ് പണം ആവശ്യപ്പെടുക, സ്വന്തം സാധനങ്ങള്‍ വില്‍ക്കുക, മോഷണശ്രമം നടത്തുക, പുതിയ രഹസ്യസൗഹൃദങ്ങള്‍ ഉണ്ടാക്കുക, പ്രായത്തിനു യോജിക്കാത്ത തരത്തില്‍ മുതിര്‍ന്ന സുഹൃത്തുക്കള്‍ വരിക തുടങ്ങിയവയെല്ലാം ലഹരി ഉപയോഗലക്ഷണങ്ങള്‍ ആകാം.
ഗുളിക, സിഗരറ്റ്, സിറിഞ്ച്, ഉപയോഗമില്ലാത്ത എടിഎം കാര്‍ഡ് എന്നിവ കൈവശം സൂക്ഷിക്കുന്നത് ശ്രദ്ധിക്കണം. പൊടിപോലെയുള്ള ലഹരിവസ്തു ഉപയോഗിക്കുന്നവര്‍ പഴയ എടിഎം കാര്‍ഡ് പോലെയുള്ളവ കരുതും. മൊബൈല്‍ഫോണിന്റെ ചില്ലിലോ വശങ്ങളിലോ പൊടി പറ്റിയിട്ടുണ്ടോ എന്നു പരിശോധിക്കണം. അടികരിഞ്ഞ സ്പൂണ്‍, ലൈറ്റര്‍, ചുരുട്ടിയ നോട്ടുകള്‍, പഴയ ലോട്ടറികള്‍, ഉപയോഗിച്ച ഒട്ടേറെ ടിഷ്യുപേപ്പര്‍, ഒന്നിലധികം തൂവാലകള്‍ എന്നിവ ബാഗിലോ മുറിയിലോ കണ്ടാല്‍ ശ്രദ്ധിക്കണം.
കൈകളിലോ ദേഹത്തോ കുത്തിവയ്പിന്റെ പാടുകളോ അസാധാരണമായി നിറവ്യത്യാസമോ കണ്ടാല്‍ നിരീക്ഷിക്കണം.
മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ എല്ലാ സമയത്തും സ്വെറ്റര്‍ ധരിക്കുന്നവരിലും ശ്രദ്ധ വേണം.
നമുക്കു നേരിട്ടറിയാത്ത ലഹരിയുടെ പ്രഭവകേന്ദ്രങ്ങളുണ്ട്. ലഹരിസംഘങ്ങളുമായി ബന്ധപ്പെടാനും ലഹരിമരുന്നു വാങ്ങാനും പുതിയ തലമുറ വ്യാപകമായി ഉപയോഗിക്കുന്ന മാധ്യമം ഡാര്‍ക്ക് വെബ്ബ് ആണ്. അധ്യാപകരും മാതാപിതാക്കളും പൊതുവേ ഇക്കാര്യത്തില്‍ അജ്ഞരാണെന്ന ആനുകൂല്യം അവര്‍ മുതലെടുക്കുന്നു. മക്കള്‍ കമ്പ്യൂട്ടറിനു മുമ്പില്‍ ഇരിക്കുന്നു എന്നല്ലാതെ എന്തു ചെയ്യുന്നു എന്നുകൂടി അറിയണം.
ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കുട്ടികള്‍ക്കു ബോധ്യപ്പെടുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. കുട്ടികളുടെ ഫോണില്‍ അവര്‍കൂടി അനുവദിക്കുന്ന സ്വാതന്ത്ര്യം രക്ഷിതാക്കള്‍ക്കുണ്ടാകണം.
ലഹരി ഉപയോഗിക്കുന്നുവെന്നു കണ്ടാല്‍ രക്ഷിതാക്കളുടെ പ്രതികരണം പ്രധാനമാണ്. കുട്ടി ക്ഷമിക്കാനാവാത്ത വിധം കുറ്റം ചെയ്തുവെന്ന മട്ടില്‍ തട്ടിക്കയറരുത്. തെറ്റു ചെയ്തതിലാണ് അതൃപ്തി വേണ്ടത്. തെറ്റു ചെയ്ത കുട്ടിയില്‍ അല്ല. ഉപദേശിച്ചു ബോറടിപ്പിക്കാതിരിക്കുക. കുറ്റബോധം കുറയ്ക്കാനാണു ശ്രമിക്കേണ്ടത്.
എങ്ങനെയാണ് അവര്‍ ലഹരി ഉപയോഗിക്കാന്‍ ഇടയായതെന്ന് അനുതാപപൂര്‍വം അന്വേഷിച്ചറിയണം. കുറ്റപ്പെടുത്താതെ ശാന്തമായും സമാധാനത്തോടെയും അവര്‍ക്കു പറയാനുള്ളതു ശ്രദ്ധയോടെ കേള്‍ക്കണം. കുട്ടികളുടെ വികാരങ്ങളെ അംഗീകരിക്കണം.
ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നവരുടെ സമ്മര്‍ദം അതിജീവിക്കാന്‍ സ്വഭാവദൃഢതാപരിശീലനം നല്‍കണം. തനിക്ക് അനാരോഗ്യകരമായ ഒരു കാര്യം ചെയ്യാന്‍ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചാല്‍ സൗഹൃദം മുറിഞ്ഞുപോകാതെതന്നെ 'സാധ്യമല്ല' എന്നു പറയാനുള്ള നിപുണതയാണ് സ്വഭാവദൃഢത.
മാനസികസമ്മര്‍ദമാണെങ്കില്‍ ചികിത്സ നല്‍കണം. പഠനപ്രശ്‌നം കാരണമാണെങ്കില്‍ അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തി കുട്ടിയെ സഹായിക്കാന്‍ ഇടപെടണം. ഏതു പ്രതിസന്ധിയിലും നിനക്കു ഞങ്ങളുണ്ട് എന്ന സന്ദേശം നല്‍കി കുട്ടിയെ ചേര്‍ത്തുപിടിക്കണം.
ലഹരി ഉപയോഗിക്കുന്ന തുടക്കക്കാരനാണെങ്കില്‍ കൗണ്‍സലിങ് മതിയാകും. കൗണ്‍സലിങ്ങിലൂടെയും തെറാപ്പികളിലൂടെയും പരിഹാരം കണ്ടെത്താനാവുന്നില്ലെങ്കില്‍ ശാരീരിക-മാനസിക ചികിത്സതന്നെ വേണ്ടിവരും. തലച്ചോറിനെക്കൂടി ബാധിച്ച രോഗം എന്ന നിലയില്‍ സമയമെടുത്ത് സമഗ്രമായി ചികിത്സ നടത്തേണ്ടതുണ്ട്. പെട്ടെന്നു ഫലം കണ്ടെത്തണമെന്നില്ല. മാനസികാരോഗ്യപ്രശ്‌നങ്ങളുമായി അഡിക്ഷന്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അവയ്ക്കുള്ള ചികിത്സകൂടി ചിലര്‍ക്കു നടത്തേണ്ടിവരാം. ചിട്ടയായ ചികിത്സയിലൂടെ ലഹരിയില്‍നിന്നു മോചിപ്പിച്ചെടുക്കാന്‍ സാധിക്കും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)