ഒരിക്കല്‍ ഒരു ബിഷപ് സിങ്കപ്പൂരിലേക്കുള്ള യാത്രയിലായിരുന്നു. സില്‍ക്ക് എയറിന്റെ ആകര്‍ഷകമായ ആ ഫ്‌ളൈറ്റില്‍ ബിഷപ്പിനു തൊട്ടടുത്ത് ബിസിനസ് ക്ലാസ്സില്‍ യാത്രക്കാരിയായി എത്തിയത് ഒരു ഡാന്‍സുബാര്‍ നര്‍ത്തകിയായിരുന്നു. ഏതോ പെര്‍ഫ്യൂമിന്റെ സുഗന്ധം ചുറ്റിലും പരക്കാന്‍ തുടങ്ങി. ബിഷപ് ഒരു നിമിഷം അവരെ നോക്കി. അവളുടെ അര്‍ധനഗ്‌നമായ ശരീരവും, ആ ദേഹത്തു പച്ച കുത്തിയിരുന്ന സാക്ഷാല്‍ സാത്താന്റെ രൂപവും കണ്ടു; ഒരു നിമിഷം നെറ്റിചുളിച്ചുവോ എന്നറിയില്ല. ബിഷപ്പിനു തന്റെ സാന്നിധ്യം അരോചകമാകുന്നുവോ എന്നു സംശയിച്ച അവള്‍ എയര്‍ ഹോസ്റ്റസിനോട് അടക്കത്തില്‍ പറഞ്ഞു: ''മറ്റൊരിടത്തേക്ക് എന്റെ സീറ്റു മാറ്റിയാല്‍ നന്നായിരുന്നു; ബിഷപ്പിന് എന്റെ സാന്നിധ്യം അരോചകമാകുന്നുണ്ടാവും.''
ഏതായാലും ഈ ആവശ്യം ഉന്നയിക്കുന്നത് ബിഷപ്പും കേള്‍ക്കാനിടയായി. ബിഷപ് ഒന്നു പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: ''എനിക്കു നിങ്ങള്‍ ഇവിടെ ഇരിക്കുന്നതുകൊണ്ട് യാതൊരു അസൗകര്യവുമില്ല.''
ഒരക്ഷരംപോലും ഉരിയാടാതെ അവര്‍ രണ്ടുപേരും അവിടെത്തന്നെ ഇരുന്നു. എയര്‍ഹോസ്റ്റസ് ഭക്ഷണപാനീയങ്ങളുമായി വന്നു. ബിഷപ് ഒന്നും കഴിക്കുന്നുണ്ടായിരുന്നില്ല. അപ്പോള്‍ അവള്‍ ചോദിച്ചു: ''ബിഷപ് എന്താണ് ഒന്നും കഴിക്കാത്തത്?''
''ഓ ഇപ്പോള്‍ ലെന്റ് സീസണ്‍ ആണല്ലോ, ഞാന്‍ നോമ്പ് നോക്കുന്നുണ്ട്''
അവള്‍ ഒരു ദീര്‍ഘനിശ്വാസത്തിനുശേഷം മൊഴിഞ്ഞു: ''ഞാനും ഒരു ക്രിസ്ത്യാനിയായി ജനിച്ചവളാണ്. പക്ഷേ, ഇന്നു വിശ്വാസത്തില്‍നിന്ന് ഏറെ അകലെയാണ്. എന്താണ് ഈ ലെന്റ് സീസണ്‍ എന്നുപോലും എനിക്കറിയില്ല.''
ബിഷപ് അപ്പോള്‍ അവളെ ഉപദേശിക്കുമെന്നും നോമ്പുകാലത്തെക്കുറിച്ച് ഒരു ലഘുപ്രഭാഷണം നടത്തുമെന്നും അവള്‍ പ്രതീക്ഷിച്ചു. പക്ഷേ, മൗനം മാത്രം ബാക്കി.
ഒടുവില്‍ ബിഷപ്പിനെ ഒന്നു പ്രകോപിപ്പിക്കാന്‍ എന്നവണ്ണം അവള്‍ പറഞ്ഞു: ''ഞാന്‍ ഒരു സെവെന്‍സ്റ്റാര്‍ ഹോട്ടലിലെ സ്ട്രിപ്പ് ഡാന്‍സുകാരിയാണ്. പേര് മരിയ. പള്ളിയില്‍പോകാറില്ല, കുമ്പസാരിക്കാറില്ല, എത്രപേരോടൊപ്പവും ഞാന്‍ അന്തിയുറങ്ങാന്‍ പോകും. മുന്തിയ ഇനം സ്‌കോച്ചുണ്ടെങ്കില്‍ രാത്രി മുഴുവന്‍ ഉറങ്ങാതിരിക്കാം.'' ഇതിനിടെ അവള്‍ എയര്‍ഹോസ്റ്റസിനോടു സ്‌കോച്ച് കൊണ്ടുവരാന്‍ ആജ്ഞാപിച്ചു.
ഇത്രയൊക്കെ ആയിട്ടും അവളെ ഉപദേശിക്കാനോ ഒന്നു ദേഷ്യത്തോടെ നോക്കാനോ ബിഷപ് മുതിര്‍ന്നില്ല.
അവള്‍ തെല്ല് അക്ഷമയോടെ ചോദിച്ചു: ''ഞാന്‍ വഴിതെറ്റിപ്പോയ ഒരു ക്രിസ്ത്യാനിയാണെന്നറിഞ്ഞിട്ടും ബിഷപ്പിനു യാതൊരു രോഷവുമില്ലേ?''
ഇതിനിടെ അവള്‍ ഇഷ്ടംപോലെ മദ്യം അകത്താക്കിക്കൊണ്ടിരുന്നു.
ഒന്നു പുഞ്ചിരിച്ചതൊഴിച്ചാല്‍ ബിഷപ് പിന്നെയും ഒന്നും ശബ്ദിച്ചില്ല. പശ്ചാത്തപിക്കണമെന്നോ ഭക്തിമാര്‍ഗത്തിലേക്കു തിരിയണമെന്നോ പറഞ്ഞില്ല. ഒടുവില്‍ ഈ ബിഷപ്പിനു നേരേ ഒരു ബോംബ് വര്‍ഷിക്കാന്‍തന്നെ അവള്‍ തീരുമാനിച്ചു. അവള്‍ പറഞ്ഞു: ''ഞാന്‍ വാസ്തവത്തില്‍ ഒരു ലെസ്ബിയനാണ്, പള്ളിയേക്കാള്‍ എനിക്ക് ചെകുത്താനിലാണ് ഏറെ വിശ്വാസം''.
പക്ഷേ, ഈ ബോംബും വിഫലമായി. യാതൊരു പ്രതികരണവും ബിഷപ് നല്‍കിയില്ല.
അല്പനേരത്തെ ഇടവേളയ്ക്കുശേഷം വീണ്ടും മദ്യപിച്ചുകൊണ്ടിരുന്ന അവളെ നോക്കി ബിഷപ് ഇത്രമാത്രം പറഞ്ഞു: ''എന്തൊക്കെ ആയിരുന്നാലും നിന്നെ സ്‌നേഹിക്കുന്ന ഒരു ക്രിസ്തുവുണ്ട്''.
''ഞാന്‍ നരകത്തിലേക്കുള്ള പാസ്‌പോര്‍ട്ട് എടുത്തുവച്ചിരിക്കുന്നവളാണ്. അവിടെ എന്നെ സ്വീകരിക്കാന്‍ നിങ്ങളുടെ ജീസസ് വരുമോ?''
ബിഷപ് മറുപടിയൊന്നും പറഞ്ഞില്ല.
''നരകത്തിലെ അത്യുഗ്രമായ തീക്കനലുകളെക്കുറിച്ചും ചുട്ടുപഴുക്കുന്ന തീജ്ജ്വാലകളെക്കുറിച്ചും ഒരു കൊച്ചുപ്രസംഗമെങ്കിലും ഞാന്‍ പ്രതീക്ഷിക്കുന്നു''.
ബിഷപ് മൗനം ദീക്ഷിച്ചു, മെല്ലെ കണ്ണടച്ചു.
ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്യാനുള്ള അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ ബിഷപ് തന്റെ പോക്കറ്റില്‍നിന്ന് ഒരു കൊന്തയെടുത്ത് അവള്‍ക്കു നേരേ നീട്ടി: ''ഇതു നിങ്ങള്‍ സ്വീകരിക്കുമോ?''
ഏതായാലും അവള്‍ തന്റെ രണ്ടു കൈയും നീട്ടി ആ ഉപഹാരം സ്വീകരിച്ചു.
വര്‍ഷങ്ങള്‍ കടന്നുപോയി. തന്നോടൊപ്പം യാത്ര ചെയ്ത, ദേഹത്ത് ചെകുത്താനെ വരച്ചുവച്ച ആ പെണ്‍കുട്ടിയെ ബിഷപ് മറന്നുകളഞ്ഞില്ല. അദ്ദേഹം അവള്‍ക്കായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അവള്‍ക്ക് ഒരു മാനസാന്തരം സാധ്യമാക്കണമെന്ന് അപേക്ഷിച്ചു. കാലങ്ങള്‍ പിന്നെയും ഏറെ കടന്നുപോയി. വൃദ്ധനും രോഗാവശനുമായ ബിഷപ് സിറ്റിയിലെ പ്രശസ്തമായ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. അവിടേക്ക് ഒരു ദിവസം ശുഭ്രവസ്ത്രധാരിയായ ഒരു സ്ത്രീ ഒരു പുരുഷനെയും കൂട്ടി കടന്നുചെന്നു. അവര്‍ക്ക് അത്യാവശ്യമായി ബിഷപ്പിനെ ഒന്നു കാണണം. ആശുപത്രിയധികൃതര്‍ അതിനുള്ള സമ്മതം നല്‍കിയില്ല. ഒടുവില്‍ ഏറെ പണിപ്പെട്ട് അവര്‍ സന്ദര്‍ശനാനുമതി നേടി.
മെല്ലെ കണ്ണു തുറന്നു ബിഷപ് നോക്കിയപ്പോള്‍ ആ സ്ത്രീ പുഞ്ചിരിപൊഴിച്ചു. എന്നിട്ടു ചോദിച്ചു: ''അങ്ങേക്ക് എന്നെ ഓര്‍മയുണ്ടോ? പണ്ടൊരിക്കല്‍ സിങ്കപ്പൂര്‍ സില്‍ക്ക് എയര്‍വേസ് ഫ്‌ളൈറ്റില്‍ ഞാന്‍ ഒപ്പം ഉണ്ടായിരുന്നു. അന്നെന്റെ ദേഹത്തു ചെകുത്താന്‍ പച്ചകുത്തിയിരുന്നു. എനിക്കു പള്ളിയിലോ വൈദികരിലോ വിശ്വാസമില്ലായിരുന്നു.''
ബിഷപ് മെല്ലെ പുഞ്ചിരിച്ചു: ''ഉവ്വ്, എനിക്ക് ഓര്‍മയുണ്ട്.''
''പിതാവ് തന്ന കൊന്ത ഞാന്‍ എന്നും മുടങ്ങാതെ ചൊല്ലുന്നുണ്ട്. ഞാന്‍ തെറ്റായ വഴികള്‍ ഉപേക്ഷിച്ച് വിവാഹം കഴിച്ചു. ഈ അടുത്തുനില്‍ക്കുന്ന ആളാണ് എന്റെ ഭര്‍ത്താവ്. എന്റെ പച്ചകുത്തിന്റെ പാടുകള്‍ ഞാന്‍ പണിപ്പെട്ടു മാറ്റിയെടുത്തു. ഞാനിപ്പോള്‍ ഒരു ഉത്തമവിശ്വാസിയാണ്. ഞങ്ങള്‍ വന്നത് അങ്ങയോടുള്ള നന്ദി അറിയിക്കാനാണ്.''
ബിഷപ്പിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. തന്റെ പ്രാര്‍ഥനകള്‍ വിഫലമായില്ലല്ലോ എന്ന് അദ്ദേഹം സമാശ്വസിച്ചു.
അവള്‍ തന്റെ കഥ വിശദീകരിച്ചു പറഞ്ഞു: ''ഞാന്‍ ഒരു മായാലോകത്തിലായിരുന്നു. പക്ഷേ, മനസ്സുഖം എന്തെന്ന് അറിഞ്ഞിരുന്നില്ല. ദിശയില്ലാതെ ഒഴുകുന്ന ഒരു പായ്ക്കപ്പലായിരുന്നു ഞാന്‍.''
''യുവത്വത്തിന്റെ തിളപ്പുകള്‍ ഏതാണ്ട് അവസാനിച്ചപ്പോള്‍, ആസക്തിയുടെ തിരമാലകള്‍ ശാന്തമായപ്പോള്‍, ലൈംഗികതൃഷ്ണകള്‍ക്കു കടിഞ്ഞാണ്‍ ഉണ്ടായപ്പോള്‍ എനിക്കു തോന്നി ബാറിലെ ഡാന്‍സ് അവസാനിപ്പിക്കണമെന്ന്. അമിതമായ മോഹങ്ങളെല്ലാം ഉപേക്ഷിച്ചു, കുറേക്കൂടി പക്വത ആര്‍ജിച്ചു. പക്ഷേ, അപ്പോഴേക്കും വൈകിപ്പോയിരുന്നു.''
''എന്നെ 'ലിവര്‍ സിറോസിസ്' ബാധിച്ചു. ഒരിക്കല്‍ അവശയായി കിടന്ന എന്നെ ആരൊക്കെയോകൂടി ഒരു മിഷന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. അവിടത്തെ കന്യാസ്ത്രീകള്‍ എന്നെ സ്‌നേഹത്തോടെ പരിചരിച്ചു. എന്റെ ചരിത്രം അറിഞ്ഞിരുന്നിട്ടും അവരാരും നെറ്റി ചുളിച്ചില്ല; യാതൊരു വിദ്വേഷവും കാട്ടിയില്ല. രോഗം ഭേദമായപ്പോള്‍ ഞാന്‍ എന്റെ ഫ്‌ളാറ്റിലേക്കു മടങ്ങി. അവിടെ ചെന്നതേ ഞാന്‍ ഏറെ തപ്പിനടന്നു ബിഷപ് സമ്മാനിച്ച കൊന്ത കണ്ടെത്തി. അന്നുമുതല്‍ മുടങ്ങാതെ കൊന്തനമസ്‌കാരം ചൊല്ലാന്‍ തുടങ്ങി.
വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ ഒരു ദൈവാലയത്തില്‍ പ്രവേശിക്കുന്നത്. അവിടെ ഞാന്‍ മുട്ടുകുത്തിനിന്ന് പ്രാര്‍ഥിച്ചു, കുമ്പസാരിച്ചു, പാപമോചനം യാചിച്ചു.''
പലപ്പോഴും തനിക്കു കൊന്ത സമ്മാനിച്ച ബിഷപ്പിനെ അവള്‍ ഓര്‍ത്തു. എന്തൊരു തേജസ്സും ദൈവികശോഭയുമായിരുന്നു അന്ന് ആ മുഖത്തു പ്രകാശിച്ചത്!
കതിര്‍ ചിന്തിനിന്ന, ചുറ്റിലും പ്രസരിച്ചുനിന്ന ക്രിസ്തുവിന്റെ സ്‌നേഹമല്ലേ ആ കണ്ണുകളില്‍ തിളങ്ങിനിന്നത്?
''വൈകിയ വേളയിലും ജീസസിന്റെ സ്‌നേഹം എന്നെ ഉപേക്ഷിക്കുന്നില്ല എന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍ ഒരു വലിയ പരിവര്‍ത്തനമാണ് എന്നിലുണ്ടായത്...''