•  17 Oct 2024
  •  ദീപം 57
  •  നാളം 32
ലേഖനം

പണ്ടത്തെ നാടകം ഒരു തിരിഞ്ഞുനോട്ടം

    വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ എനിക്കു നാടകം കാണാനുള്ള താത്പര്യമുണ്ടായിരുന്നു. വീട്ടുകാര്‍ അറിഞ്ഞും അറിയാതെയും അക്കാലത്തെ പല മികച്ച നാടകങ്ങളും തിയേറ്ററുകളില്‍ പോയി കണ്ടിട്ടുണ്ട്. തൃശൂരില്‍ മുഖ്യമായും നാടകങ്ങള്‍ നടത്തിക്കൊണ്ടിരുന്നത് ടൗണ്‍ ഹാളിലും ജോസ് തിയേറ്ററിലുമായിരുന്നു.
അന്നത്തെ പ്രൊഫഷണല്‍ നാടകങ്ങള്‍ മിക്കവയും അച്ചടിച്ച കൃതികളെ ആസ്പദമാക്കിയുള്ളവയായിരുന്നില്ല. അതതുകാലത്തെ ആവശ്യത്തിനുവേണ്ടി, അന്നത്തെ പ്രേക്ഷകരുടെ ആസ്വാദനശീലത്തിനനുസൃതമായി രചിക്കപ്പെട്ടവയാണ്. രചിച്ചവര്‍ ലബ്ധപ്രതിഷ്ഠരായ സാഹിത്യകാരന്മാരല്ല. നാടകപ്രേമികളുടെ നാടകകൗതുകത്തെ തൃപ്തിപ്പെടുത്താന്‍വേണ്ടി മാത്രം നാടകമെഴുതിയവര്‍. നാടകസാഹിത്യചരിത്രത്തില്‍  ഒരുപക്ഷേ, അവരുടെ നാമധേയങ്ങള്‍ കാണില്ല. നാടകവിദ്യാര്‍ഥികള്‍ക്ക് അവരുടെ പേരുകള്‍ അജ്ഞാതമാവാം. നാടകസെമിനാറുകളിലും ചര്‍ച്ചാസമ്മേളനങ്ങളിലും അവരുടെ നാമങ്ങള്‍ അനുസ്മരിച്ചില്ലെന്നു വരാം. എന്നിരുന്നാലും, കേരളത്തിലങ്ങോളമിങ്ങോളം ആയിരക്കണക്കിനു വേദികളില്‍ അരങ്ങുതകര്‍ത്തഭിനയിച്ച നാടകങ്ങളായിരുന്നു അവരുടേത്. പേരെടുത്ത സാഹിത്യകാരന്മാരായിരുന്നില്ലെങ്കിലും മലയാളനാടകവേദിക്കു പേരുണ്ടാക്കിക്കൊടുത്തവരായിരുന്നു അവര്‍. ഒരു കാലഘട്ടത്തെ വിസ്മയം കൊള്ളിക്കുകയും പ്രേക്ഷകസഹസ്രങ്ങളെ ആവേശഭരിതരാക്കുകയും ചെയ്ത മണ്‍മറഞ്ഞുപോയ ആ എഴുത്തുകാരെ അകമഴിഞ്ഞ നന്ദിയോടും അതിരറ്റ ആദരവോടുംകൂടി മാത്രമേ സ്മരിക്കാനാവൂ.
    ഞാന്‍ അക്കാലത്ത് (ഏകദേശം 1946 മുതല്‍) കണ്ടിട്ടുള്ള നാടകങ്ങളുടെ രചയിതാക്കള്‍ ചിലരുടെ പേരുകള്‍ ഇന്നും എനിക്ക് ഓര്‍മയുണ്ട്. സ്വാമി ബ്രഹ്‌മവ്രതന്‍, ശാസ്ത്രി ജി. എന്‍. പണിക്കര്‍, മുന്‍ഷി പരമുപിള്ള, വി.എസ്. ആന്‍ഡ്രൂസ്, തിക്കുറിശ്ശി സുകുമാരന്‍നായര്‍, ഡോക്ടര്‍ പി.എസ്. നായര്‍, മുതുകുളം രാഘവന്‍പിള്ള തുടങ്ങിയവരാണിവര്‍. (ഈ രംഗത്തു വിലപ്പെട്ട സേവനം കാഴ്ചവച്ച വേറെയും പല നാടകകൃത്തുക്കളുണ്ട്) നാടകനടനും സിനിമാതാരവുമൊക്കെയായിരുന്ന മുതുകുളം നൂറ്റമ്പതോളം നാടകങ്ങള്‍ എഴുതിയിട്ടുണ്ടത്രേ; സ്വാമി ബ്രഹ്‌മവ്രതന്‍ അമ്പതോളവും. തമിഴ് സംഗീതനാടകങ്ങള്‍ അടക്കിഭരിച്ചിരുന്ന കേരളക്കരയില്‍ മലയാളസംഗീതനാടകങ്ങള്‍ എഴുതി അവതരിപ്പിക്കുകയും വിജയക്കൊടി നാട്ടുകയും ചെയ്ത പ്രതിഭാസമ്പന്നരാണിവര്‍. അങ്ങനെ, നമ്മുടെ നാടകവേദിയിലെ തമിഴ്‌മേധാവിത്വത്തെ തകര്‍ക്കുകയും തൂത്തെറിയുകയും ചെയ്തുവെന്ന ചരിത്രപരമായ മഹത്ത്വം ഇവര്‍ക്കുമാത്രം അവകാശപ്പെട്ടതാണ്.
   അന്നത്തെ നാടകങ്ങളില്‍ ഞാന്‍ കണ്ടിട്ടുള്ള പ്രശസ്തനടീനടന്മാര്‍ ഏറെപ്പേരെ  എന്റെ ഓര്‍മയുടെ മണിച്ചെപ്പില്‍ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. ഷെവലിയാര്‍ ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്‍ (ഇദ്ദേഹത്തിന്റെ മിശിഹാചരിത്രം നാടകവും അതില്‍ ഇദ്ദേഹത്തിന്റെ ക്രിസ്തുവേഷവും ഏറെ പ്രസിദ്ധമാണ്.) സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതര്‍, അഗസ്റ്റിന്‍ ജോസഫ് (യേശുദാസിന്റെ പിതാവ്), വൈക്കം മണി, വൈക്കം വാസുദേവന്‍നായര്‍, ഓച്ചിറ വേലുക്കുട്ടി, തിക്കുറിശ്ശി സുകുമാരന്‍നായര്‍, സെബാസ്റ്റ്യന്‍ ജോസഫ്, കൊട്ടാരക്കര ശ്രീധരന്‍നായര്‍, കാലായ്ക്കല്‍ കുമാരന്‍, ഞാറയ്ക്കല്‍ ശ്രീധരന്‍ ഭാഗവതര്‍, ചേര്‍ത്തല വാസുദേവക്കുറുപ്പ്, എസ്.പി. പിള്ള, എസ്.ജെ. ദേവ് (സിനിമാനടന്‍ രാജന്‍ പി.ദേവിന്റെ പിതാവ്), ശ്രീമതി സി.കെ. രാജം, ഓമല്ലൂര്‍ ചെല്ലമ്മ, മാവേലിക്കര പൊന്നമ്മ, അമ്പലപ്പുഴ മീനാക്ഷി, സി.കെ. സുമതിക്കുട്ടിയമ്മ, കൊടുങ്ങല്ലൂര്‍ അമ്മിണിയമ്മ തുടങ്ങിയ ഒട്ടേറെ അഭിനേതാക്കള്‍ അന്നത്തെ നാടകങ്ങളില്‍ നിറഞ്ഞുനിന്നവരാണ്. ഇക്കൂട്ടത്തില്‍ സി.എം. പാപ്പുക്കുട്ടി ഭാഗവതര്‍മാത്രമാണ് 107 വയസ്സുവരെ ജീവിച്ച് 2020 ല്‍ അന്തരിച്ചത്. ബാക്കിയെല്ലാവരും കാലയവനികയ്ക്കു മുന്നേ മറഞ്ഞുപോയി.
   അന്നു സിനിമാതിയേറ്ററുകളില്‍ നാടകം നടത്തിയിരുന്നതു ശനിയാഴ്ചകളില്‍ രാത്രി 9.30 നാണ്. നാടകം  ബുക്കു ചെയ്തിട്ടുണ്ടെങ്കില്‍, വെള്ളിയാഴ്ചയോടെ സിനിമ നിര്‍ത്തിവയ്ക്കും. ശനിയാഴ്ചമാത്രം സിനിമ ഉണ്ടാവില്ല. കാരണം, വെള്ളിയാഴ്ചയിലെ സിനിമാശാല ശനിയാഴ്ചയിലെ നാടകശാലയായി മാറണം. സിനിമയുടെ സ്‌ക്രീന്‍ അഴിച്ചുമാറ്റി അവിടെ നാടകത്തിനുള്ള സ്റ്റേജ് ഒരുക്കുന്നു. തിയേറ്ററിന്റെ പിന്നില്‍ അറ്റത്തു കിടക്കുന്ന കസേരകള്‍ മുഴുവന്‍ തറയിലേക്ക് സ്റ്റേജിന്റെ മുമ്പിലേക്കു കൊണ്ടുവരുന്നു. അപ്പോള്‍ കസേരകള്‍ കിടന്നിരുന്ന സ്ഥലം സ്വാഭാവികമായും തറയായി മാറുന്നു. അങ്ങനെ ഇരിപ്പിടങ്ങള്‍ പാകപ്പെടുത്തിയശേഷമാണ് നാടകം അരങ്ങേറുക.
നാടകത്തിന്റെ അന്നത്തെ ടിക്കറ്റുനിരക്കുകള്‍ ഇങ്ങനെയാണ് - ~ഒന്നാം ക്ലാസു കസേര 5 രൂപ, രണ്ടാം ക്ലാസു കസേര 3 രൂപ. ബെഞ്ച് ഒന്നര രൂപ, തറ അരരൂപ; അതായത്, ഇന്നത്തെ അമ്പതു പൈസ.
നാടകങ്ങളുടെ ഇക്കാലത്തെ ദൈര്‍ഘ്യം രണ്ടോ രണ്ടരയോ  മണിക്കൂറാണെങ്കില്‍ അന്നത്തെ സംഗീതനാടകങ്ങള്‍ നാലഞ്ചു മണിക്കൂറുകളുണ്ടാവും. നാടകം തീരുമ്പോള്‍ ഏകദേശം പുലര്‍ച്ചെ മൂന്നുമണിയാകും. പരിസരപ്രദേശങ്ങളില്‍നിന്നു വന്നവര്‍ തിരിച്ചുവീട്ടിലെത്തുമ്പോള്‍ നേരം പുലരും. പിറ്റേന്നു ഞായറാഴ്ചയായതിനാല്‍ ഉറക്കമൊഴിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ സൗകര്യവുമായി.
സ്റ്റേജില്‍ ഇന്നത്തേപ്പോലെ കട്ട്ഔട്ടുകളോ സെറ്റിങ്‌സോ ഇല്ല. പകരം രംഗപശ്ചാത്തലങ്ങള്‍ക്ക് അനുയോജ്യമായ വിവിധതരം കര്‍ട്ടനുകളാണ് ഉപയോഗിക്കുക. തെരുവീഥിയുടെ, ഉദ്യാനത്തിന്റെ, കുബേരഭവനത്തിന്റെ, ഇടത്തരം വീടിന്റെ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി വരപ്പിച്ച അതിമനോഹരങ്ങളും അത്യധികം ആകര്‍ഷകങ്ങളുമായ കര്‍ട്ടനുകള്‍ ഇതിനായി കരുതിയിട്ടുണ്ടാവും. ചുരുണ്ടുകയറുകയും ചുരുളഴിഞ്ഞിറങ്ങുകയും ചെയ്യുന്ന കര്‍ട്ടനുകള്‍.
നാടകം ആരംഭിക്കുന്നതിനു മുമ്പ് സ്റ്റേജിന്റെ ഒരറ്റത്തു പ്രേക്ഷകരെ അഭിമുഖീകരിച്ചുകൊണ്ട് ഒരു ചവിട്ടുഹാര്‍മോണിയവുമായി ഹാര്‍മോണിസ്റ്റും അടുത്തായി മൃദംഗക്കാരനും ഇരിക്കുന്നുണ്ടാവും. ഹാര്‍മോണിസ്റ്റു നന്നായി പാടുന്ന ഒരു ഭാഗവതരായിരിക്കും. അയാള്‍ ഒരു കീര്‍ത്തനം ആലപിക്കും. കുറഞ്ഞത് അരമണിക്കൂറെടുക്കും അതു തീരാന്‍. അതു തീര്‍ന്നാല്‍ ഉടനെ നാടകം ആരംഭിക്കും.
അന്നത്തെ നായകനടന്മാര്‍ ശാസ്ത്രീയമായി സംഗീതമഭ്യസിച്ചവരായിരിക്കും. കര്‍ട്ടന്‍ ഉയര്‍ന്നാല്‍ നമ്മുടെ നായകന്‍ പാടിക്കൊണ്ടു പ്രവേശിക്കുകയായി. കഥയുമായി യാതൊരു ബന്ധവുമില്ലെങ്കിലും ശാസ്ത്രീയസംഗീതം പൊടിപൊടിക്കും. ഇവിടെ ഒരു വിരോധാഭാസവും സംഭവിക്കും. നായകനടന്‍ രാഗാലാപം നടത്തുന്നതോടൊപ്പം, കഥാപാത്രമല്ലാത്ത ഹാര്‍മോണിസ്റ്റും ഏറ്റുപാടുന്നു. അങ്ങനെ രണ്ടു ഗായകരുടെ നീണ്ട സമയത്തെ 'സംഗീതമത്സരം' (അതോ സംഗീതയുദ്ധമോ?) കഴിഞ്ഞിട്ടാണ് നാടകം പുരോഗമിക്കുക. അതോടെ ഹാര്‍മോണിസ്റ്റ് രംഗത്തുനിന്നു മാറും എന്നും ആരും തെറ്റിദ്ധരിക്കേണ്ട. നാടകം തീരുന്നതുവരെ കുറ്റിയടിച്ചപോലെ അയാള്‍ അവിടെത്തന്നെയിരിക്കണം, ഇടയ്ക്കുവരുന്ന ഗാനങ്ങളും കീര്‍ത്തനങ്ങളും ഏറ്റുപാടാന്‍ തെല്ലും ഔചിത്യമില്ലാതെ, അരങ്ങത്തു നടക്കുന്നതിനെല്ലാം സാക്ഷിയായി ഒരു 'നോക്കുകുത്തി'പോലെയുള്ള ആ ഇരിപ്പ് അന്ന് ആര്‍ക്കും അരോചകമായി തോന്നിയില്ല. അന്നത്തെ 'സ്റ്റൈല്‍' അതായിരുന്നു. വിദ്യാര്‍ഥിയായിരുന്ന ഞാനും ''വയറുനിറയെ'' അതാസ്വദിച്ചു. 
  മറ്റൊരു പ്രത്യേകത! അന്നത്തെ നാടകങ്ങള്‍ക്ക് ഇന്നത്തെപ്പോലെ മൈക്ക് ഉണ്ടായിരുന്നില്ല. ഏറ്റവും പിറകിലിരിക്കുന്ന തറടിക്കറ്റുകാരനും വ്യക്തമായി കേള്‍ക്കത്തക്കവിധം തൊണ്ടപൊട്ടുമാറുച്ചത്തില്‍ പാടണമായിരുന്നു. സര്‍വശക്തിയും ഉപയോഗിച്ചു സംഭാഷണം നടത്തണമായിരുന്നു. കാമുകീകാമുകന്മാര്‍ തമ്മിലുള്ള രഹസ്യംപറച്ചില്‍പോലും ഉച്ചത്തില്‍ വേണമായിരുന്നു. കേട്ടില്ലെങ്കില്‍ ജനം കൂവും. ഇതൊക്കെയായിരുന്നു അന്നത്തെ അവസ്ഥ. പുതിയ തലമുറയ്ക്ക് ഇതെല്ലാം കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നിയേക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)