•  6 Feb 2025
  •  ദീപം 57
  •  നാളം 47
ലേഖനം

ഓണം ഒരു സാംസ്‌കാരികാഘോഷം

ളരെയേറെ വര്‍ഷങ്ങളായി കേരളത്തില്‍ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം. ഏറെക്കാലമായി ക്രൈസ്തവരും ഓണം ആഘോഷിക്കുന്നുണ്ട്. എന്നാല്‍, ഈ അടുത്തകാലത്തായി ക്രിസ്ത്യാനികള്‍ ഓണം ആഘോഷിക്കുന്നതു ശരിയല്ല എന്ന രീതിയിലുള്ള പ്രബോധനം ചില വചനപ്രഘോഷണവേദികളില്‍നിന്നുപോലും കേള്‍ക്കുന്നുണ്ട്. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും ക്രൈസ്തവവിശ്വാസത്തിനു നിരക്കുന്നതല്ലെന്നും ദൈവകല്പനയുടെ ലംഘനമാണെന്നുമാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. 
   ഓണംപോലെയുള്ള ആഘോഷങ്ങളോട് ക്രൈസ്തവര്‍ക്കുണ്ടാകേണ്ട സമീപനം എന്തായിരിക്കണമെന്നു സൂചിപ്പിക്കുന്നതിനുമുമ്പ് ഇതരമതങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് കത്തോലിക്കാസഭ എന്താണു പഠിപ്പിക്കുന്നത് എന്നറിയേണ്ടത് ആവശ്യമാണ്.
ഇതരമതങ്ങളുമായുള്ള ബന്ധം
   ഇതരമതങ്ങളെക്കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രധാനപഠനങ്ങള്‍ താഴെ പ്രതിപാദിക്കുന്നവയാണ്:
  1. മറ്റു മതങ്ങൡല്‍ കാണുന്ന സത്യവും വിശുദ്ധവുമായ ഒന്നും കത്തോലിക്കാസഭ തിരസ്‌കരിക്കുന്നില്ല. മറ്റു മതങ്ങളിലെ പല പ്രവര്‍ത്തനരീതികളും പ്രമാണങ്ങളും സിദ്ധാന്തങ്ങളും കത്തോലിക്കാസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതില്‍നിന്നു വ്യത്യസ്തമാണെങ്കിലും സഭ അവയെല്ലാം ആത്മാര്‍ഥമായ ബഹുമാനത്തോടെയാണു നിരീക്ഷിക്കുന്നത്. കാരണം, സര്‍വമനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യത്തിന്റെ രശ്മി അവയിലെല്ലാം പ്രതിബിംബിക്കുന്നുണ്ട് (അക്രൈസ്തവ മതങ്ങള്‍ - 2).
  2. സഭാതനയര്‍ ഇതരമതാനുയായികളുമായി വിവേകത്തോടും സ്‌നേഹത്തോടുംകൂടി, വിശ്വാസത്തിനും ക്രിസ്തീയജീവിതത്തിനും സാക്ഷ്യം വഹിച്ചുകൊണ്ടു സംഭാഷണത്തിലും സഹകരണത്തിലും ഏര്‍പ്പെടണം. ഇതരമതങ്ങളിലുള്ള ആധ്യാത്മികവും ധാര്‍മികവുമായ നന്മകളും സാമൂഹികസാംസ്‌കാരികമൂല്യങ്ങളും അംഗീകരിച്ചു പരിരക്ഷിക്കുകയും സമൃദ്ധമാക്കുകയും വേണം (അക്രൈസ്തവ      മതങ്ങള്‍ - 2).
  3. ജാതി, മതം, വര്‍ണം, ജീവിതനിലവാരം എന്നിവയുടെ പേരില്‍ മനുഷ്യനോടു വിവേചനം കാണിക്കുന്നതിനെയും മനുഷ്യനെ ഞെരുക്കുന്നതിനെയും സഭ അപലപിക്കുന്നു. ഇതരമതസ്ഥരുടെയിടയില്‍ സൗഹൃദം പുലര്‍ത്തുക; എല്ലാ മനുഷ്യരോടുമൊപ്പം സമാധാനത്തില്‍ ജീവിക്കാന്‍ യത്‌നിക്കുക. അപ്പോഴാണ് ക്രൈസ്തവര്‍ യഥാര്‍ഥത്തില്‍ സ്വര്‍ഗീയപിതാവിന്റെ പുത്രരായിത്തീരുന്നത്   (അക്രൈസ്തവമതങ്ങള്‍ - 5).
  4. ഇതരമതസ്ഥരുടെ രക്ഷയെക്കുറിച്ചു കൗണ്‍സില്‍ ഇപ്രകാരം പഠിപ്പിക്കുന്നു: സകല മനുഷ്യരും രക്ഷ പ്രാപിക്കണമെന്നതാണ് ദൈവത്തിന്റെ അഭിലാഷം. സ്വന്തം കുറ്റം കൂടാതെ ക്രിസ്തുവിന്റെ സുവിശേഷത്തെയും അവിടുത്തെ സഭയെയും അറിയാതിരിക്കുകയും അതേസമയം, ആത്മാര്‍ഥഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുകയും മനഃസാക്ഷിയുടെ സ്വരത്തിലൂടെ പ്രകടമാകുന്ന ദൈവതിരുമനസ്സ് പ്രസാദവരത്തിന്റെ പ്രചോദനങ്ങള്‍ക്കനുസൃതമായി നിറവേറ്റാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്കു നിത്യരക്ഷ പ്രാപിക്കാം (തിരുസ്സഭ - 16). 
  5. സകല മനുഷ്യരും ക്രിസ്തുവിന്റെ രക്ഷാകരരഹസ്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നത് എന്ന് കൗണ്‍സില്‍ പഠിപ്പിച്ചു. ക്രിസ്തു മരിച്ചത് എല്ലാവര്‍ക്കുംവേണ്ടിയാണ്. എല്ലാ മനുഷ്യര്‍ക്കും പെസഹാരഹസ്യവുമായി സംയോജിക്കാനുള്ള സാധ്യത പരിശുദ്ധാത്മാവ് നല്‍കുന്നുണ്ട്     (സഭ ആധുനികലോകത്തില്‍ - 22).
ഇതരമതാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും 
അവയില്‍ത്തന്നെ രക്ഷാകരമാണോ?

   മറ്റു മതങ്ങളോടു തുറവിയുടെ മനോഭാവമാണ് കത്തോലിക്കാസഭയ്ക്കുളളതെങ്കിലും മറ്റു മതങ്ങളിലെ അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും അവയില്‍ത്തന്നെ രക്ഷാകരമാണെന്നോ രക്ഷയ്ക്ക് ക്രിസ്തുവും സഭയും ആവശ്യമില്ലെന്നോ സഭ പഠിപ്പിച്ചിട്ടില്ല. മറ്റു മതങ്ങളില്‍ സുവിശേഷത്തിനു വിരുദ്ധമല്ലാത്ത കാര്യങ്ങള്‍ക്കുമാത്രമാണ് രക്ഷാകരമൂല്യമുള്ളത്. മറ്റു മതങ്ങളിലുള്ള രക്ഷാകരമൂല്യത്തിന്റെ സ്രോതസ്സും ക്രിസ്തുതെന്നയാണ്.
   യേശുക്രിസ്തുവിലൂടെയല്ലാതെ ആര്‍ക്കും ദൈവവുമായി കൂട്ടായ്മയിലാകാന്‍ സാധ്യമല്ല. മറ്റെല്ലാ മധ്യസ്ഥരും അവരുടെ മധ്യസ്ഥതയും യേശുവിന്റെതന്നെ മധ്യസ്ഥതയില്‍നിന്നാണ് അര്‍ഥവും മൂല്യവും സ്വീകരിക്കുന്നത്. യേശുവിന്റെ മാധ്യസ്ഥ്യത്തിനു പകരംനില്‍ക്കുന്നവയായി ഇവയെ മനസ്സിലാക്കാന്‍ സാധ്യമല്ല. മറ്റു മാധ്യസ്ഥ്യങ്ങളുടെ രക്ഷാകരമൂല്യം അവ യേശുവിന്റെ അനന്യവും ഏകവുമായ മാധ്യസ്ഥ്യത്തില്‍ പങ്കുകൊള്ളുന്നതുകൊണ്ടാണ്. മറ്റു മധ്യസ്ഥരെ യേശുവിനോടു തുല്യതപ്പെടുത്താന്‍ സാധ്യമല്ല (രക്ഷകന്റെ മിഷന്‍ - 5). 
    യേശുക്രിസ്തുവിന്റെ വെളിപാടിനു പരിമിതവും അപൂര്‍ണവുമായ സ്വഭാവമാണുള്ളതെന്നും അത് മറ്റു മതങ്ങളില്‍ കാണുന്നതിന്റെ പൂരകമായിരിക്കാമെന്നുമുള്ള സിദ്ധാന്തം സഭയുടെ വിശ്വാസത്തിനു വിരുദ്ധമാണ്. കത്തോലിക്കാവിശ്വാസമനുസരിച്ചു രക്ഷാകരദൈവരഹസ്യത്തിന്റെ പൂര്‍ണമായ വെളിപാട് യേശുക്രിസ്തുവില്‍ നല്‍കപ്പെട്ടിട്ടുണ്ട്. തന്മൂലം യേശുവിന്റെ വാക്കുകളും പ്രവൃത്തികളും ചരിത്രപരമായ മുഴുവന്‍ സംഭവവും മാനുഷികയാഥാര്‍ഥ്യങ്ങളെന്ന നിലയില്‍ പരിമിതങ്ങളാണെങ്കിലും, അവയുടെ കര്‍ത്താവ്, യഥാര്‍ഥദൈവവും യഥാര്‍ഥ മനുഷ്യനുമായ മനുഷ്യാവതാരം ചെയ്ത വചനത്തിലെ ദൈവികവ്യക്തിയാണ്. ഇക്കാരണത്താല്‍ അവയ്ക്ക് ദൈവത്തിന്റെ രക്ഷാകരമാര്‍ഗങ്ങളുടെ വെളിപാടിന്റെ അന്തിമത്വവും പൂര്‍ണതയും ഉണ്ട്'(കര്‍ത്താവായ യേശു - 6).
മതാന്തരസംവാദത്തിന്റെ പ്രാധാന്യം 
   മതാന്തരസംവാദത്തിന്റെ നന്മകള്‍ സഭ'വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്: ''സഭാതനയര്‍ ഇതരമതാനുയായികളുമായി വിവേകത്തോടും സ്‌നേഹത്തോടുംകൂടി വിശ്വാസത്തിനും ക്രിസ്തീയജീവിതത്തിനും സാക്ഷ്യം വഹിച്ചുകൊണ്ട് സംഭാഷണത്തിലും സഹകരണത്തിലും ഏര്‍പ്പെടണം. ഇതരമതങ്ങളിലുള്ള ആധ്യാത്മികവും ധാര്‍മികവുമായ നന്മകളും സാമൂഹികസാംസ്‌കാരികമൂല്യങ്ങളും അംഗീകരിച്ചു പരിരക്ഷിക്കുകയും സമൃദ്ധമാക്കുകയും വേണം'(അക്രൈസ്തവമതങ്ങള്‍ - 2).
മനുഷ്യവംശത്തിന്റെ മുഴുവന്‍ ഐക്യത്തിന്റെ കൂദാശ എന്ന നിലയില്‍ എല്ലാ ജനതകളുമായും എല്ലാ കാലത്തും എല്ലാ സ്ഥലത്തും സംവാദത്തില്‍ പ്രവേശിക്കാതിരിക്കാന്‍ സഭയ്ക്കു സാധ്യമല്ല. സഭൈക്യപരമായ സംവാദവും മതാന്തരസംവാദവും സഭയുടെ ഒരു യഥാര്‍ഥ  വിളിയാണ്'''(ഏഷ്യയിലെ സഭ - 29). 
   എല്ലാ മതങ്ങളും ഒരുപോലെ സത്യമാണെന്നു പറയുകയല്ല മതാന്തരസംവാദത്തിന്റെ ലക്ഷ്യം. പരസ്പരം അറിയാനും വളര്‍ത്താനുമുള്ള ഉപാധി എന്ന നിലയിലാണ് മതാന്തരസംവാദത്തെ മനസ്സിലാക്കേണ്ടത്. യേശുക്രിസ്തുവിലൂടെ പരിശുദ്ധാത്മാവില്‍ ലോകത്തിനും മനുഷ്യവര്‍ഗം മുഴുവനിലും പൂര്‍ത്തിയാക്കിയതും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ പ്രവര്‍ത്തനങ്ങളെ കണ്ടെത്താനും വിശ്വാസത്തില്‍ ആഴപ്പെടാനും ക്രിസ്തുവിന്റെ അനന്യതയെക്കുറിച്ചു കൂടുതല്‍ അവഗാഹമുള്ളവരാകാനും മതാന്തരസംവാദം സഹായിക്കും...  തീര്‍ച്ചയായും മതാന്തരസൗഹൃദശ്രമങ്ങള്‍ പ്രേഷിതപ്രവര്‍ത്തനത്തിന്റെ മാറ്റിനിര്‍ത്താനാവാത്ത രൂപമാണ്'(രക്ഷകന്റെ മിഷന്‍ - 55). 
    എല്ലാ മതങ്ങളും ഒരുപോലെ രക്ഷാദായകങ്ങളാണെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നില്ല. അക്രൈസ്തവമതങ്ങളില്‍പെട്ടവര്‍ക്കും നിത്യരക്ഷ സാധ്യമാണെന്ന പ്രബോധനത്തിന് എല്ലാ മതങ്ങളും ഒരുപോലെയാണെന്ന് അര്‍ഥമില്ല. സ്വന്തം മതത്തില്‍ ആഴമേറിയ വിശ്വാസവും ബോധ്യവുമുള്ള വ്യക്തികള്‍തമ്മിലാണ് മതാന്തരസംവാദത്തില്‍ ഏര്‍പ്പെടേണ്ടത്. അതുകൊണ്ടുതന്നെ, ആഴമേറിയ വിശ്വാസം സ്വന്തം മതതത്ത്വങ്ങളില്‍ ഉണ്ടാകുന്നത് ഒരിക്കലും മതാന്തരസംവാദത്തിന് എതിരല്ല (ഏഷ്യയിലെ സഭ - 20).
ഓണം ഒരു സാംസ്‌കാരികാഘോഷം
   ഓണം ഒരു സാംസ്‌കാരികാഘോഷമായാണ് കേരളീയര്‍ മനസ്സിലാക്കുന്നത്. ഓണവുമായി ബന്ധപ്പെട്ടു നമ്മുടെ നാട്ടിലുള്ള ഓണസദ്യയും ഓണക്കളികളും പൂക്കളങ്ങളും വടംവലി മുതലായ മത്സരങ്ങളും പുലിക്കളിയും എല്ലാം ഈ സാംസ്‌കാരികാഘോഷത്തിന്റെ ഭാഗംതന്നെയാണ്. മനുഷ്യര്‍ തമ്മില്‍ സ്‌നേഹവും സൗഹൃദവും സന്തോഷവും പ്രകടിപ്പിക്കുന്ന ഒരു ആഘോഷം എന്നതിനപ്പുറത്തേക്ക് വിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു വ്യാഖ്യാനം ക്രൈസ്തവര്‍ ഓണത്തിനു നല്‍കുന്നില്ല.
    മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഓണാഘോഷത്തെ കാണാന്‍ നമുക്കു സാധിക്കട്ടെ. വിശ്വാസസംബന്ധമായ ഒരു വ്യാഖ്യാനവും ക്രൈസ്തവര്‍ ഓണാഘോഷത്തിനു നല്‍കേണ്ടതില്ല. ഒരു സാംസ്‌കാരികാഘോഷം എന്ന നിലയിലാണ് ഇക്കാലമത്രയും ഓണം നാം ആഘോഷിച്ചിട്ടുള്ളത്; ഇനിയും അപ്രകാരമാണു വേണ്ടത്.

    (ലേഖകന്‍ സീറോമലബാര്‍സഭ ഡോക്‌ട്രൈനല്‍ കമ്മീഷന്‍ സെക്രട്ടറിയാണ്.)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)