''ദേ, നോക്കിക്കേ... മാളൂ... ഉണ്ണീ...'' തേന്മാവിന്‍കൊമ്പത്തിരുന്ന് കുരുവിയമ്മ ഉറക്കെ വിളിക്കുകയാണ്. തേന്മാവ് പൂത്തുലഞ്ഞ് നിറയെ മാമ്പഴങ്ങളുമായി രാത്രിയുടെ നിശ്ശബ്ദതയില്‍ പൂര്‍ണചന്ദ്രപ്രഭയില്‍ അങ്ങനെ നില്പാണ്. കൂടെ ചുറ്റിപ്പിണഞ്ഞ് ആത്മസുഹൃത്തിനെപ്പോലെ നിശാഗന്ധിയും. ''ഓടിവാ...'' ഉറക്കം പിടിച്ചുകാണും രണ്ടുപേരും. ''ഉണ്ണീ... മാളൂ...'' ''എന്തോ...'' കണ്ണുതിരുമ്മി വരുന്നുണ്ട് രണ്ടുപേരും, ''എന്തിനാ കുരുവിയമ്മേ എന്നെ ഉറക്കത്തില്‍നിന്ന്...?'' മാളുവിന്റെ ചിണുങ്ങല്‍ കുരുവിമ്മയ്ക്കു നന്നേ പിടിച്ചു. ''മാളൂ... മാളുവിന്റെ നിശാഗന്ധിപ്പൂവ്...'' മാളു ആകാംക്ഷയോടെ തേന്മാവിന്‍ചുവട്ടിലെ ഇരുട്ടിലേക്കു നോക്കി. അവിടെയതാ ഇരുട്ടില്‍... ചന്ദ്രപ്രകാശത്തില്‍ മുഖം കാട്ടിച്ചിരിക്കുന്ന ഒരു നിശാഗന്ധിപ്പൂവ്... നിറയെ സുഗന്ധം പേറി. ''ആവൂ... എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല...!'' ഉണ്ണിയുടെ കണ്ണുകളില്‍ അദ്ഭുതം നൃത്തംചവിട്ടി. ഉറക്കംപോയാലെന്താ... മെല്ലെ... മെല്ലെ... മുഖം നിവര്‍ത്തി കാറ്റത്താടി കൊഞ്ചുകയാണ് നിശാഗന്ധിപ്പൂവ്. തേന്മാവിന്‍ തളിരിലകള്‍ കൈകള്‍ നീട്ടുന്നുവോ? കുരുവിയമ്മയുടെ കണ്ണുകളിലും അദ്ഭുതത്തിളക്കം. ''ആവൂ... എന്തായാലും ഉറക്കംപോയി... കുരുവിയമ്മേ... കുരുവിയമ്മേ... ഒരു കഥയായാലോ... ഇനിയേതായാലും ഉറക്കംവരില്ല.''
''കുരുവിയമ്മ ഇന്നു പറയാന്‍ പോകുന്നത് ഒരു സന്ന്യാസിയുടെ കഥയാണ്.''
''ആരാ...? നമ്മുടെ കോഴിക്കള്ളന്‍ കുറുക്കന്‍സന്ന്യാസിയുടെയോ...? അതോ അമ്മൂമ്മയുടെ മീന്‍ വറുത്തത് തട്ടിയെടുത്തതിനുശേഷം ധ്യാനിക്കുന്ന പൂച്ചസന്ന്യാസിയുടെയോ...?''
''ഏയ് അതൊന്നുമല്ല. എന്നാ പിന്നെ കേട്ടോളൂ...''
അന്നും അയാള്‍ പതിവു യാത്രയാരംഭിച്ചു. എല്ലാം ഭാണ്ഡക്കെട്ടില്‍ കരുതിയിരുന്നു. പ്രായാധിക്യംമൂലം ഒരു വടിയും.
''എന്നിട്ട്...? പറ കുരുവിയമ്മേ.''
''എങ്ങനെയും ദൈവത്തെക്കാണണം... തികഞ്ഞ ലക്ഷ്യബോധം അയാളുടെ മുഖത്തു നിഴലിച്ചിരുന്നു. യാത്രയിലുടനീളം... ദൈവാലയങ്ങള്‍, ക്ഷേത്രങ്ങള്‍, മോസ്‌കുകള്‍... എല്ലായിടത്തും പരതി...''
''എന്തിന്...?'' ഉറക്കച്ചടവിനിടയിലും ഉണ്ണി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ''അതേ...'' കുരുവിയമ്മ തുടര്‍ന്നു: ''ഈശ്വരന്‍ എവിടെയെങ്കിലും ഒളിച്ചിരിപ്പുണ്ടോ എന്നറിയാനാ...''
''ഓ...'' ഉണ്ണിയുടെ കണ്ണുകളില്‍ ഉറക്കം പരിഭവത്തിന്റെ നിഴല്‍ പടര്‍ത്തിയിരുന്നു.
''എന്നിട്ട്...?'' മാളുവിന് ആകാംക്ഷയായി. പക്ഷേ, നിരാശയായിരുന്നു ഫലം. നിരാശനായി അയാള്‍ ആശ്രമത്തിലേക്കുള്ള തിരിച്ചുപോക്കാരംഭിച്ചു...''
''പാവം ഇനി എന്താ ചെയ്യാ...'' ഉണ്ണിക്ക് അയാളോടു വല്ലാത്ത സഹതാപം തോന്നിത്തുടങ്ങിയിരുന്നു.
''എന്നിട്ട്...?'' നടത്തത്തിനിടയില്‍ അയാള്‍ കണ്ടു. ഒരു പാവം ഗ്രാമീണന്‍. വളരെ ശ്രമപ്പെട്ട് ഉന്തുവണ്ടി തള്ളി നീക്കുന്നു. കൃഷിയിടത്തില്‍നിന്നുള്ള ഫലങ്ങള്‍ അടങ്ങിയത്. വലിച്ചിട്ടു നീങ്ങുന്നില്ല. അയാള്‍ കിതച്ച് വഴിയരികില്‍ ഇരുന്നുപോയി. ''താങ്കളുടെ വണ്ടി വലിക്കുന്ന കാലികളെവിടെ...?'' സന്ന്യാസിയുടെ സ്വരം കനത്തതായിരുന്നു. ''അതോ, അതുങ്ങള് പട്ടിണികിടന്ന് ചത്തുപോയി.'' കുട്ടികള്‍ക്കു കൊടുക്കാന്‍പോലും തികയുന്നില്ല...'' ഗ്രാമീണന്‍ വിയര്‍പ്പിന്റെ ഭാരംമൂലം തലയുയര്‍ത്താതെ പറഞ്ഞു.
''എങ്കില്‍ ഞാന്‍ നിങ്ങളെ സഹായിക്കാം. ഒന്നുകൂടി ശ്രമിക്കൂ.'' സന്ന്യാസി പതുക്കെ ഉന്തുവണ്ടിയുടെ പിറകുഭാഗത്തുനിന്നു തള്ളി. കുറച്ചുസമയംകൊണ്ട് അയാളുടെ വീടെത്തി. അച്ഛന്‍ നേരത്തേ വീട്ടിലെത്തിയതിനാല്‍ കുട്ടികള്‍ക്കെല്ലാം സന്തോഷമായി. ഗ്രാമീണന്‍ മക്കളെ വിളിച്ചു: ''നോക്കിക്കേ, ഇന്നു ഞാനെന്റെ ദൈവത്തെ കണ്ടു, ഈ സന്ന്യാസിയില്‍...'' നടന്നതെല്ലാം അയാള്‍ കുട്ടികളെയും ഭാര്യയെയും അറിയിച്ചു. കുട്ടികളെല്ലാം സന്ന്യാസിയെ കൈകൂപ്പി തൊഴുതു. ഗ്രാമീണന്റെ മുഖത്ത് ഒരു പ്രത്യേക വെളിച്ചം, സ്‌നേഹവായ്പ്.
സന്ന്യാസിയുടെ ഹൃദയത്തിന് എന്തെന്നില്ലാത്ത ആനന്ദം നിറഞ്ഞു. അദ്ദേഹം വീണ്ടും വീണ്ടും ആ സന്തോഷം നുണഞ്ഞിറക്കി. ഹൃദയത്തില്‍ സന്തോഷം നിറച്ചുകൊണ്ട് ഗ്രാമീണന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ ഓര്‍മയില്‍ മുഴങ്ങി. ''താങ്കള്‍ എന്റെ ദൈവമാണ്.''
സ്വന്തം ഹൃദയത്തിലെ ദൈവാംശം തിരിച്ചറിയാതെപോയ താന്‍, അപരനെ സഹായിക്കുമ്പോള്‍ ആ ദൈവാംശം ദീപ്തമാവുകയാണെന്നു സ്വയം മനസ്സിലാക്കാതെപോയ താന്‍ എത്ര മണ്ടനാണെന്ന് അയാള്‍ സ്വയം തിരിച്ചറിഞ്ഞു. പിന്നീടൊരിക്കലും അയാള്‍ ഈശ്വരനെ അന്വേഷിച്ചു നടന്നിട്ടില്ല.
കുരുവിയമ്മ പറഞ്ഞുനിര്‍ത്തി.