മലബാറിന്റെ മഹാമിഷനറി സുക്കോളച്ചന്‍ ദൈവദാസപദവിയില്‍. സുക്കോളച്ചന്‍ അന്ത്യവിശ്രമം കൊള്ളുന്ന കണ്ണൂര്‍ മരിയാപുരം തീര്‍ഥാടനദൈവാലയത്തില്‍, അദ്ദേഹത്തിന്റെ ഒമ്പതാം ചരമവാര്‍ഷികദിനത്തിലായിരുന്നു (ജനുവരി 6) ദൈവദാസപ്രഖ്യാപനം.
പാവങ്ങളുടെ ദൈവം എന്നും ജീവിക്കുന്ന സുവിശേഷം എന്നും വിളിക്കപ്പെട്ടിരുന്ന ഇറ്റലിക്കാരനായിരുന്ന ഒരു ഈശോസഭാവൈദികന്‍ മലബാറിലുണ്ടായിരുന്നു. ലീനസ് മരിയ സുക്കോള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പക്ഷേ, ആ പേരുകേട്ടാല്‍ ചിലപ്പോള്‍ അറിഞ്ഞെന്നു വരില്ല. എന്നാല്‍, സുക്കോളച്ചന്‍ എന്ന് ഒറ്റവാക്കില്‍ പറഞ്ഞുനോക്കൂ; പ്രത്യേകിച്ച് മലബാറുകാരോട്. അവരുടെ മുഖത്ത് സ്‌നേഹവും ആദരവും ഒരുപോലെ നിറയുന്നതുകാണാം. അവരെ സംബന്ധിച്ച് സുക്കോളച്ചന്‍ എന്ന പേരിനു കാരുണ്യമെന്നും സ്‌നേഹമെന്നും അര്‍ഥമുണ്ട്. സുക്കോളച്ചന്‍ കേരളക്കരയ്ക്കു പ്രിയപ്പെട്ടതായതിന്റെ കഥ ഇപ്രകാരമാണ്:
ജപ്പാനിലോ ആഫ്രിക്കയിലോ പോയി മിഷനറി പ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിച്ച ഒരാള്‍ ഇറ്റലിയില്‍ ഉണ്ടായിരുന്നു. പക്ഷേ, ദൈവം അദ്ദേഹത്തെ കൊണ്ടുവന്നെത്തിച്ചത് കേരളത്തിലെ കണ്ണൂരിലാണ്. ഈശോസഭക്കാരനായിരുന്നു അദ്ദേഹം. ഇറ്റലിയില്‍ 1916 ല്‍ ജനിച്ച ലീനസ് മരിയ സുക്കോള്‍ എന്ന സുക്കോളച്ചന്‍ മലബാറിലെ പാവങ്ങളുടെയും അശരണരുടെയും ആലംബമായി മാറിയത് പിന്നീടുള്ള ചരിത്രം.
ദൈവത്തെ അറിഞ്ഞ ജീവിതം
സുക്കോളച്ചനെ കാണാനെത്തുന്നവരെ സ്വാഗതം ചെയ്തിരുന്നത്, 'അച്ചനെ കാണുന്നതിനു മുമ്പ് ദൈവാലയത്തില്‍ പ്രാര്‍ഥിക്കുക' എന്ന ലിഖിതമായിരുന്നു. നിങ്ങളുടെ ആവശ്യങ്ങള്‍ക്കു മറുപടി നല്‍കുന്നവന്‍ അവിടെയാണെന്നു ജനങ്ങളെ ഓര്‍മപ്പെടുത്തിയിരുന്നു ആ വാചകം. ദൈവാലയത്തില്‍ എത്തുന്നവര്‍ ദൈവത്തെ കാണുന്നു, തനിക്കരികില്‍ എത്തുന്ന അശരണരില്‍ താന്‍ ദൈവത്തെ കാണുന്നുമെന്ന തന്റെ ജീവിതംകൊണ്ട് അച്ചന്‍ പഠിപ്പിച്ചു. ''നിങ്ങള്‍ എന്റെ ഈ സഹോദരരിലൊരുവനോടു ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണു ചെയ്തത്' എന്ന ബൈബിള്‍ വചനത്തെ ഏറെ ഇഷ്ടപ്പെട്ട സുക്കോളച്ചന്‍, കഷ്ടപ്പെടുന്ന അപരനില്‍ ദൈവത്തെ കണ്ടു. അതുകൊണ്ടുതന്നെയാവാം തന്റെ മുറിയിലേക്കുള്ള വാതിലിനോടു ചേര്‍ന്ന ഭിത്തിയില്‍ തന്റെ പേരെഴുതിയ ഫലകത്തിനു തൊട്ടുമുകളിലായി ഈ വാക്കുകള്‍ രേഖപ്പെടുത്തിവച്ചത്.
ജീവിതം മാതൃകയാക്കിയ വ്യക്തി
ആലംബഹീനര്‍ക്കുവേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴും ചോര്‍ന്നൊലിക്കാതിരിക്കാന്‍ പ്ലാസ്റ്റിക് വിരിച്ച ഓടുമേഞ്ഞ കെട്ടിടത്തില്‍ രണ്ടു ബഞ്ചുകള്‍ ചേര്‍ത്തുവച്ച് അതിനു മുകളില്‍ ഒരു പായ വിരിച്ചാണ് സുക്കോളച്ചന്‍ കിടന്നുറങ്ങിയിരുന്നത്. രണ്ടു പ്രാവശ്യം തുന്നിക്കൂട്ടിയ ചെരിപ്പു പൊട്ടിയപ്പോള്‍ മൂന്നാമതും തുന്നുന്നതിനായി അച്ചന്‍ കൈക്കാരനെ ഏല്പിച്ചു. ഈ ചെരുപ്പ് ഇനിയും തുന്നാന്‍ ചെന്നാല്‍ ചെരുപ്പുകുത്തി എന്നെ കളിയാക്കും, അതുകൊണ്ട് അച്ചനു ഞാന്‍ പുതിയതൊന്നു വാങ്ങിത്തരാം എന്നു പറഞ്ഞപ്പോള്‍, 'എനിക്കു ദാരിദ്ര്യവ്രതമാണെന്നു നിനക്കറിയില്ലേ നീ വാങ്ങിത്തന്നാലും ഞാനത് ഉപയോഗിക്കില്ല.' എന്ന് അച്ചന്‍ കര്‍ശനമായി പറഞ്ഞു. മറ്റുള്ളവര്‍ക്കു ഫാനും മറ്റു സൗകര്യങ്ങളും ലഭ്യമാക്കിയ അച്ചന്‍ ഒരിക്കലും ഫാനിന്റെ കുളിര്‍ക്കാറ്റ് അറിഞ്ഞിട്ടില്ല. അച്ചനുവേണ്ടി പാകം ചെയ്യുന്ന ഭക്ഷണം പ്രത്യേക പാത്രങ്ങളിലാക്കി മേശപ്പുറത്തു വയ്ക്കുമായിരുന്നു. ഊണുമേശയില്‍ പാത്രങ്ങള്‍ നിറഞ്ഞപ്പോള്‍ അച്ചന്‍ അതു വിലക്കി. 'മറ്റുള്ളവരോടൊപ്പം മതി എനിക്കും; പുറമേനിന്ന് ആരെങ്കിലും വന്നുകണ്ടാല്‍ ഇവിടെ വിഭവസമൃദ്ധമായ സദ്യയാണെന്നു കരുതും' എന്നു പറയുമായിരുന്നു. സുക്കോളച്ചന്‍ ഉപയോഗിച്ചിരുന്ന കുടയുടെ കാല്‍, പട്ടി കടിച്ചുമുറിച്ചിട്ടും കുടയൊന്നു മാറിവാങ്ങാന്‍ അച്ചന്‍ തയ്യാറായില്ല. പുതിയൊരു കുട കൈക്കാരന്‍ വാങ്ങിനല്‍കിയെങ്കിലും അദ്ദേഹം അത് തിരസ്‌കരിച്ചു. ഒടുവില്‍, കടുത്ത നിര്‍ബന്ധത്തിനു വഴങ്ങി ആ കുടയുടെ കാല്‍ മാറ്റാന്‍ അദ്ദേഹം തയ്യാറായി. അത്രത്തോളം നിലപാടുകളില്‍ കാര്‍ക്കശ്യവും ബന്ധങ്ങളില്‍ ഊഷ്മളതയും പുലര്‍ത്തിയ വ്യക്തിയായിരുന്നു സുക്കോളച്ചന്‍.
അനാഥരുടെ ആലംബം
ഒരിക്കല്‍ സുക്കോളച്ചനെക്കണ്ടു സഹായം അഭ്യര്‍ഥിക്കുന്നതിനായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു രോഗി എത്തി. അയാള്‍ തന്റെ കഷ്ടതകള്‍ വിവരിച്ചു. അച്ചന്‍ അയാള്‍ക്ക് ഒരു ചെക്കു നല്‍കി. പക്ഷേ, ചെക്കിലെ തുക കുറഞ്ഞുപോയി എന്നുകണ്ട അയാള്‍ അത് അച്ചന്റെ മുഖത്തെറിഞ്ഞു ക്ഷുഭിതനായി മടങ്ങി. ഇനി അയാള്‍ക്ക് പണമോ സഹായമോ നല്‍കേണ്ടതില്ലെന്ന് അച്ചനോട് എല്ലാവരും പറഞ്ഞു. എന്നാല്‍, തുക കൂട്ടിയെഴുതിയ മറ്റൊരു ചെക്ക്, അച്ചനെ പതിവായി സന്ദര്‍ശിച്ചിരുന്ന ഒരാള്‍വശം ആരുമറിയാതെ അച്ചന്‍ കൊടുത്തയച്ചു.
എഴുപതിനായിരത്തിലധികം വീടുകള്‍ അച്ചന്‍ നിര്‍മിച്ചു നല്‍കി. കിണറുകള്‍, തൊഴിലവസരങ്ങള്‍ അങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ വേണ്ടതെല്ലാം അച്ചന്‍ നല്‍കി. അച്ചന്‍ പണിതുനല്‍കിയ വീടുകളെല്ലാം ഒരേ രീതിയില്‍, ഒരേ സൗകര്യങ്ങള്‍ ഉള്ളവയായിരുന്നു. വീടിനാവശ്യമായ മര ഉരുപ്പടികള്‍ തന്റെ പണിശാലയില്‍നിന്ന് അച്ചന്‍ പണിതുനല്‍കി. ആ ചുവരുകള്‍ക്കുള്ളില്‍നിന്നു തൊഴില്‍ പഠിച്ച് ജീവിതമാര്‍ഗം കണ്ടെത്തിയവര്‍ അനേകരാണ്. ഒന്നിനും അച്ചന്‍ കണക്കുകള്‍ സൂക്ഷിച്ചിരുന്നില്ല. തന്റെ സഹായം പറ്റുന്നവര്‍ അര്‍ഹരോ അനര്‍ഹരോ എന്ന് അദ്ദേഹം ചൂഴ്ന്നുനോക്കിയില്ല. കണക്കുകള്‍ നോക്കുന്ന സര്‍വശക്തനില്‍ എല്ലാം സമര്‍പ്പിച്ചു.
സുക്കോളച്ചന്‍ എന്ന അദ്ഭുതം
സുക്കോളച്ചന്‍ പട്ടുവം പള്ളിവികാരിയായിരിക്കുന്ന സമയം. വൈകുന്നേരമായാല്‍ അവിടെ തവളകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേള്‍ക്കാം. പ്രാര്‍ഥനയ്ക്കുപോലും അലോസരം സൃഷ്ടിക്കുന്ന തവളകളുടെ കരച്ചില്‍ അച്ചന് അസഹനീയമായി. ഒടുവില്‍, 'നാളെമുതല്‍ കരയേണ്ടാട്ടോ' എന്ന് അച്ചന്‍ തവളകളോടു പറഞ്ഞു. പിന്നീട് അവിടെ തവളകള്‍ കരഞ്ഞിട്ടില്ല.
അവസാനനാളുകള്‍
എപ്പോഴും ചിരിക്കുന്ന മുഖത്തോടെ പ്രത്യക്ഷപ്പെട്ടിരുന്ന സുക്കോളച്ചന്‍ ഒരുതരത്തിലും മറ്റുള്ളവര്‍ക്കു സങ്കടം ഉണ്ടാക്കരുതെന്ന് ആഗ്രഹിച്ചു. ശ്വാസകോശത്തില്‍ കാന്‍സര്‍ അതിന്റെ സംഹാരതാണ്ഡവമാടിയപ്പോഴും വേദനയുടെ ഒരു ചെറുകണികപോലും അച്ചന്‍ പുറത്തുകാണിച്ചില്ല. ഒടുവില്‍ ആസന്നമായ മരണത്തിന് ഡോക്ടര്‍ കുറിച്ച സമയത്തിനുമുമ്പേ അദ്ദേഹം യാത്രയായി. 2014 ജനുവരി 6 നായിരുന്നു മരണം. സുക്കോളച്ചന്‍ പണികഴിപ്പിച്ച മരിയാപുരം നിത്യസഹായമാതാ ദൈവാലയത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കംചെയ്തു. ആ കല്ലറയ്ക്കു മുകളില്‍ അന്വര്‍ഥമായ ഈ വാചകങ്ങള്‍ നമുക്കു കാണാം: ''ദൈവത്തില്‍നിന്ന് ദൈവത്തോടൊപ്പം ദൈവത്തിങ്കലേക്ക്.'' സുക്കോളച്ചനെക്കുറിച്ചുള്ള അനുഭവങ്ങള്‍ അവസാനിക്കുന്നില്ല. അത് നാഴികമണിയുടെ ചലനംപോലെ അനുസ്യൂതം തുടരുകയാണ്. സുക്കോളച്ചന്‍ എന്ന മനുഷ്യസ്‌നേഹിയോടുള്ള ജനങ്ങളുടെ സ്‌നേഹമാണ് ആ ഘടികാരത്തിന്റെ ഊര്‍ജം; അത് നിലയ്ക്കുന്നില്ല. ഇത്തരം ജീവിതങ്ങളായിരിക്കണം നമ്മള്‍ മാതൃകയാക്കേണ്ടത്.