ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളിലുണ്ടായിട്ടുള്ള ആശങ്ക അതീവഗൗരവമുള്ള സംഗതിതന്നെ. തലമുറകളായി കൃഷിയും ആടുമാടുവളര്‍ത്തലുമായി കഴിഞ്ഞുകൂടിയിരുന്ന കുടിയേറ്റക്കര്‍ഷകരെയാണ് ബഫര്‍സോണ്‍ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഉള്ളതുപറഞ്ഞാല്‍, കുടിയേറ്റക്കര്‍ഷകര്‍ നിരന്തരം ഭീതിയുടെ നിഴലിലാണു കഴിഞ്ഞിരുന്നതെന്നു പറയാം.
മുഖ്യധാരാമാധ്യമങ്ങളും രാഷ്ട്രീയകക്ഷികളും വേറിട്ട ഒരു കണ്ണോടെയാണ് എന്നും കര്‍ഷകരെ, പ്രത്യേകിച്ച് കുടിയേറ്റക്കര്‍ഷകരെ കണ്ടിരുന്നത്. എത്രയോ വര്‍ഷമാണ് പട്ടയമില്ലാത്ത ഭൂമിയില്‍ അനേകര്‍ ഉപജീവനം കഴിച്ചിരുന്നത്! തലമുറകള്‍ കഴിഞ്ഞാണു പലര്‍ക്കും പട്ടയം കിട്ടിയത്. ഇനിയും എത്രയോ പേര്‍ പട്ടയമില്ലാതെ ദുരിതമനുഭവിക്കുന്നു! തിരഞ്ഞെടുപ്പടുക്കുമ്പോള്‍ കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനായി എന്തെങ്കിലും പദ്ധതികളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അധികാരികളെത്തും. പകുതിയലധികവും പാഴായിപ്പോയിരിക്കും.
ഇത്തരമൊരവസ്ഥയിലാണ് പുതിയ ഭീഷണി - ബഫര്‍സോണ്‍. തങ്ങള്‍ ഇക്കാലമത്രയും കൈവശം വച്ചനുഭവിച്ചുപോന്ന മണ്ണും പ്രകൃതിവിഭവങ്ങളും കൈവിടേണ്ടിവരുന്ന സാഹചര്യം അവര്‍ക്കു ചിന്തിക്കാനാവില്ല. വാസ്തവത്തില്‍ ഒരു ഇടിത്തീയായാണ് ബഫര്‍സോണ്‍ അവരുടെ തലയ്ക്കുമുകളില്‍ വീണിരിക്കുന്നത്. ബഫര്‍സോണ്‍ വിഷയം ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല. ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒരു വര്‍ഷമായി നടക്കുന്നു. സര്‍ക്കാര്‍ ഇത്രനാളും എവിടെയായിരുന്നു? തികഞ്ഞ അലംഭാവമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൈക്കൊണ്ടതെന്നു പറയാതെ വയ്യ. കുറച്ചുകൂടി നേരത്തേ ശ്രദ്ധിക്കേണ്ടിയിരുന്നു. എത്രയായിരം ജനങ്ങളെയും പട്ടണങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാണിത്! ഗുരുതരസ്ഥിതിവിശേഷംതന്നെയിത്.
ബഫര്‍സോണ്‍ വനത്തിനുള്ളിലാക്കണമെന്ന സമരസമിതി നേതാക്കളുടെ ആവശ്യം ന്യായമാണ്. കാരണം, കര്‍ഷകരെ സംബന്ധിച്ചിടത്തോളം അവരുടെ ഒരിഞ്ചുഭൂമിയും അവര്‍ക്കു വിലപിടിച്ചതാണ്. അതാണ് അവരുടെ ജീവിതമാര്‍ഗം. അവര്‍ ഒരു വനാപഹരണവും നടത്തുന്നില്ല. വാസ്തവത്തില്‍ അവരാണു വനസംരക്ഷകര്‍. അവര്‍ തങ്ങളുടെ കൃഷിഭൂമി തരിശിടുകയല്ല, വിളവുത്പാദിപ്പിക്കുകയാണ്. വൃക്ഷങ്ങളും സസ്യലതാദികളും അവര്‍ നട്ടുപരിപാലിക്കുന്നു. പരിസ്ഥിതിക്കിണങ്ങാത്ത ഒരു പ്രവൃത്തിയും അവര്‍ ചെയ്യുന്നില്ല. പരിസ്ഥിതി സംരക്ഷകരാണവര്‍ എന്നതല്ലേ ശരി? ഇതൊന്നും മനസ്സിലാക്കാനോ പഠിക്കാനോ വിലയിരുത്താനോ ആരും തയ്യാറാകുന്നില്ല. അവര്‍ക്കുവേണ്ടി ഇതൊന്ന് ഉറക്കെപ്പറയാന്‍കൂടി ആരുമില്ലാതായിരിക്കുന്നു.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇപ്പോള്‍ രംഗത്തുവന്നിട്ടുണ്ടെന്നതു ശരി തന്നെ. പക്ഷേ, വിഷയം ഇത്രയധികം ഗുരുതരമാകുന്നതിനുമുമ്പ് വേണ്ട ഇടപെടലുകള്‍ നടത്താനാവുമായിരുന്നില്ലേ? അതാണു ചോദ്യം. പ്രതിപക്ഷത്തിനും അതിനുത്തരം പറയാന്‍ ബാധ്യതയുണ്ട്.