•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവിത

വിശുദ്ധോദയം

  • ഫാ. തോമസ് പാട്ടത്തില്‍ചിറ സി.എം.എഫ്.
  • 2 December , 2021

കനകാസ്തമയവിസ്മയമൊന്നുകാണുവാന്‍,
കാതങ്ങള്‍ താണ്ടിയനേകരെത്തുന്നൊരാ-
കന്യാകുമാരിയിലദ്ഭുതമെന്നപോല്‍
കാറ്റാടിമലമേല്‍ വിശുദ്ധോദയപ്രഭ!

കര്‍ക്കശന്‍ രാമയ്യദളവതന്‍ വാഴ്ചയില്‍,
കാര്യവിചാരിപ്പുകാരനായ്‌മേവിയ,
കോമളന്‍ നീലകണ്ഠന്‍പിള്ളയെന്നൊരാള്‍,
ക്രൈസ്തവവിശ്വാസിയായതാശ്ചര്യമേ!

കോട്ടവളപ്പതില്‍ സൈന്യാധിപനായ,
ക്യാപ്റ്റന്‍ ഡിലനോയിയില്‍നിന്നനുദിനം,
കേട്ടുപഠിച്ചറിഞ്ഞേശുവിനെയയാള്‍,
കൈക്കൊണ്ടൊരുദിനം ജ്ഞാനസ്‌നാനം മുദാ.

'കര്‍ത്താവു തുണ'യെന്നയര്‍ത്ഥം വരുന്നതാം
കമനീയപേരിനാല്‍ 'ദേവസഹായ'മായ്.
കണവനവന്‍ തന്റെ മാതൃക കണ്ടുസ്വ-
കാന്തയും 'ത്രേസ്യാ'യായ് മാറിയതേ ദിനം.

കൊട്ടാരവാസികള്‍, സമുദായനായകര്‍,
കശ്മലമാനസര്‍, വൈരികളൊന്നുപോല്‍,
കച്ചകെട്ടിയിറങ്ങിയാ മനുഷ്യനെ,
കുറ്റവാളിയാക്കി ശിക്ഷ വിധിച്ചിടാന്‍.

കെട്ടുകഥ വിശ്വസിച്ച ദളവയോ,
ക്രിസ്തുവിശ്വാസം പരിത്യജിച്ചീടുകില്‍,
കീര്‍ത്തിയെഴും സ്ഥാനമാനങ്ങളൊക്കെയും,
കാഴ്ച നല്കാമെന്ന വാക്കയാള്‍ക്കേകിനാന്‍.

കാന്തിയെഴുമുപഹാരങ്ങളേക്കാള്‍,
കാന്തമായ് തന്നെയാകര്‍ഷിപ്പതേശുവിന്‍-
കാമ്പെഴും സ്‌നേഹമെന്നാധീരനോതവേ,
കാരാഗൃഹത്തിലടച്ചവനെയവര്‍.

കരി, ശോണവര്‍ണങ്ങളിലുള്ള പുള്ളികള്‍,
കഴല്‍തൊട്ടു ശിരസ്സോളം ദേഹത്തിലിട്ടൊരു-
കാട്ടെരുമപ്പുറത്തേറ്റി പ്രദക്ഷിണം,
കാട്ടിയവരാ നിര്‍ദ്ദോഷി ക്രിസ്ത്യാനിയെ.

കപികള്‍തന്‍ കൂട്ടിലിരുത്തി; ദിനമനു
കയര്‍ചാട്ടയാലടിച്ചുള്ളംകാലുകളില്‍;
കൂര്‍ത്ത കല്‍വഴിയേ വലിച്ചിഴച്ചോണ്ടുപോയ്;
കുരുമുളകു തേച്ചൂ മുറിവുകള്‍ തോറുമേ.

കട്ടുകഴപ്പനുറുമ്പുകൂട്ടങ്ങള്‍ തന്‍-
കടിയേറ്റൂ; പൊരിയുന്ന വെയിലത്തിരുന്നവന്‍;
കുടിവെള്ളമായ് ചെളിനീരു നുകര്‍ന്നവന്‍;
കത്തുന്ന ചുണ്ണാമ്പുചൂളയില്‍ നിന്നവന്‍.

കഠിനമാമിവ്വിധ പീഡകളൊന്നുമേ,
കടുകിടയവനെ ചലിപ്പിച്ചിടായ്കയാല്‍,
കൊലചെയ്തു കാറ്റാടിമലയിലൊടുക്കുവാന്‍,
കല്പനയായി രാജാവൊരുനാളതില്‍.

കൈകാലുകള്‍ ചങ്ങലകളാല്‍ കെട്ടിയും
കാര്‍വേണി ചുറ്റിപ്പിടിച്ചാഞ്ഞുതള്ളിയും
കാറ്റാടിഗിരിയുടെ നിറുകയിലേക്കവര്‍
കൊണ്ടുപോയാ നിര്‍മ്മലന്‍ കര്‍ത്തൃദാസനെ.

കരവിലങ്ങുകളെ കൈവളകളാക്കി,
കുരിശുപോല്‍ ചങ്കോടു ചേര്‍ത്തു ഗ്രസിച്ചിരു-
കാല്‍മുട്ടുകളിലര്‍ത്ഥിച്ചൊരാ ദിവ്യനെ,
കാഞ്ചി വലിച്ചുകുരുതികഴിച്ചവര്‍.

കാലങ്ങളേറെക്കഴിഞ്ഞിന്നു ഭാരതം
കണ്ടു പ്രഥമയല്മായ വിശുദ്ധനായ്,
കിരണങ്ങളേന്തിയുദിച്ചുനില്ക്കുന്നവന്‍,
കാഞ്ചനസൂര്യനായ്, ശോണിതസാക്ഷിയായ്!

കന്യാതനയനെയന്ത്യശ്വാസംവരെ,
കരളില്‍ ഭജിച്ചയമാനുഷഭക്തനേ,
കറയേതുമിയലാതെ വിശ്വാസജീവിതം
കാത്തിടാന്‍ ഞങ്ങളെ പ്രാപ്തരാക്കേണമേ.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)