പ്രതിപക്ഷനേതാവായതിനുശേഷം രാഹുല്‍ഗാന്ധി നടത്തിയ ആദ്യത്തെ അമേരിക്കന്‍പര്യടനം നാലു ദിവസം നീണ്ടുനിന്നു. പ്രതിപക്ഷനേതാവിന്റെ അമേരിക്കന്‍യാത്ര ചര്‍ച്ചയായത് പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബര്‍ 21 മുതല്‍ 23 വരെ അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പശ്ചാത്തലത്തിലാണ്. അമേരിക്ക വിളിച്ചുകൂട്ടുന്ന നാലു രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കുചേരാനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി അവിടെയെത്തുന്നത്. ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ തലവന്മാരും ചര്‍ച്ചയില്‍ പങ്കുചേരും.
രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം അനൗദ്യോഗികമാണ്. പ്രവാസി ഇന്ത്യന്‍ കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സാം പെട്രോയുടെ നേതൃത്വത്തിലുള്ള സമിതിയാണ് രാഹുലിനു സംവാദവേദികളൊരുക്കിയത്. ഡള്ളസ്, വാഷിങ്ടണ്‍ ഡിസി, ടെക്‌സസ്‌പോലുള്ള സംസ്ഥാനങ്ങളിലും ഏതാനും സര്‍വകലാശാലകളിലും അദ്ദേഹം പൊതുസമൂഹത്തെ അഭിസംബോധന ചെയ്തു. രാഹുല്‍ഗാന്ധി പ്രസംഗത്തിലും സംവാദങ്ങളിലും പ്രധാനമന്ത്രിയെയും ആര്‍.എസ്.എസിനെയും ആക്രമിച്ചുവെന്നും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തിയെന്നുമുള്ള ആക്ഷേപമുയര്‍ത്തി വിവാദം സൃഷ്ടിക്കാനുള്ള ആസൂത്രിതശ്രമം നടന്നുവെന്നു കോണ്‍ഗ്രസ് വിലയിരുത്തി.
രാഹുലിന്റെ പ്രസംഗങ്ങളും ചര്‍ച്ചകളും നിഷ്പക്ഷതയോടെ വിലയിരുത്തിയവര്‍ സമ്മതിക്കും; പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുതാപരമാണ്. ബിജെപി യെ സംബന്ധിച്ചിടത്തോളം അതു വകവച്ചുകൊടുക്കാനാവാത്ത കടുത്ത വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ്. പക്ഷേ, രാഹുലിന്റെ സംവാദങ്ങള്‍ ഉള്ളടക്കത്തിന്റെ ഗരിമകൊണ്ടും അവതരണത്തിന്റെ ഭംഗികൊണ്ടും ശക്തവും മനോഹരവുമാണ്. ചുരുക്കം ചില ലോകനേതാക്കന്മാരാണ് ഇന്നു രാഹുലിനെപ്പോലെ കൃത്യമായും വ്യക്തമായും സ്വതന്ത്രമായും സ്വാഭാവികമായും അനര്‍ഗളമായും സംസാരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ പ്രഭാഷകനായിട്ടാണ് അറിയപ്പെടുന്നത്. തിരഞ്ഞെടുപ്പുപ്രചാരണവേദികളെ ഇളക്കിമറിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. അതു വെടിക്കെട്ടുപോലെയാണ്, ആളിപ്പടരും. കത്തിയുയരും. അവസാനം ചാരക്കൂമ്പാരംമാത്രം. രാഹുലിന്റെ പ്രഭാഷണം അങ്ങനെയല്ല. വെടിയും തീയും പുകയും കുറവാണ്. എങ്കിലും നിലാവെളിച്ചമുണ്ട്. അവസാനിക്കുമ്പോള്‍ ചിന്തയുടെ കനല്‍ മനസ്സില്‍ എരിയുന്നുണ്ടാകും.
രാഷ്ട്രീയമുനയും മൂര്‍ച്ചയുമുള്ള പ്രഭാഷണങ്ങളാണ് രാഹുല്‍ നടത്തിയത്. കേള്‍വിയില്‍ ലളിതമെന്നു തോന്നിയാലും അതിന്റെ തീവ്രത ലഘുവായിരുന്നില്ല. എല്ലാ പ്രഭാഷണങ്ങളുടെയും സ്വഭാവവും ഉള്ളടക്കവും ഏതാണ്ട് ഒരുപോെലയായിരുന്നു. കോണ്‍ഗ്രസിന്റെയും തന്റെയും വികസനസ്വപ്നങ്ങളും ദര്‍ശനങ്ങളുമാണ് അദ്ദേഹം പങ്കുവച്ചത്. ഇന്ത്യയെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തങ്ങളാണെന്നും കോണ്‍ഗ്രസിന്റേതാണ് രാജ്യത്തിനു ഗുണകരമെന്നും സ്ഥാപിക്കുന്നതില്‍ രാഹുല്‍ വിജയിച്ചുവെന്നു പറയാതിരിക്കാനാവില്ല. ഈ താരതമ്യത്തിലാണ് വിമര്‍ശനത്തിന്റെ കൂരമ്പുകളുള്ളത്.
രാഹുല്‍ അവതരിപ്പിച്ച പ്രധാന ചിന്തകള്‍ ചുവടെ ചേര്‍ക്കുന്നു:
1. ഇന്ത്യക്കാരും ഇന്ത്യന്‍വംശജരായ അമേരിക്കന്‍ ഇന്ത്യക്കാരും യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സില്‍പ്പെട്ടവരാണ്. ഇന്ത്യക്കാര്‍ ഇന്ത്യന്‍ യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സിന്റെ അംഗങ്ങളും അമേരിക്കന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ അംഗങ്ങളുമാണ്. ഓരോ സംസ്ഥാനത്തിനും അതിന്റേതായ വ്യക്തിത്വവും പാരമ്പര്യങ്ങളുമുണ്ട്. അവരുടെ മതങ്ങളും ഭാഷകളും ആചാരാനുഷ്ഠാനങ്ങളും സംസ്‌കാരങ്ങളും വ്യത്യസ്തങ്ങളാണ്. വലിപ്പച്ചെറുപ്പം പരിഗണിക്കാതെ സംസ്ഥാനങ്ങള്‍ക്കെല്ലാം തുല്യമഹത്ത്വമുണ്ടെന്നു കോണ്‍ഗ്രസ് വിശ്വസിക്കുന്നു. ഭരണഘടന പഠിപ്പിക്കുന്നതും അതുതന്നെ. എന്നാല്‍, ബിജെപിയും പ്രധാനമന്ത്രിയും ഈ സങ്കല്പം അംഗീകരിക്കുന്നില്ല. ചില മതങ്ങള്‍ ചില മതങ്ങളെക്കാള്‍ ശ്രേഷ്ഠമാണെന്നും ചില സംസ്ഥാനങ്ങള്‍ ചില സംസ്ഥാനങ്ങളെക്കാള്‍ മേന്മയുള്ളതാണെന്നും ചില ഭാഷകള്‍ക്കു മറ്റു ഭാഷകളെക്കാള്‍ മേല്‍ക്കോയ്മയുണ്ടെന്നും ആര്‍എസ്എസും മോദിസര്‍ക്കാരും വിശ്വസിക്കുന്നു. ഈ കാഴ്ചപ്പാടുകള്‍ തമ്മിലാണ് കുറെ വര്‍ഷങ്ങളായി രാജ്യത്തു ചര്‍ച്ചകളും ഏറ്റുമുട്ടലുകളും നടത്തുന്നത്.
2. ഇന്ത്യ ഒറ്റ ആശയമാണെന്ന മോദിയുടെയും ആര്‍എസ്എസിന്റെയും വാദത്തെ കോണ്‍ഗ്രസ് അനുകൂലിക്കുന്നില്ല. ഇന്ത്യയുടെ ബഹുസ്വരതയെ തള്ളിപ്പറയുന്ന ചിന്തയാണത്. രാജ്യത്തിന് ഒരു മതം, ഒരു ഭാഷ, ഒരു ജീവിതരീതി എന്ന സങ്കുചിതവീക്ഷണമാണത്. അതു നാനാത്വത്തിലെ ഏകത്വം എന്ന സങ്കല്പത്തിനു ഘടകവിരുദ്ധമാണ്.
3. മോദിസര്‍ക്കാരിനു ഭരണഘടനയില്‍ വിശ്വാസമില്ല. ഭരണഘടനാമൂല്യങ്ങളെ മാനിക്കുന്നില്ല. രാജ്യത്തിന്റെ അടിത്തറ ഭരണഘടനയാണെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു. ഭരണഘടനയ്‌ക്കെതിരായ ഏത് ആക്രമണത്തെയും ചെറുത്തുതോല്പിക്കും.
4. കോണ്‍ഗ്രസ് സാമ്പത്തികവികേന്ദ്രീകരണത്തിലും അവസരവികേന്ദ്രീകരണത്തിലും വിശ്വസിക്കുന്നു. ബിജെപി ഭരണകാലത്ത് സമ്പത്ത് വളരെക്കുറച്ചു പേരുടെ കരങ്ങളില്‍ കുന്നുകൂടുന്നു. ചെറിയൊരു സവര്‍ണവിഭാഗക്കാരുടെ കൈകളില്‍ ഭരണം എത്തിയിരിക്കുന്നു. അധികാരശ്രേണികളില്‍ കീഴ്ത്തട്ടുകാര്‍ എത്തുന്നതിന് അമ്പതുശതമാനത്തിലധികമായി സംവരണം ഉയര്‍ത്തണമെന്നു കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു.
5. ജോഡോ യാത്ര നടത്തിയത് ജനങ്ങളോടു നേരിട്ടു സംസാരിക്കുന്നതിനുവേണ്ടിയത്രേ. പാര്‍ലമെന്റില്‍ അവസരമുണ്ടായിരുന്നില്ല. മോദിയെ പുകഴ്ത്തുന്ന മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുമായിരുന്നില്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനും അവരോടു താദാത്മ്യപ്പെടാനും യാത്ര സഹായിച്ചു.
6. 2024 ലെ തിരഞ്ഞെടുപ്പുഫലം ജനങ്ങളുടെ ഭയമകറ്റി. ഇപ്പോള്‍ ബിജെപിയെയും മോദിയെയും സാധാരണക്കാര്‍ക്കു ഭയമില്ല.