''ലോകത്തില്‍ എന്തുമാകാന്‍ ഞാനിഷ്ടപ്പെടുന്നു, ഒരു സ്ത്രീയായൊഴിച്ചെന്തും. ഞാനൊരു തത്തയാകാം, പെണ്ണാടാകാം, മാനോ, മരത്തില്‍ പാര്‍ക്കുന്ന കുരുവിയോ ആകാം... ഞാന്‍ പ്രകൃതിയിലെ എന്തുമാകാം. പക്ഷേ, ഒരു പെണ്ണാകാനില്ല ഒരു അഫ്ഗാന്‍പെണ്ണാകാനില്ല.'' േറായ കാബൂള്‍
സ്ത്രീകളുടെ പേരുച്ചരിക്കാത്ത ഒരു സമൂഹം. അവളുടെ പേര് ഉറക്കെപ്പറയുന്നത് അപമര്യാദയായി കരുതിപ്പോരുന്ന ജനവിഭാഗം. അതേ, അഫ്ഗാന്‍ ജനങ്ങള്‍ ഇന്നും ഈ കാഴ്ചപ്പാടില്‍ ഉറച്ചുവിശ്വസിക്കുന്നവരാണ്. കുടുംബത്തിലെ മുതിര്‍ന്ന പുരുഷനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അഫ്ഗാന്‍ സ്ത്രീകളെ സമൂഹം തിരിച്ചറിയുന്നത്. ഇന്നയാളുടെ ഭാര്യ, അല്ലെങ്കില്‍ മകള്‍, സഹോദരി, സഹോദരിയുടെ പുത്രി. അവളുടെ വിളിപ്പേരുകള്‍ വിശേഷണങ്ങളാണ്. സ്ത്രീക്ക് ഒറ്റയ്ക്ക് ഒരു നിലനില്പില്ലെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നവണ്ണം അവരിന്നും കാലങ്ങളായി പിന്തുടരുന്ന ഈ വിശേഷണങ്ങളില്‍ സ്വന്തം സ്ത്രീകളുടെ വ്യക്തിത്വം അരുംകൊല ചെയ്യപ്പെടുന്നു.
ഒരു കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍പ്പോലും പെറ്റമ്മയുടെ പേരു വേണ്ടതില്ലെന്ന് അഫ്ഗാന്‍ സമൂഹം വിശ്വസിക്കുന്നു. വിവാഹക്ഷണക്കത്തുകളില്‍ വരന്റെയും അച്ഛന്റെയും പേരുമാത്രമേ കാണാനാകൂ.
വംശപരമ്പര നിലനിര്‍ത്താനും കുടുംബഭാരം ചുമക്കാനും കുടുംബത്തില്‍ ഒരാണ്‍കുട്ടി കൂടിയേ തീരൂ എന്ന ചിന്താഗതി ലോകത്തെല്ലായിടത്തും സമാനംതന്നെ. എന്നാല്‍, അഫ്ഗാനികുടുംബങ്ങള്‍ അവിടെ വ്യത്യസ്തമാകുന്നത്, കുടുംബത്തില്‍ ആണ്‍കുട്ടികളില്ലെങ്കില്‍ പെണ്‍കുട്ടികളിലൊരാളെ ആണ്‍കുട്ടിയാക്കിത്തീര്‍ക്കുന്നതിലൂടെയാണ്. മുടി മുറിച്ചും ആണ്‍വേഷങ്ങള്‍ ധരിപ്പിച്ചും ആണ്‍പേരു നല്‍കിയും അവര്‍ തങ്ങളുടെ പെണ്‍കുട്ടിയെ കുടുംബത്തിലെ ആണ്‍തരിയാക്കുന്നു. വ്യത്യസ്ത ദേശങ്ങളില്‍ സ്ത്രീത്വം മറച്ചുവച്ച് സാമൂഹികപദവിയും ജീവിതസ്വാതന്ത്ര്യവും തിരിച്ചുപിടിക്കാന്‍ പുരുഷവേഷം കെട്ടിയ സ്ത്രീകള്‍ ചരിത്രത്തിലുണ്ട്. എന്നാല്‍, ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ദാരിദ്ര്യത്തിന്റെയും അഭിമാനത്തിന്റെയും പേരിലെല്ലാം അഫ്ഗാനിസ്ഥാനില്‍ ഇന്നുമിതു തുടരുന്നു. ലോകത്തെ സ്തബ്ധമാക്കിയ ആ അനുഭവവിവരണമാണ് പ്രശസ്ത സ്വീഡിഷ് സാമൂഹികപ്രവര്‍ത്തകയായ ജെന്നി നോര്‍ദ്‌ബെര്‍ഗ് 'കാബൂളിലെ പെണ്‍കുട്ടികള്‍' എന്ന പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്.
നിരന്തരം അധിനിവേശത്തിനും യുദ്ധത്തിനും ഇരയാകുന്ന ഒരു രാജ്യത്ത്, കടുത്ത യാഥാസ്ഥിതികമായ സമൂഹത്തില്‍ പുരുഷമേധാവിത്വത്തിന്റെ ഹുങ്കിനു കീഴില്‍ ജീവിക്കേണ്ടിവരുന്ന, ആണ്‍കുട്ടികളില്ലാത്ത വീട്ടില്‍ ആണ്‍വേഷം കെട്ടി ഒരു കുടുംബത്തെ അപമാനത്തില്‍നിന്നും പട്ടിണിയില്‍നിന്നും കരയറ്റാന്‍ ശ്രമിക്കുന്ന ദൗര്‍ഭാഗ്യവതികളായ (ഭാഗ്യവതികളായ) പെണ്‍ജീവിതങ്ങളെ നമുക്കീ പുസ്തകത്തില്‍ കാണാം. പുരുഷാധിപത്യത്തിന്റെ കൈപ്പിടിയിലമര്‍ന്ന് സ്വന്തമായ ശബ്ദവും മുഖവും നഷ്ടപ്പെട്ട അഫ്ഗാന്‍ സ്ത്രീകളുടെ പ്രതിനിധികളെ ഈ പുസ്തകം നമ്മുടെ മുമ്പില്‍ തുറന്നുവയ്ക്കുന്നു. കേന്ദ്രകഥാപാത്രമായ അസിതയുടെ മകള്‍ മെഹ്‌റാന്‍ മുതല്‍ ഷാഹിദ് വരെയുള്ള അഫ്ഗാനിലെ ഓരോ പെണ്‍കുട്ടിയുടെയും ദുരന്തചിത്രങ്ങള്‍ നമ്മെ ഒട്ടൊന്നു നൊമ്പരപ്പെടുത്തുകതന്നെ ചെയ്യും.