•  26 Sep 2024
  •  ദീപം 57
  •  നാളം 29
നോവല്‍

കിഴക്കന്‍കാറ്റ്

കഥാസാരം
ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ സ്‌നേഹിച്ചും സഹകരിച്ചും കഴിഞ്ഞ അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. 20 വര്‍ഷംമുമ്പ് സിസിലിയുടെ കുടുംബം വീടുവിറ്റ് ഹൈറേഞ്ചിലേക്കു പോയി. പിന്നീട് തമ്മില്‍ ബന്ധമുണ്ടായില്ല. സൂസമ്മയുടെ മകന്‍ ജയേഷിന്റെ കല്യാണത്തിനു ക്ഷണിക്കാന്‍ സൂസമ്മയും ജയേഷും സിസിലി താമസിക്കുന്ന കുറുക്കന്‍കുന്ന് എന്ന ഗ്രാമത്തിലെത്തി. ഭര്‍ത്താവിനെ ആന ചവിട്ടിക്കൊന്നതിനുശേഷം എട്ടുവര്‍ഷമായി സിസിലിയുടെ കുടുംബജീവിതം ദുരിതപൂര്‍ണമായിരുന്നു. സിസിലിയുടെ മകള്‍ എല്‍സയുടെ സംസാരവും പെരുമാറ്റവും ജയേഷിന് നന്നേ ഇഷ്ടമായി. ഒരു വണ്ടിയപകടത്താല്‍ പരിക്കേറ്റ് കാലിനു സ്വാധീനക്കുറവ് വന്നതിനാല്‍ മുടിന്തിയാണ് എല്‍സ നടന്നിരുന്നത്. ജയേഷിന്റെ കല്യാണം നടന്നു. ഭാര്യ വര്‍ഷ മോഡേണ്‍ ചിന്താഗതിക്കാരിയാണ്. അവരുമായി പൊരുത്തപ്പെട്ടു പോകാന്‍ ജയേഷ് നന്നേ ബുദ്ധിമുട്ടി. എല്‍സയുടെ കാലിന്റെ മുടന്തുമാറ്റാനുള്ള സര്‍ജറിയ്ക്കായി പണം കൊടുക്കാമെന്ന് ജയേഷ് ഫോണില്‍ എല്‍സയെ അറിയിച്ചു. എല്‍സയ്ക്കും സിസിലിക്കും സന്തോഷമായി. സര്‍ജറിക്കുള്ള തീയതി നിശ്ചയിച്ചു. പണം ആവശ്യപ്പെട്ട് എല്‍സ വിളിച്ചപ്പോള്‍ ഫോണെടുത്തത് വര്‍ഷയായിരുന്നു. ആവശ്യം കേട്ടപ്പോള്‍ അവള്‍ പൊട്ടിത്തെറിച്ച് പരുഷമായി സംസാരിച്ചു. പണം തരികില്ലെന്നു തീര്‍ത്തു പറഞ്ഞു.
 (തുടര്‍ന്നു വായിക്കുക)
 
യേഷ് ഒരു ശിലാബിംബംപോലെ നിന്നുപോയി കുറേനേരം. എല്‍സയെ വിളിച്ച് ഇത്ര പരുഷമായി സംസാരിക്കുമെന്നു വിചാരിച്ചില്ല. എല്‍സയ്ക്ക് എന്തു തോന്നിക്കാണും?
തളര്‍ന്ന് അവന്‍ കസേരയിലേക്കിരുന്നു. എല്‍സയോടു താന്‍ എന്തു സമാധാനം പറയും? തനിക്കു കിട്ടിയ ഭാര്യ ഇങ്ങനെയൊരു മൂശേട്ടയാണെന്ന് അവള്‍ ചിന്തിക്കില്ലേ? 
ജയേഷ് ഭാര്യയെ നോക്കി. യാതൊരു കൂസലുമില്ലാതെ അവള്‍ കട്ടിലില്‍ നീണ്ടുനിവര്‍ന്നു കിടക്കുകയാണ്. എന്തൊരഹങ്കാരിയാണ് ഈ സ്ത്രീ. പൊരുത്തപ്പെട്ടുപോകാന്‍ കഴിയുന്നില്ലല്ലോ. ജയേഷിനു സങ്കടം വന്നു. അവന്‍ എണീറ്റുചെന്ന് കട്ടിലില്‍ ഇരുന്നിട്ട് വര്‍ഷയുടെ ചുമലില്‍ കൈവച്ചു.
''വര്‍ഷേ...''
വിളി കേട്ടില്ല അവള്‍.
''എല്‍സയെ ഞാന്‍ സഹായിക്കുന്നതില്‍ നിനക്ക് എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ അതെന്നോടു പറഞ്ഞു ഇവിടെ തീര്‍ക്കായിരുന്നു. അവളെ ഫോണ്‍ വിളിച്ച് അധിക്ഷേപിക്കേണ്ടിയിരുന്നില്ല. അവളാവശ്യപ്പെട്ടിട്ടല്ല ഞാനങ്ങോട്ടു സഹായം വാഗ്ദാനം ചെയ്തത്. ഇരന്നു ജീവിക്കാതെ പണിയെടുത്തു കാശുണ്ടാക്ക് എന്നൊക്കെ പറഞ്ഞത് ക്രൂരമായിപ്പോയി. ദാരിദ്ര്യവും കഷ്ടപ്പാടുമൊന്നും നീ ഇതുവരെ അറിഞ്ഞിട്ടില്ലാത്തതുകൊണ്ടാ നിനക്കിങ്ങനെയൊക്കെ സംസാരിക്കാന്‍ തോന്നിയത്.'' 
''ഇങ്ങനൊരു സഹായം വാഗ്ദാനം ചെയ്യുന്നതിനുമുമ്പ് എന്നോടൊരു വാക്ക് ചോദിക്കായിരുന്നില്ലേ'' വര്‍ഷ ചാടിയെണീറ്റിട്ട് ജയേഷിനു നേരേ കൈചൂണ്ടി.
'അതൊരു തെറ്റാണോ?''
''എന്റെ കണ്ണില്‍ തെറ്റുതന്നെയാ. ജയേഷ് എന്നോട് ഒന്നു സൂചിപ്പിക്കുകപോലും ചെയ്തില്ലല്ലോ. എനിക്കതില്‍ വിഷമമുണ്ട്.''
''ഞാനിനി എന്തുപറയും എല്‍സയോട്?''
''എന്തു പറയാന്‍? അവളാ മലമോളിലല്ലേ. വിളിച്ചാല്‍ ഫോണ്‍ എടുക്കുകയേ വേണ്ടെന്നു വയ്ക്കണം. പണ്ടെങ്ങാണ്ട് ഒരു അയല്‍പക്കമായിരുന്നൂന്നു പറഞ്ഞ് ഇങ്ങനുണ്ടോ ഒരു സ്‌നേഹം?''
''കല്യാണം കഴിഞ്ഞ് ഓരോ ദിവസവും ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കയായിരുന്നു, നമ്മുടെ ഹൃദയങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുക്കുന്നതിനായിട്ട്. ഇതിപ്പോള്‍ കൂടുതല്‍ അകന്നകന്നു പോകയാണല്ലോ വര്‍ഷേ...''
''അതിന്റെ കാരണം ജയേഷാ, ഞാനല്ല.'' അതു പറഞ്ഞിട്ട് അവള്‍ കിടക്കയിലേക്കു ചാഞ്ഞിട്ട് ലൈറ്റ് ഓഫ് ചെയ്തു. ജയേഷും കിടന്നു. അവരുടെ ശരീരംപോലെ മനസ്സുകളും രണ്ടറ്റത്തായി അകന്നുപോയിരുന്നു.
* * *
എല്‍സയുടെ മിഴികളില്‍നിന്ന് കണ്ണുനീര്‍ കുടുകുടെ ഒഴുകി. വര്‍ഷയുടെ വായില്‍നിന്ന് ഇങ്ങനെയൊരു പ്രതികരണം അവള്‍ പ്രതീക്ഷിച്ചില്ലായിരുന്നു. ഇരന്നു ജീവിക്കാതെ പണിയെടുത്തു കാശുണ്ടാക്കാന്‍ നോക്ക് എന്ന്! താന്‍ യാചിച്ചതുകൊണ്ടാണ് കാശു കൊടുക്കുന്നതെന്ന് ജയേഷ് അവളോടു പറഞ്ഞോ?   ആര്‍ക്കറിയാം. എന്തായാലും ഇനി ജയേഷിനെ വിളിക്കുന്നില്ല. ആ സഹായം ഇനി വേണ്ട. എല്‍സയുടെ ഹൃദയത്തിനേറ്റ മുറിവില്‍നിന്ന് വേദനയുടെ ചോര ധാരയായി ഒഴുകിക്കൊണ്ടിരുന്നു. 
അടുക്കളയിലായിരുന്ന സിസിലി, പണികളെല്ലാം തീര്‍ത്തിട്ട് കിടപ്പുമുറിയിലേക്കു വന്നു. ''ഓപ്പറേഷന്റെ കാര്യം ജയേഷിനെ വിളിച്ചു പറഞ്ഞായിരുന്നോ മോളേ...?''
''പറഞ്ഞു. അതിനി പ്രതീക്ഷിക്കണ്ട അമ്മേ.''
''ങ്‌ഹേ...'' സിസിലിയുടെ നെഞ്ചൊന്നു പിടഞ്ഞു. 
വര്‍ഷ ഫോണില്‍ വിളിച്ചു പറഞ്ഞ വാചകം അവള്‍ അമ്മയോടു പറഞ്ഞു.
''ദൈവമേ, ഒരുപാട് പ്രതീക്ഷ തന്നിട്ട് ഇങ്ങനെയൊരു ചതിയോ? ഓപ്പറേഷന്റെ ഡേറ്റൊക്കെ ഫിക്‌സ് ചെയ്തിട്ട്? നീ ജയേഷിനെ വിളിച്ചേ ഞാന്‍ സംസാരിക്കാം.'' 
സിസിലി ഫോണെടുത്ത് എല്‍സയ്ക്കു നീട്ടി. എല്‍സ നമ്പര്‍ ഡയല്‍ ചെയ്തിട്ട് അമ്മയ്ക്കു കൈമാറി. സിസിലി ഫോണ്‍ ചെവിയോടു ചേര്‍ത്തു. റിങ്ങുണ്ട്. 
''രാത്രി മുഴുവന്‍ നിനക്കിതാണോ പണി? ഇനി മേലില്‍ ഇങ്ങോട്ടു വിളിച്ചുപോകരുത്. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല.''
അങ്ങേത്തലയ്ക്കല്‍ നിന്നുള്ള ആ സ്ത്രീശബ്ദം സിസിലിയെ അമ്പരപ്പിച്ചു. 
കോള്‍ കട്ടായി. ലൗഡ് സ്പീക്കറിലായിരുന്നതുകൊണ്ട് എല്‍സയും അതു കേട്ടു. 
''വേണ്ടമ്മേ. ആ സഹായം ഇനി വേണ്ട. ജയേഷിനെ ഇനി വിളിക്കയും വേണ്ട. ഓപ്പറേഷന്‍ നമുക്കു മാറ്റിവയ്ക്കാം.'' 
''എന്നാലും എല്ലാവരോടും പറഞ്ഞിട്ട്?''
''സാരമില്ല; ചോദിക്കുന്നവരോടു വേറെന്തെങ്കിലും കാരണം പറയാം. നമുക്ക് നാളെ വികാരിയച്ചനോടു ചെന്ന് കാര്യം പറയണം. അച്ചനോടു നുണ പറയാന്‍ പറ്റില്ലല്ലോ.''
''എന്നാലും എന്റെ മോള്‍ക്ക്  പ്രതീക്ഷ തന്നിട്ട്...! അവന് അവന്റെ ഭാര്യയോട് ഒന്നു ചോദിച്ചിട്ടു വാക്കുതന്നാല്‍ പോരായിരുന്നോ?''
സിസിലിക്കു ദേഷ്യമായിരുന്നു.
''വര്‍ഷ ഒടക്കുമെന്ന് ജയേഷ് പ്രതീക്ഷിച്ചുകാണില്ലമ്മേ. ജയേഷ് ഒരു പാവമാ. ശുദ്ധമനസ്‌കന്‍. ഇവിടെ വന്നു സംസാരിച്ചപ്പം എനിക്കതു മനസ്സിലായതാ. അവനു ചേരുന്ന ഒരു ഭാര്യയല്ല വര്‍ഷ.''
''ഓപ്പറേഷന്‍ കഴിഞ്ഞു ചട്ടു മാറിക്കഴിയുമ്പം നിന്റെ കല്യാണം നടക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ. അതിപ്പം ഇങ്ങനെയായി.''
സിസിലി കണ്ണുതുടച്ചു.
''സാരമില്ലമ്മേ. കല്യാണമൊക്കെ ദൈവം നിശ്ചയിച്ച സമയത്തേ നടക്കൂ. അമ്മ വിഷമിക്കാതിരി. ചട്ടുള്ളതുകൊണ്ട് എനിക്കു സങ്കടമൊന്നുമില്ലല്ലോ; പിന്നെന്തിനാ അമ്മ സങ്കടപ്പെടുന്നേ. ഈ നാട്ടിലെല്ലാര്‍ക്കും അറിയാം ഞാന്‍ ചട്ടുകാലിയാന്ന്. പിന്നെന്താ?''
എല്‍സ അമ്മയുടെ കണ്ണുനീര്‍ ഒപ്പി. 
സിസിലി പിന്നീടൊന്നും പറഞ്ഞില്ല. ലൈറ്റ് ഓഫ് ചെയ്തിട്ട് കിടന്നു. ഉറക്കം വന്നില്ല എല്‍സയ്ക്കും സിസിലിക്കും. ഇരന്നു ജീവിക്കാതെ പണിയെടുത്ത് കാശുണ്ടാക്കാന്‍ നോക്ക്. വര്‍ഷയുടെ വാക്കുകള്‍ വീണ്ടും വീണ്ടും മനസ്സില്‍ മുഴങ്ങുകയാണ്. ഇന്നോളം ആരോടും ഇരന്നിട്ടില്ല. എന്നിട്ടും കേള്‍ക്കേണ്ടി വന്നല്ലോ! 
പുലര്‍ച്ചെ എണീറ്റ് രണ്ടുപേരും പള്ളിയില്‍പോയി. കുര്‍ബാന കഴിഞ്ഞ് പള്ളിമേടയില്‍ ചെന്ന് വികാരിയച്ചനെ കണ്ടു. അച്ചനോടു കാര്യങ്ങളെല്ലാം പറഞ്ഞു. കേട്ടപ്പോള്‍ അച്ചനും സങ്കടമായി. 
''ഞാനും പ്രതീക്ഷയോടെ ഇരുന്നതാണല്ലോ മോളേ. നിനക്കൊരുപാട് സങ്കടമായോ?''
''ഇല്ലച്ചോ. എനിക്കു വിഷമമൊന്നുമില്ല. ഇത് ഇന്നലെയുണ്ടായ ചട്ടല്ലല്ലോ. എത്ര വര്‍ഷമായി ഞാന്‍ ചട്ടിനടക്കാന്‍ തുടങ്ങീട്ട്. ചട്ടുണ്ടെന്ന കാര്യമേ ഞാനിപ്പം ഓര്‍ക്കാറില്ല.''
എല്‍സ ചിരിച്ചു.
''ഏതായാലും ഒരു കാര്യം ചെയ്യ്. സര്‍ജറീടെ ഡേറ്റ് തീരുമാനിച്ചത് ഇപ്പം മാറ്റണ്ട. രണ്ടുദിവസം കൂടി വെയ്റ്റ് ചെയ്യ്. ദൈവം എന്തേലും വഴി കാണിച്ചു തരുമോന്ന് നമുക്കു നോക്കാം.'' 
''ഉം.'' സിസിലി തലകുലുക്കി.
''എന്നാ പൊയ്‌ക്കോ.''
യാത്ര പറഞ്ഞിട്ട് രണ്ടുപേരും വെളിയിലേക്കിറങ്ങി. നടക്കുന്ന വഴി അച്ചന്റെ സ്‌നേഹത്തെക്കുറിച്ചായിരുന്നു അവരുടെ സംസാരം.
രണ്ടുദിവസം കഴിഞ്ഞപ്പോള്‍ വികാരിയച്ചന്റെ ഒരു ഫോണ്‍ കോള്‍ സിസിലിക്ക്.
''അതേയ്..., പറഞ്ഞ ദിവസം തന്നെ നമുക്ക് ഓപ്പറേഷന്‍ നടത്താം കേട്ടോം. ക്യാന്‍സല്‍ ചെയ്യണ്ട. പൈസ ഞാന്‍  സംഘടിപ്പിച്ചുതരാം.''
''എവിടുന്നാ അച്ചോ.''
''എനിക്കു പരിചയമുള്ള ഒരച്ചനുണ്ട് അമേരിക്കേല്‍. ആ അച്ചന് അവിടെ ഒരുപാട് പിടിപാടുണ്ട്. ഞാനച്ചനുമായിട്ട് സംസാരിച്ചു. ഓപ്പറേഷനുവേണ്ട കാശ് അച്ചന്‍ സംഘടിപ്പിച്ചുതരാന്നു പറഞ്ഞിട്ടുണ്ട്. അവിടുള്ളോര്‍ക്ക് ഒന്നോ രണ്ടോ ലക്ഷം രൂപാന്നു പറയുന്നത് വല്യ തുകയൊന്നുമല്ലല്ലോ.''
''വളരെ സന്തോഷം അച്ചോ.''
''ഇതാരോടും പറയണ്ട ട്ടോ. നിങ്ങളു രണ്ടുപേരുംമാത്രം അറിഞ്ഞാല്‍ മതി. ഇല്ലേല്‍ സഹായം ചോദിച്ചോണ്ട് ആള്‍ക്കരുടെ പ്രളയമായിരിക്കും ഇങ്ങോട്ട്. എനിക്കെല്ലാരേം സഹായിക്കാന്‍ പറ്റില്ലല്ലോ. സഹായിച്ചില്ലേല്‍ പിന്നെ എന്നേം നിന്നേം ചേര്‍ത്ത് കഥകളുണ്ടാക്കും നാട്ടുകാര്. അതുകൊണ്ട് ഇത് രഹസ്യമാക്കി വച്ചാമതി.''
''ഉം.''
ഫോണ്‍ കട്ട് ചെയ്തിട്ട് സിസിലി എല്‍സയോടു സന്തോഷവാര്‍ത്ത പറഞ്ഞു:
''ദൈവം അച്ചന്റെ രൂപത്തില്‍ വന്ന് നമ്മളെ സഹായിക്കുന്നതായി എനിക്കിപ്പം തോന്നുന്നു അമ്മേ.''
''ഇത്രേം നല്ലൊരച്ചന്‍ ഈ ഇടവകേല്‍ മുമ്പു വന്നിട്ടേയില്ല.'' സിസിലിയും സന്തോഷവതിയായിരുന്നു.
കര്‍ത്താവിന്റെ തിരുസ്വരൂപത്തിനുമുമ്പില്‍ എല്‍സ കൈകൂപ്പിനിന്നു പ്രാര്‍ഥിച്ചു. തടസ്സമൊന്നും വരാതെ കാലിന്റെ സര്‍ജറി ഭംഗിയായി നടന്ന് തനിക്കു ചട്ടില്ലാതെ നടക്കാനുള്ള സാഹചര്യം ഒരുക്കിത്തരണേ ഈശോയേന്ന്.
സര്‍ജറിയുടെ രണ്ടുദിവസം മുമ്പ് അവള്‍ പള്ളിയില്‍ പോയി കുമ്പസാരിച്ചു കുര്‍ബാന സ്വീകരിച്ചു. മനസ്സ് ശുദ്ധീകരിക്കപ്പെട്ടപ്പോള്‍ പുഴയിലെ വെള്ളത്തില്‍ മുങ്ങിയെണീറ്റ്, സോപ്പുതേച്ച് കുളിച്ച് ദേഹത്തെ അഴുക്കുകളെല്ലാം കഴുകിക്കളഞ്ഞപോലുള്ള അനുഭൂതിയായിരുന്നു അവള്‍ക്ക്.
സര്‍ജറിയുടെ ദിവസം വെളുപ്പിന് അവളെ പ്രത്യേകം വേഷം ധരിപ്പിച്ച് നേഴ്‌സുമാര്‍ ഓപ്പറേഷന്‍ തീയറ്ററിലേക്കു കൊണ്ടുപോയി. സിസിലി അനുഗമിച്ചു. വേറാരും കൂടെയുണ്ടായിരുന്നില്ല. 
ഓപ്പറേഷന്‍ തീയറ്ററിന്റെ വെളിയില്‍, പ്ലാസ്റ്റിക് കസേരയില്‍ സിസിലി ജപമാല ചൊല്ലി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് വികാരിയച്ചന്‍ ഫോണ്‍ വിളിച്ച് വിവരം തിരക്കി. 
രണ്ടുമണിക്കൂര്‍ കഴിഞ്ഞ് ഡോക്ടര്‍ പുറത്തേക്കിറങ്ങി വന്നിട്ട് സിസിലിയെ വിളിച്ചു. സിസിലി എണീറ്റ് ഡോക്ടറുടെ അടുത്തേക്കു ചെന്ന് ഉത്കണ്ഠയോടെ നോക്കി.
''സര്‍ജറി കഴിഞ്ഞു. കുഴപ്പമൊന്നുമില്ല. ഒരു ദിവസം ഒബ്‌സര്‍വേഷനില്‍ കിടത്തിയിട്ട് നാളെ റൂമിലേക്കു മാറ്റാം. അമ്മ ഇനി ഇവിടെ ഇരിക്കണമെന്നില്ല. റൂമിലേക്കു പൊയ്‌ക്കോ. എന്തേലും ആവശ്യമുണ്ടേല്‍ വിളിച്ചേക്കാം.''
''വളരെ നന്ദി ഡോക്ടര്‍.''
സിസിലി ഭവ്യതയോടെ കൈകൂപ്പി. ഡോക്ടര്‍ ചിരിച്ചുകൊണ്ട് തലകുലുക്കി. സന്തോഷത്തോടെയാണ് സിസിലി റൂമിലേക്കു മടങ്ങിയത്. മുറിയില്‍ വന്നിരുന്ന് പ്രാര്‍ഥന തുടര്‍ന്നു സിസിലി.
പിറ്റേന്ന് ഉച്ചയായപ്പോള്‍ എല്‍സയെ റൂമിലേക്കു കൊണ്ടുവന്നു. അവളുടെ മുഖത്ത് സന്തോഷം പ്രകടമായിരുന്നു.
''വേദന ഉണ്ടോ മോളേ?'' സിസിലി ആരാഞ്ഞു.
''ചെറിയൊരു വേദന. സഹിക്കാവുന്നതേയുള്ളൂ.''
 ''പേടി തോന്നിയായിരുന്നോ?''
''ബോധം കെടുത്താതെ ലോക്കല്‍ അനസ്‌തേഷ്യ തന്നിട്ടാ സര്‍ജറി നടത്തീത്. എന്റെ പേടി കണ്ടിട്ടാന്നു തോന്നുന്നു, ഓപ്പറേഷന്റെ സമയം മുഴുവന്‍ എന്നോട് ഓരോ കഥകളും തമാശകളും പറഞ്ഞു ചിരിച്ചോണ്ടിരിക്ക്വായിരുന്നു ഡോക്ടര്‍. എന്റെ ഹിസ്റ്ററി ചോദിച്ചു. എന്റെ ഫോണ്‍ നമ്പറും മേടിച്ചിട്ടുണ്ട്. സമയം പോയതു ഞാനറിഞ്ഞതേയില്ല. എത്ര നല്ല ഡോക്ടറാ. ചെറുപ്പക്കാരനാ. കല്യാണം കഴിച്ചിട്ടില്ല. പേഷ്യന്റ്‌സിനോട് ഡോക്ടര്‍ ഫ്രണ്ട്‌ലിയായിട്ട് ഇടപെടുമ്പംതന്നെ നമ്മുടെ പകുതി രോഗം മാറും അമ്മേ.'' 
സിസിലി ചിരിച്ചതേയുള്ളൂ. 
''രണ്ടുമാസം കഴിഞ്ഞു കാണാന്‍ വരുമ്പം ഓടിച്ചാടി വരണമെന്നു പറഞ്ഞാ വിട്ടിരിക്കുന്നേ.'' എല്‍സ ചിരിച്ചു. ആ ചിരിയില്‍ സിസിലിയും പങ്കുചേര്‍ന്നു.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ എല്‍സയെ ഡിസ്ചാര്‍ജ് ചെയ്തു. പോരുന്നതിനുമുമ്പ് ഡോക്ടര്‍ പറഞ്ഞു:
''ഞാന്‍ പറഞ്ഞ എക്‌സര്‍സൈസ് കൃത്യമായിട്ട് ചെയ്യണം കേട്ടോ. ഇനി വരുമ്പം തുള്ളിച്ചാടി വേണം എന്നെ വന്നു കാണാന്‍.''
അതുകേട്ട് എല്‍സ കിലുകിലെ ചിരിച്ചു.
ഡോക്ടര്‍ സിസിലിയെ നോക്കിപറഞ്ഞു.
''ഞങ്ങളു വല്യ ഫ്രണ്ട്‌സായി.''
''ഇവളു പറഞ്ഞു.''
''ശരി. എല്ലാം നന്നായി വരട്ടെ.''
''ഡോക്ടറുടെ ഫോണ്‍ നമ്പര്‍ ഒന്നു തര്വോ? എന്തേലും ആവശ്യം വന്നാല്‍ ഒന്നു വിളിക്കാനാ.'' സിസിലി മടിച്ചുമടിച്ചു ചോദിച്ചു.
''ഒഫ് കോഴ്‌സ്.'' ഡോക്ടര്‍ നമ്പര്‍ പറഞ്ഞുകൊടുത്തു. എല്‍സ മൊബൈലില്‍ അതു ഫീഡ് ചെയ്തു.
''ശരി.'' എല്‍സയുടെ ചുമലില്‍ ഒന്നു തട്ടിയിട്ട് ഡോക്ടര്‍ മുറിവിട്ടിറങ്ങി.
''എത്ര നല്ല ഡോക്ടറാ. ചിലരുണ്ട്, മനുഷ്യന്റെ മുഖത്തേക്കു പോലും നോക്കില്ലാത്ത മൂശേട്ടകള്. അങ്ങനുള്ളവരുടെ അടുത്തേക്ക് ഒരു പ്രാവശ്യം പോയാല്‍ പിന്നെ പോകാനേ തോന്നില്ല.'' സിസിലി പറഞ്ഞു.
''ഒരു ദിവസം നമ്മുടെ വീട്ടില്‍ വരൂന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട് അമ്മേ.''
''അതൊക്കെ ചുമ്മാ പറഞ്ഞതായിരിക്കും. എല്ലാരോടും പറയുന്നതായിരിക്കും. ഒന്നു സന്തോഷിപ്പിക്കാന്‍.'' 
എല്‍സ ഒന്നും മിണ്ടിയില്ല.  
 
(തുടരും)
Porno İzmir Escort türk ifşa amatör türk porno manisa escort Türk İfşa Twitter İfşa Türk İfşa Türk İfşa Türk İfşa Türk İfşa Türk İfşa Escobarvip Escobarvip Escobarvip Escobarvip amatör porno japon porno anal porno sert porno İzmir Son Dakika
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)