•  25 Apr 2024
  •  ദീപം 57
  •  നാളം 7
പ്രണയ പാഠാവലി

വൈകാരികതയുടെ പെണ്‍പാഠങ്ങള്‍

കുടുംബകേന്ദ്രീകൃത ലൈംഗികതയുടെ വികാസക്രമത്തെ അപ്പടി മാനിക്കുന്നതില്‍ അഭിമാനിക്കുന്നവളാണ് ''സ്ത്രീ''. പ്രണയമില്ലാത്ത ലൈംഗികതയെക്കുറിച്ച് അവള്‍ക്കെങ്ങനെ ചിന്തിക്കാനാകും? കുറുക്കുവഴികള്‍ അവള്‍ക്ക് അശ്രീകരവും അസ്വീകാര്യവുമാകുന്നു. ''അവന്‍'' പരിചയിച്ചു പഴകിയ കൗശലങ്ങളെ അവള്‍ക്ക് അവജ്ഞയാണ്.
കൃത്യമായിപ്പറഞ്ഞാല്‍ കാഴ്ചയും കേള്‍വിയും ഭാവനയുമൊക്കെ രതിയുടെ ഉണര്‍ത്തുപാട്ടാകണമെങ്കില്‍ പ്രണയം വേണം. അതവളുടെ വ്യതിരിക്തതതന്നെയാകുന്നു.
ഗര്‍ഭധാരണമെന്ന ജീവശാസ്ത്രപരമായ ലക്ഷ്യത്തോടു കൂടിയതാണ് സ്ത്രീലൈംഗികത. അതേസമയം പുരുഷന്‍, ബീജദാനമെന്ന നൈമിഷികകര്‍മത്തിന്റെ വക്താവാണ്. അവളില്‍ നൈമിഷികതയെക്കാള്‍ സുദീര്‍ഘതയുടെ പരവതാനിവിരിപ്പാണ് ലൈംഗികത. സ്ഖലനത്തെപ്പോലെ, അണ്‌ഡോത്സര്‍ജനം ഒരു വൈകാരിക, ആനുഭൂതിക പ്രതിഭാസമല്ല.  ആര്‍ത്തവാരംഭം തുടങ്ങി രണ്ടാഴ്ചയോളം എടുക്കും അണ്ഡരൂപീകരണത്തിന്.
ലൈംഗികത അതിന്റെ ധര്‍മനിര്‍വഹണം സമാരംഭിച്ചിട്ടേയുള്ളൂ. പത്തോളം മാസം, അവള്‍ക്കുള്ളില്‍ നടക്കുന്ന അവിച്ഛിന്നമായ നിരവധി ജൈവപ്രക്രിയകള്‍ക്കൊടുവിലാണ് ഗര്‍ഭസ്ഥശിശു പൂര്‍ണവളര്‍ച്ചയെത്തുക. ലൈംഗികതയുടെ മറ്റൊരു ഘട്ടമാണിത്, തുടര്‍ച്ചയുമാണ്.
പ്രസവിച്ച സ്ത്രീ ലൈംഗികതയുടെ ഉദാത്തമായ പടികള്‍ ഉത്തരോത്തരം ചവിട്ടിക്കയറുകയായി. ഓര്‍ക്കണം, ലൈംഗികത ഒന്നാകലിന്റെ പ്രത്യക്ഷീകരണമാണ്. പ്രത്യുത്പാദനാവയവങ്ങളുടെ കൂടിച്ചേരലായി മാത്രം അതിനെ കാണുന്നത് ഒരര്‍ത്ഥത്തില്‍ നീചമാണ്. സ്വത്വങ്ങളാണ് അദൈ്വതത്തെ പുല്‍കുക. ആ മഹനീയമുഹൂര്‍ത്തത്തില്‍ എവിടെയോ, ശരീരങ്ങള്‍ ഇണചേരുന്നു; അത്രതന്നെ.
ഭര്‍ത്താവില്‍നിന്നു സ്വീകരിച്ച പ്രണയപുഷ്പം വീണ്ടും അവളില്‍ വിടര്‍ന്ന്, പരിമളം പൊഴിക്കാന്‍ തുടങ്ങുന്ന സമയമായി. അതവളുടെ കുഞ്ഞിലേക്കാണ്. കരുണയും കരുതലും സാമീപ്യവും ഒക്കെ നുകര്‍ന്ന് ശിശു വളര്‍ന്നുവരുന്നു. മുലയൂട്ടുന്ന അമ്മയായും ലൈംഗികവഴിത്താരകളില്‍ അവള്‍ തന്റെ പാദമുദ്രകള്‍ ചാര്‍ത്തുന്നു.
ശൈശവത്തില്‍ മാത്രമല്ല, കൗമാരത്തിലും യുവത്വത്തിലുമൊക്കെ അമ്മ മക്കള്‍ക്കൊപ്പമുണ്ട്. അമ്മയുടെ പ്രണയം അവരെ സ്വസമൂഹത്തില്‍ നിലനിര്‍ത്തിക്കൊണ്ട് സ്വയംപര്യാപ്തതയിലെത്തിക്കുന്നു.
അങ്ങനെ ലൈംഗികത സന്താനോത്പാദനത്തിന്റെ മാത്രമല്ല, സന്താനപരിപാലനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറുന്നു. അതിനു ഗാര്‍ഹികവ്യവസ്ഥിതിയെത്തന്നെ രൂപകല്പന ചെയ്യുന്നതിനുള്ള ത്രാണിയുണ്ടെന്നു പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ലൈംഗികത പ്രണയത്തിലൂടെ ഏകീഭവിക്കുന്നതിന്റെ മൂര്‍ത്താവിഷ്‌കാരമാണല്ലോ. ഭര്‍ത്താവും കുട്ടികളുമടങ്ങുന്ന സ്വസമൂഹത്തിന്റെ നിര്‍മിതിയും അങ്ങനെയാണു സംഭവിക്കുക. ചുരുക്കത്തില്‍, സ്ത്രീലൈംഗികത അതിന്റെ യാത്ര തുടങ്ങി അവസാനിക്കുമ്പോള്‍ എത്രയോ ഏടുകളിലാണ് വൈവിധ്യം നിറഞ്ഞ സര്‍ഗക്രിയകള്‍ നടത്തുക!
ഈ ലൈംഗികസ്വഭാവത്തിനു വേണ്ടുന്ന ഊര്‍ജം പ്രണയമാണ്. കാരുണ്യവും കരുതലും അംഗീകാരവും വിശ്വസ്തതയും സാമീപ്യവും അതിനു കരുത്തും ലക്ഷ്യബോധവും നല്‍കുന്നു. സംതൃപ്തലൈംഗികതയ്ക്കു പ്രണയം അനിവാര്യമായിത്തീരുന്നു. ഇന്ദ്രിയാനുഭൂതിക്കായി ബോധമണ്ഡലത്തിന്റെ വാതായനങ്ങള്‍ മലര്‍ക്കെ തുറക്കണമെങ്കില്‍ പ്രണയം വേണം.
ഇന്ദ്രിയാനുഭൂതിയെക്കാള്‍ എത്രയോ അദ്വിതീയവും ശ്രേയസ്‌കരവുമാണ് പ്രണയനിഷ്ഠമായ, വൈകാരികതയുടെ ഇഴയടുപ്പം! അതവളുടെ എക്കാലത്തെയും മോഹമാണ്, സ്വപ്നമാണ്, സര്‍വസ്വവുമാണ്. അതുകൊണ്ട് പ്രണയം കഴിഞ്ഞേയുള്ളൂ, രതിയുടെ ജാലവിദ്യകള്‍.
അവളില്‍ പ്രണയത്തിന്റെ മറ്റെല്ലാ ദളങ്ങളും പ്രദ്യോതിക്കപ്പെടുന്നത്, കരുണയിലാണ്. അവനാകട്ടെ, അത് ദൈവഗത്യാ നേടിയതോ കഷ്ടപ്പെട്ടു കരസ്ഥമാക്കിയതോ ആണ്. അല്ലാത്തപക്ഷം അഹംബോധത്തിന്റെ ദളഭാരം, പ്രണയത്തെ നിര്‍ജീവമാക്കുന്നു. അവനെ കാരുണ്യം ഗ്രസിക്കുമ്പോള്‍, മനുഷ്യത്വത്തിന്റെ മഞ്ഞലിവുകള്‍ രൂപപ്പെടുകയായി.
സ്ത്രീലൈംഗികതയെക്കുറിച്ചുള്ള പഠനങ്ങളും ചര്‍ച്ചകളും പലപ്പോഴും ഏകപക്ഷീയമാകുന്നത്, പുരുഷലൈംഗികവീക്ഷണം കടന്നുകയറുമ്പോഴാണ്. സമഗ്രമായ അര്‍ത്ഥത്തില്‍ അത് സ്ഖലനംപോലെയുള്ള ഒരു റിഫ്‌ളക്‌സ് പ്രവര്‍ത്തനമല്ല. അവസ്ഥാന്തരങ്ങളുടെ ഒരു ശൃംഖലതന്നെയാകുന്നു. അതില്‍ കണ്ണിമാത്രമാണ് രതിജന്യമായ അനുഭൂതി.
ഈ തിരിച്ചറിവ്, പുരുഷനെ പ്രബുദ്ധനാക്കുന്നത് പലവിധത്തിലാണ്. അവളുടെ സ്വത്വബോധത്തിന്റെ ഭാഗമാകാന്‍ അവനു സാധിക്കുന്നു. അവളോടുള്ള പ്രണയം കളങ്കരഹിതമാകുന്നു. പൗരുഷം സൃഷ്ടിച്ച അഹംബോധത്തിന്റെ മരുഭൂമികളില്‍, മാതൃത്വത്തിന്റെയും സാഹോദര്യത്തിന്റെയും പുതുമഴ പെയ്തിറങ്ങുന്നു...
പുരുഷനില്‍നിന്ന് എപ്രകാരമാണ് സ്ത്രീലൈംഗികത ഭിന്നമായിരിക്കുന്നത്? അതിന്റെ അനന്യത എന്താണ്? ഇതിനെല്ലാം ശാസ്ത്രീയപഠനഗവേഷണങ്ങളിലൂടെ വിശദീകരണം നല്‍കാന്‍ ശ്രമിച്ചത് റോസ്‌മേരി ബാസണ്‍ എന്ന വനിതയാണ്.  

 

Login log record inserted successfully!