•  2 May 2024
  •  ദീപം 57
  •  നാളം 8
ചരിത്രത്തിലെ ജ്വലാമുഖികള്‍

ഭാരതാംബയുടെ വീരപുത്രി

ണികര്‍ണിക - സ്വാതന്ത്ര്യസമരചരിത്രത്തിലെ ധീരവനിത. 1958 ല്‍ ഝാന്‍സിരാജ്യം വളഞ്ഞ ബ്രിട്ടീഷ് സൈന്യത്തിനെതിരേ, വളര്‍ത്തുമകന്‍ ദാമോദറിനെ ശരീരത്തോടു ചേര്‍ത്തുകെട്ടി, ഇരുകൈകളിലും വാളേന്തി, കുതിരയുടെ കടിഞ്ഞാണ്‍ കടിച്ചുപിടിച്ചു ജീവന്‍ വെടിഞ്ഞവള്‍.
ശത്രുവിന്റെ വാള്‍ത്തലപ്പില്‍ ശിരസ്സിന്റെ ഒരു ഭാഗവും വലതുകണ്ണും അറ്റുവീണപ്പോഴും രാജ്യത്തിനായി അവര്‍ സധൈര്യം പോരാടി. തന്നെ മുറിപ്പെടുത്തിയ ബ്രിട്ടീഷ് സൈനികന്റെ തലയറുത്തതിനുശേഷമാണ്  ആ ധീരവനിത പിടഞ്ഞുവീണത്.
ഇന്ത്യന്‍ സ്ത്രീകളുടെ അടിമത്തമനോഭാവത്തിനുമേല്‍ പതിച്ച പ്രഹരമായിരുന്നു റാണി ലക്ഷ്മീഭായി. ലോകമൊട്ടാകെ അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തോടു വിധേയപ്പെടാന്‍ ഭാരതത്തിലെ ഭരണാധികാരികള്‍ വഴങ്ങിയപ്പോള്‍ റാണി ലക്ഷ്മീഭായി അതിനൊരുങ്ങിയില്ല. ഝാന്‍സിയെന്ന ചെറുനാട്ടുരാജ്യത്തിന്റെ ആ റാണി, വിധവയെന്ന പരിമിതികളില്‍ പിന്നാക്കം പോകാനോ അതിന്റെ സൗജന്യങ്ങള്‍ പറ്റാനോ തയ്യാറായതുമില്ല. പകരം, 'എന്റെ ഝാന്‍സി ഞാന്‍ വിട്ടുകൊടുക്കില്ല' എന്നാക്രോശിച്ചുകൊണ്ട് അടര്‍ക്കളത്തിലേക്കിറങ്ങുകയാണു ചെയ്തത്. യുദ്ധഭൂമിയിലെ ആ മനോധൈര്യത്തിനു മുന്നില്‍ ബ്രിട്ടീഷുകാര്‍ പലപ്പോഴും പതറി. റാണിയുടെ രക്തസാക്ഷിത്വം പാഴായിപ്പോയില്ലെന്ന് ചരിത്രം നമ്മോടു പറയുന്നു.
ബാബാ ഗംഗാ ദാസിന്റെ കുടിലിനു മുന്നില്‍ ഝാന്‍സിയുടെ വീരപുത്രിക്ക് ഉണക്കപ്പുല്ലിന്റെ പട്ടടയൊരുക്കിയത് ഭൃത്യനായ രാമചന്ദ്ര ദേശ്മുഖായിരുന്നു. വിപ്ലവകാരികളുടെ ജഡത്തെപ്പോലും അപമാനിക്കുന്ന ശീലമുള്ള ബ്രിട്ടീഷുപട്ടാളത്തിനു തൊടാനാകുംമുമ്പ് റാണിയുടെ ശരീരം ഭസ്മമാക്കപ്പെട്ടു. 1857 ലെ സ്വാതന്ത്ര്യസമരജ്വാലകളില്‍ ഏറ്റവും തിളക്കമേറിയ തീനാമ്പുകള്‍ ഉയര്‍ന്നുവന്നത് ആ യുവതിയുടെ ചിതയില്‍നിന്നായിരുന്നു.
1857 ലെ സ്വാതന്ത്ര്യസമരയോദ്ധാക്കളിലെ ഏറ്റവും ധീരയായ പോരാളിയാണ് ലക്ഷ്മീ ഭായിയെന്ന് ബ്രിട്ടീഷ് പട്ടാളത്തലവന്‍ സര്‍ ഹ്യൂഗ് റോസ് രേഖപ്പെടുത്തി. ഭാരതമാകട്ടെ, ആ മഹതിയുടെ ഓര്‍മകള്‍ അനശ്വരമാക്കാന്‍ പെണ്‍മക്കള്‍ക്ക് റാണിയുടെ നാമം നല്‍കി ആദരിച്ചു. എന്തിനേറെ, സുഭാഷ് ച്രന്ദബോസ് ഐഎന്‍എയുടെ വനിതാവിഭാഗത്തിനും അതേ പേരു നല്‍കി.
യുദ്ധവും പോരാട്ടവുമൊക്കെ പൗരുഷത്തിന്റെ പ്രതീകമായി കണക്കാക്കിയിരുന്ന കാലത്ത്, അത്തരം ചിന്തകള്‍ക്കടിസ്ഥാനമില്ലെന്നു പ്രഖ്യാപിച്ച അവര്‍ അങ്ങനെ ഭാരതത്തിന്റെ സാമൂഹികനവോത്ഥാനത്തില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുകതന്നെ ചെയ്തു

 

Login log record inserted successfully!