•  2 May 2024
  •  ദീപം 57
  •  നാളം 8
സ്റ്റൂഡന്റ്‌സ് ഷെല്‍ഫ്‌

വാര്‍ദ്ധക്യത്തിന്റെ ഉണര്‍ത്തുപാട്ട്

യാളുടെ പേര് സാന്റിയാഗോ... എഴുപത്തിയഞ്ചു വയസ്സുള്ള വൃദ്ധന്‍. പക്ഷേ, ആ പ്രായത്തിലെത്തിയ മറ്റേതൊരാളെയുംപോലെ ജീവിതത്തെ നിഷ്‌ക്രിയമായല്ല അയാള്‍ സമീപിക്കുന്നത്. കടന്നുപോയ ജീവിതത്തില്‍ താന്‍ ചെയ്ത വീരസാഹസകൃത്യങ്ങള്‍ സ്വപ്‌നമായി വന്ന് അയാളില്‍ പുനര്‍ജനിക്കുന്നുണ്ട്. 
ഈ പ്രായത്തിലെത്തിയ ഒരു സാധാരണക്കാരന്‍ സ്വാഭാവികമായും കണ്ടേക്കാവുന്ന സ്വപ്നങ്ങള്‍ ദുസ്സ്വപ്നങ്ങളോ മരണമോ ജീവിതത്തിലെ നിരാശ നിറഞ്ഞ സംഭവങ്ങളോ ആകാമെങ്കില്‍, ഇവിടെ സാന്റിയാഗോയുടെ സ്വപ്നങ്ങളില്‍ അതൊന്നുമല്ല എന്നതും ശ്രദ്ധേയം. കഴിഞ്ഞ എഴുപതിലേറെ ദിവസങ്ങളായി ഒരു ചെറിയ പായ്‌വഞ്ചിയില്‍ കയറി കടലില്‍ പോയി മീന്‍ പിടിക്കുകയാണ് അയാളുടെ ജോലി. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ ദിവസങ്ങളിലൊന്നിലും ഒരു പൊടിമീന്‍പോലും അയാളുടെ ചൂണ്ടയില്‍ കൊത്തിയിട്ടില്ല. പക്ഷേ, അയാള്‍ക്കതില്‍ നിരാശയോ അതുകൊണ്ട് ദിനേനയുള്ള ആ കൃത്യത്തില്‍നിന്നുള്ള പിന്‍വാങ്ങലോ സംഭവിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.
വലിയൊരു മീന്‍ തന്റെ ചൂണ്ടയില്‍ കൊത്തുമെന്നുതന്നെയാണ് അയാളുടെ വിശ്വാസം. ആ വിശ്വാസം ഒരുദിനം അയാള്‍ക്കു തുണയാവുകതന്നെ ചെയ്തു. പതിവുപോലെയുള്ള ആ കടല്‍യാത്രയില്‍ അയാളുടെ ചൂണ്ടയില്‍ ഒരു മീന്‍ കൊത്തി. മുന്നൂറാള്‍ താഴ്ചയില്‍ ചൂണ്ടയെറിഞ്ഞപ്പോഴായിരുന്നു അത്. ചൂണ്ട വലിക്കാന്‍ നോക്കിയപ്പോഴാണ് മീന്‍ പോരാട്ടം തുടങ്ങിയിരിക്കുന്നതായി അയാള്‍ മനസ്സിലാക്കിയത്. അതുകൊണ്ട് പോരാടാന്‍ മത്സ്യത്തെ അനുവദിച്ച് കാത്തിരിക്കാന്‍ അയാള്‍ തയ്യാറായി. അങ്ങനെ, വള്ളവും വലിച്ച് മീന്‍ മൂന്നു ദിവസം കടലില്‍ അലഞ്ഞു. വള്ളത്തെക്കാള്‍ വലിയ മീനായിരുന്നു അത്. ഒടുവില്‍, മീനിനെ കീഴടക്കി കടലില്‍നിന്നു കരയിലേക്കുള്ള യാത്രയില്‍ സ്രാവുകള്‍ അതിനെ തിന്നുതീര്‍ത്തു എന്നത് സങ്കടകരമായ വസ്തുത. 
തീരത്ത് അയാളെ കാത്തുനിന്നത് ഗ്രാമം മുഴുവനുമായിരുന്നു. ആ ഗ്രാമത്തില്‍ ആരും ഇതുവരെ അത്രയും വലുപ്പമുള്ള മത്സ്യത്തെ പിടികൂടിയിട്ടില്ല എന്നാണ് അതിന്റെ എല്ലുകണ്ട് എല്ലാവരും അഭിപ്രായപ്പെട്ടത്. 
ഇത് 'കിഴവനും കടലും' എന്ന പ്രശസ്തമായ ഹെമിങ് വേ കൃതിയുടെ ഇതിവൃത്തമാണ്. ഏതൊരാളെയും ഏതു പ്രായത്തിലും പ്രചോദിപ്പിക്കുന്നതാണിത്. പക്ഷേ, മറ്റൊരു തരത്തില്‍ ഈ കൃതിയെ കാണുന്നതും നല്ലതാകുമെന്നു കരുതുന്നു. അത്  പ്രസാദപൂര്‍ണമായ വാര്‍ദ്ധക്യത്തിന്റെ കഥയാണ്. നിഷ്‌ക്രിയരായിരിക്കുന്ന നമ്മുടെ അനേകം വാര്‍ദ്ധക്യങ്ങളെ ക്രിയാത്മകമാക്കാന്‍ സഹായിക്കുന്നുണ്ട് സാന്റിയാഗോ. പ്രായം ജീവിതത്തിലെ മികച്ച നേട്ടങ്ങള്‍ നേടുന്നതില്‍നിന്ന് നമ്മെ പിന്തിരിപ്പിക്കേണ്ടതില്ലെന്നാണ് അയാള്‍ പറയുന്നത്. 
നമ്മുടെ പ്രിയപ്പെട്ട അബ് ദുള്‍ കലാം പറഞ്ഞതുപോലെ, സ്വപ്നം കാണുന്നവരാകാനും സാന്റിയാഗോ പറയുന്നു. സാന്റിയാഗോ കാണുന്ന സ്വപ്നങ്ങളെത്തന്നെ നോക്കൂ: എത്ര ജീവസ്സുറ്റവയാണവ. സ്വപ്നങ്ങളില്‍ ചെറുപ്പം സൂക്ഷിക്കുക. മനോഭാവങ്ങളില്‍ യുവത്വമുണ്ടായിരിക്കുക. സാന്റിയാഗോയുടെ ജീവിതം നല്കുന്ന സന്ദേശം അതാണ്. പലവിധത്തിലുള്ള പോരാട്ടങ്ങള്‍ ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാകും. പിടി വിടാതെ പോരാടുക. എഴുപത്തിയഞ്ചു വയസ്സുള്ള ഒരു വൃദ്ധന്‍ കരക്കാണാകടലില്‍ ഒറ്റയ്ക്കു നിന്ന് മത്സ്യവുമായി പോരാടാന്‍ തയ്യാറാകുമ്പോള്‍ അയാളെ അതിനു പ്രേരിപ്പിക്കുന്നത് തോറ്റുകൊടുക്കാനുള്ള സന്നദ്ധതയില്ലായ്മയാണ്. ഒരു കാറ്റിനും കടലിനും അയാളിലെ പോരാട്ടവീര്യത്തെ കെടുത്താനാവില്ല. ചൂണ്ടയില്‍ കുരുങ്ങിയ ഒരു മത്സ്യത്തിനും കീഴടങ്ങിക്കൊടുക്കാന്‍ അയാള്‍ തയ്യാറുമല്ല. 
വാര്‍ദ്ധക്യം ഒരാളുടെ സ്വപ്നങ്ങള്‍ക്ക് അതിരുവരയ്ക്കുന്നില്ല എന്നുകൂടി ഈ കഥ നമ്മോടു പറയുന്നുണ്ട്. വാര്‍ദ്ധക്യം ജീവിതത്തില്‍നിന്നുള്ള എക്സിറ്റല്ല, അത് ജീവിതത്തിലെ, തുറക്കുകയും അടയ്ക്കപ്പെടുകയും ചെയ്യുന്ന അനേകം വാതിലുകളില്‍ ഒന്നുമാത്രം. 
പ്രായമെത്തിയതിന്റെ പേരിലോ പ്രായമേറിപ്പോയതിന്റെ പേരിലോ നമ്മുടെയുള്ളിലുള്ളതിനെയൊന്നും ഇല്ലാതാക്കാന്‍ നോക്കരുത്. ഒരു സ്വപ്നത്തിനും പകരംവയ്ക്കാന്‍ കഴിയുന്നതല്ല പ്രായം. ഒരു പ്രായവും നമ്മുടെ ഒരു സ്വപ്നത്തെയും ഹനിക്കാനും പാടില്ല. അങ്ങനെ ഊര്‍ജ്വസ്വലവും പ്രസാദഭരിതവുമായ ഒരു വാര്‍ദ്ധക്യകാലത്തിന്റെ ഉണര്‍ത്തുപാട്ടായി കിഴവനും കടലും മാറുന്നു.

 

Login log record inserted successfully!