•  2 May 2024
  •  ദീപം 57
  •  നാളം 8
സ്റ്റൂഡന്റ്‌സ് ഷെല്‍ഫ്‌

ഒരു കുടയും കുഞ്ഞുപെങ്ങളും

''വായിച്ചാല്‍ വളരും വായിച്ചില്ലേല്‍ വളയും... അതുകൊണ്ട് നിങ്ങള്‍ വായിച്ചു വളരാന്‍ ശ്രമിക്കണം. പഠനത്തിനും ഇതര വായനയ്ക്കും തുല്യപ്രാധാന്യം കൊടുക്കണം...''ഞാന്‍ ഹൈസ്‌കൂളിലേക്കു പ്രവേശിച്ചപ്പോള്‍ ആദ്യമായി ക്ലാസ്സിലേക്കു കടന്നുവന്ന മലയാളം അധ്യാപിക മറിയാമ്മ ടീച്ചറുടെ വാക്കുകളായിരുന്നു ഇത്. എന്നിട്ട് ടീച്ചര്‍ ഒരു കഥ പറഞ്ഞുതന്നു. മുട്ടത്തു വര്‍ക്കി എഴുതിയ, ബാലസാഹിത്യത്തില്‍ എന്നും തിളങ്ങി നില്‍ക്കുന്ന രചനയായ,  ''ഒരു കുടയും കുഞ്ഞുപെങ്ങളും'' എന്ന കഥ. ആ കഥ ടീച്ചര്‍ പറഞ്ഞുതീരുംവരെ ക്ലാസില്‍ നിശ്ശബ്ദതയായിരുന്നു. ചില ഏങ്ങലടികള്‍ ചിലയിടത്തുന്നു കേട്ടു. എന്റെ കണ്ണില്‍നിന്നും വീണു രണ്ടിറ്റു കണ്ണീര്‍. പിന്നെയും ഒരുപാടു കാലം കഴിഞ്ഞ് കോഴിക്കോട് ഒരു പ്രസാധനസ്ഥാപനത്തില്‍ ജോലിക്കു കയറിയതിനുശേഷമാണ് അത് പുസ്തകരൂപത്തില്‍ വായിക്കാന്‍ എനിക്കു കഴിഞ്ഞത്.
സ്‌നേഹബന്ധങ്ങളുടെ മഹത്ത്വത്തിലേക്കു കുട്ടികളെ കൈപിടിച്ചാനയിക്കുന്ന ഈ കഥയും ഇതിലെ കഥാപാത്രങ്ങളും ഇന്നും എന്റെ മനസ്സില്‍ ജീവിക്കുന്നു.
കഥ തുടങ്ങുന്നത് മഴക്കാലത്താണ്. ബേബിയും ലില്ലിയും ആങ്ങളയും പെങ്ങളുമാണ്. അവര്‍ക്ക് അച്ഛനുമമ്മയുമില്ല. പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞതാണ് അവരുടെ പകലുകളും രാത്രികളും. ബേബിക്ക് ലില്ലിയും ലില്ലിക്ക് ബേബിയും പ്രാണനാണ്. അമ്മയുടെ സഹോദരി മാമ്മിത്തള്ളയാണ് കൂടെയുള്ളത്. മാമ്മിത്തള്ളയ്ക്ക് രണ്ടുപേരെയും കണ്ണെടുത്താല്‍ കണ്ടുകൂടാ. തരംകിട്ടുംപോലെ അവരെ ഉപദ്രവിക്കുക മാമ്മിത്തള്ളയുടെ ശീലമായിരുന്നു. മഴ തിമിര്‍ത്തുപെയ്യുന്ന ഒരു പകല്‍. സ്വന്തമായി കുടയില്ല ഇരുവര്‍ക്കും. 
സ്‌കൂളില്‍ പോകേണ്ട സമയവുമായി. 'ആരെങ്കിലും കുടയില്‍ കൂട്ടുമോ...' എന്നു നോക്കി ഉമ്മറത്തിരിക്കെയാണ് ഗ്രേസി വരുന്നത് ബേബി കാണുന്നത്.
''ലില്ലീ, മഴ വരുന്നു, നീ ആ പെണ്ണിന്റെകൂടെ പൊയ്ക്കോ'' എന്ന് ബേബി ലില്ലിയോടു പറഞ്ഞു.
ഗ്രേസി പക്ഷേ, പണമുള്ള വീട്ടിലെ കുട്ടിയാണ്. അതിന്റെ അഹങ്കാരം അവള്‍ക്കുണ്ട്. അവള്‍ ലില്ലിയെ കുടയില്‍ കൂട്ടിയില്ല. പാവം ലില്ലി മഴയിലൂടെ
സ്‌കൂളിലേക്ക് ഓടി. സ്ലേറ്റ് നിലത്തുവീണു പൊട്ടി. പുസ്തകം കീറി. നനഞ്ഞുകുളിച്ചു ക്ലാസിലെത്തിയ അവളെ ടീച്ചര്‍ ക്ലാസില്‍ കയറ്റിയതുമില്ല. ബേബിയിതറിഞ്ഞു. അനിയത്തിയോട് ഗ്രേസിയങ്ങനെ ചെയ്തതില്‍ അവന് എന്തെന്നില്ലാത്ത ദേഷ്യം വന്നു. ഗ്രേസിയുടെ വീട്ടില്‍ചെന്ന് അവളെ പുറത്തേക്കു വിളിച്ച് കല്ലുകൊണ്ടവളുടെ നെറ്റി എറിഞ്ഞുപൊട്ടിച്ചു ബേബി. നാട്ടുകാര്‍ ഓടിക്കൂടി. പേടിയോടെ അവന്‍ ഒരിടത്ത് ഒളിച്ചിരുന്നു. പോലീസ് വരുമെന്നവന് ഉറപ്പായി. രാത്രി മൂത്തപ്പോള്‍ അവന്‍ വീട്ടിലെത്തി ലില്ലിയോടു പറഞ്ഞു, താന്‍ എവിടേക്കെങ്കിലും പോവുകയാണെന്നും മടങ്ങിവരുമ്പോള്‍ കുഞ്ഞു
പെങ്ങള്‍ക്ക് ചില്ലുകൈപ്പിടിയില്‍ കുരുവിയുടെ രൂപമുള്ള കുടയുമായി വരുമെന്നും.
ബേബി നാടുവിട്ടു. മാമ്മിത്തള്ളയുടെ ഉപദ്രവം സഹിച്ച് ലില്ലി വീട്ടില്‍ കഴിഞ്ഞു. ലില്ലിയെ ക്കൊണ്ട് മാമ്മിത്തള്ള വീട്ടുജോലി ചെയ്യിക്കുകയും ഉപദ്രവിക്കുകയും സ്‌കൂളില്‍ പോകരുതെന്നു പറയുകയും ചെയ്തു. ഒരുദിവസം ലില്ലിയുടെ കൈയില്‍നിന്ന് അറിയാതെ ഒരു പിഞ്ഞാണം താഴെവീണു പൊട്ടി. മാമ്മിത്തള്ള അവളെ ഒരുപാടു  തല്ലി. പിറ്റേദിനം അവളും വീടുവിട്ടിറങ്ങി.
നഗരത്തിലൂടെയലയവേ ബേബിയുടെ ലക്ഷ്യം കുഞ്ഞുപെങ്ങള്‍ക്ക് ചില്ലുകൈപ്പിടിയില്‍ കുരുവിയുടെ രൂപമുള്ള കുട വാങ്ങുക എന്നതു മാത്രമായിരുന്നു. മനസ്സില്‍ അവനത് പതിനായിരം വട്ടം പറഞ്ഞു കഴിഞ്ഞു.
ലില്ലി ഒരു ഡോക്ടറുടെയരികിലെത്തിപ്പെടുന്നു. അദ്ദേഹത്തിന് അവളെ ഏറെ ഇഷ്ടമായി. അയാളുടെ രണ്ടു മക്കള്‍ക്കൊപ്പം അവള്‍ വളരുന്നു. ഊണിലുമുറക്കത്തിലും ഇച്ചാച്ചനെ കണ്ടെത്തണം എന്നതു മാത്രമായിരുന്നു അവളുടെ ചിന്ത.
സൗദാമിനി എന്ന സംഗീതാധ്യാപികയുടെ വീട്ടില്‍ ബേബിയെത്തിപ്പെടുന്നു. അവര്‍ അവനെ വളര്‍ത്തുന്നു. ഡോക്ടറുടെ മക്കളുടെ സംഗീതാധ്യാപിക ആയിരുന്നു സൗദാമിനി. സൗദാമിനിയില്‍നിന്ന് ബേബിയെക്കുറിച്ചറിഞ്ഞ ഡോക്ടര്‍ അവനെ തന്റെ വീട്ടിലേക്കു കൂട്ടുന്നു. ബേബി ലില്ലിയെ കാണുന്നു.
ബേബി പഠിച്ചുവളര്‍ന്ന് ഡോക്ടറാകുന്നു. ഡോക്ടറുടെ മകള്‍ മോളിയെ ബേബിയും ലില്ലിയെ ഡോക്ടറുടെ മകന്‍ ജോയിയും വിവാഹം ചെയ്യുന്നു.
ബേബി ശസ്ത്രക്രിയ ചെയ്ത് ഒരു യുവതിയുടെ അസുഖം ഭേദമാക്കുന്നു. ആ യുവതിയും ഭര്‍ത്താവും നന്ദിപൂര്‍വം നീട്ടുന്ന പണം ബേബി വാങ്ങുന്നില്ല. പകരം ഒരു കുട സമ്മാനമായി ചോദിക്കുകയാണ് അവന്‍. അവര്‍ കുടയുമായി വരുമ്പോള്‍ ലില്ലിയും എത്തിയിരുന്നു, ഇച്ചാച്ചന്‍ മഴ നനഞ്ഞ രാത്രിയില്‍ വാഗ്ദാനം ചെയ്ത ചില്ലുകൈപ്പിടിയില്‍ കുരുവിയുടെ രൂപമുള്ള കുട ഏറ്റുവാങ്ങാന്‍. കുട ലില്ലിക്കു നല്‍കവേ 'നിന്നെ പണ്ട് കുടയില്‍ കൂട്ടാത്ത ഗ്രേസിയാണ്' ഈ യുവതിയെന്ന് ബേബി ലില്ലിയെ അറിയിക്കുന്നു. സ്‌കൂള്‍കാലത്തിന്റെ ഓര്‍മയില്‍ അവര്‍ സന്തോഷിക്കുമ്പോള്‍ നോവല്‍ അവസാനിക്കുന്നു.
ബാലസാഹിത്യരചനയില്‍ മുട്ടത്തുവര്‍ക്കിയുടെ മാസ്റ്റര്‍പീസ് ആയിരുന്നു 'ഒരു കുടയും കുഞ്ഞുപെങ്ങളും.' ഈ പുസ്തകം സ്‌കൂളുകളില്‍ ഉപപാഠപുസ്തകമായി പഠിപ്പിക്കപ്പെട്ടു. വിവിധ ഇന്ത്യന്‍ഭാഷകളിലേക്കും റഷ്യന്‍ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട ഈ കൃതി, മലയാളത്തിലെ എക്കാലത്തെയും മികച്ച ബാലസാഹിത്യ കൃതികളിലൊന്നാണ്.

 

Login log record inserted successfully!