•  2 May 2024
  •  ദീപം 57
  •  നാളം 8
വര്‍ത്തമാനം

സമരം വിതച്ചു മരണം കൊയ്യരുത്

ലോകത്തിനുമേല്‍ കൊവിഡ് മഹാമാരി പെയ്തിറങ്ങിയിട്ട് പത്തുമാസം പിന്നിട്ടിരിക്കുന്നു. ഇപ്പോഴും അതു ശമനമില്ലാതെ തുടരുകയാണ്.
ഇതെഴുതുമ്പോള്‍ ലഭിക്കുന്ന കണക്കനുസരിച്ച്, നാലരക്കോടിയിലധികം പേരെ (4,66,29,894) അതു ബാധിച്ചുകഴിഞ്ഞിരിക്കുന്നു. പന്ത്രണ്ടു ലക്ഷത്തിലധികമാണു (12,30,181) മരണസംഖ്യ. മൂന്നരക്കോടിയില്‍ താഴെ (3,36,14,710) രോഗബാധിതര്‍ രോഗവിമുക്തി നേടിയിട്ടുമുണ്ട്.
ഇന്ത്യയിലെ അവസ്ഥയും ഒട്ടും സന്തോഷകരമല്ല. രോഗബാധിതരുടെ എണ്ണം (82,15,628) ഒരുകോടിയെത്താന്‍ ഏതാനും ദിവസങ്ങള്‍കൂടി മതിയാകും എന്നുതോന്നുന്നു. എങ്കിലും രോഗമുക്തിനിരക്ക്(91.18%) ആശ്വാസം പകരുന്നുണ്ട്. മരണമാകട്ടെ വളരെക്കുറവ് (1,22,481) ആണുതാനും.
കേരളത്തിലെ സ്ഥിതി ഒട്ടൊക്കെ ഉത്കണ്ഠാജനകമാണെന്നു പറയാം. ഇതു നമ്മുടെ സാമൂഹികസാംസ്‌കാരികപ്രബുദ്ധതയെ പരിഹസിക്കുന്ന അനുഭവമാണ്. ഇത്ര പ്രബുദ്ധരായ ഒരു ജനസമൂഹത്തിനിടയില്‍ കൊറോണാവൈറസ് ബാധ ഇത്ര രൂക്ഷമായതെങ്ങനെയെന്ന് ആരും ആശ്ചര്യപ്പെട്ടുപോകും.
കൊറോണ വൈറസ് ഇന്ത്യയിലെത്തിച്ചതു മൂന്നു മലയാളി വിദ്യാര്‍ത്ഥികളാണെന്ന കുറ്റബോധവും നമുക്കുണ്ടായിരിക്കേണ്ടതാണ്. അതു ജനുവരി 30 നായിരുന്നു. വുഹാന്‍ സര്‍വകലാശാലയില്‍നിന്നു കേരളത്തിലേക്കു മടങ്ങിയെത്തിയ അവരിലൂടെയാണ് കൊറോണ ഇന്ത്യന്‍ മണ്ണില്‍ ആദ്യമായി ഇടംനേടിയത്. ഒന്നും ബോധപൂര്‍വ്വമല്ല. അവരിലൂടെയല്ലെങ്കില്‍ മറ്റു ചിലരിലൂടെ രോഗം ഇവിടെയെത്തുകതന്നെ ചെയ്യുമായിരുന്നു.
കേരളം ഉടന്‍ തന്നെ വേണ്ട കരുതലെടുത്തു. അവരില്‍നിന്ന് ആര്‍ക്കെങ്കിലും രോഗം പകര്‍ന്നതായി അറിവില്ല.പക്ഷേ, അതിനെത്തുടര്‍ന്ന് വിദേശത്തുനിന്നെത്തിയ ചിലരിലൂടെ കാസര്‍ഗോഡും കണ്ണൂരുമൊക്കെ കൊവിഡ് പടര്‍ന്നുതുടങ്ങി. അതോടെ കേരളം ഉത്കണ്ഠയിലായി.
ഫെബ്രുവരിയും കഴിഞ്ഞു മാര്‍ച്ച് പകുതിയായപ്പോഴേക്കും ഇന്ത്യയില്‍ കൊറോണയുടെ പിടിമുറുകിത്തുടങ്ങി. മാര്‍ച്ച്  22 ഞായറാഴ്ച രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുവരെ 14 മണിക്കൂര്‍ ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്ത്യ കൊവിഡിനെതിരെയുള്ള പോരാട്ടത്തിനു തുടക്കം കുറിച്ചത്. മാര്‍ച്ച് 24 മുതല്‍ 21 ദിവസത്തെ ദേശീയ ലോക്ഡൗണായിരുന്നു അടുത്ത നടപടി. അതു മേയ് മൂന്നുവരെ വീണ്ടും ദീര്‍ഘിപ്പിച്ചു.
മേയ് മൂന്നു മുതല്‍ 17 വരെയും തുടര്‍ന്ന് മേയ് 31 വരെയും ഇളവുകളോടുകൂടിയ ലോക്ഡൗണ്‍. ജൂണ്‍ ഒന്നുമുതല്‍ അണ്‍ലോക് പ്രക്രിയ ആരംഭിച്ചു. അതു കൂടുതല്‍ ഇളവുകളോടെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഇതിനു പുറമേ കേരളം സ്വന്തമായ നിലയില്‍ കൊവിഡ് പ്രതിരോധനടപടികള്‍ സ്വീകരിച്ചുകൊണ്ടിരുന്നു. മാര്‍ച്ച് 23 നു തന്നെ നമ്മള്‍ കാസര്‍ഗോഡു ജില്ലയില്‍ സമ്പൂര്‍ണലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചും പ്രാദേശികതലത്തില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുത്തിയും കൊറോണവ്യാപനം തടയാന്‍ നമ്മള്‍ തീവ്രശ്രമം നടത്തി. 
ഇതു വിജയം കണ്ടു. ജൂലൈവരെ കേരളത്തിന്റെ കൊവിഡ് പ്രതിരോധനടപടികള്‍ ലോകത്തിനുതന്നെ മാതൃകയായി നിലകൊണ്ടു. ജൂലൈ ആദ്യവാരംമുതല്‍ കാറ്റുമാറി വീശാന്‍ തുടങ്ങി. 
ജൂലൈ രണ്ടിന് അന്യസംസ്ഥാനത്തൊഴിലാളികളുടെ ആദ്യബാച്ച് തീവണ്ടിമാര്‍ഗം ഉത്തരേന്ത്യയിലേക്കു മടങ്ങി. അതു പിന്നെ തുടര്‍ന്നു. അന്നു മടങ്ങിപ്പോയവര്‍ക്കൊന്നും കൊവിഡ് ഉണ്ടായിരുന്നില്ല. പക്ഷേ, പിന്നീട് അവര്‍ മടങ്ങിവരാന്‍ തുടങ്ങി. വന്നവരൊക്കെ കൊവിഡുമായിട്ടാണു വന്നത്. 
വിദേശമലയാളികളുടെ ആദ്യബാച്ച് കപ്പല്‍മാര്‍ഗം കൊച്ചിയിലെത്തിയത് ജൂലൈ അഞ്ചിനാണ്. പിന്നീട് വിമാനത്തിലും കപ്പലിലുമായി ലക്ഷക്കണക്കിനു മലയാളികള്‍ നാട്ടിലെത്തി. ഇവരില്‍ ഒട്ടേറെ പേര്‍ക്കു കൊവിഡ്ബാധയുണ്ടായിരുന്നു. 
ഇതിനിടെ പച്ചക്കറി, പഴം, മത്സ്യം മുതലായവയോടൊപ്പം അയല്‍സംസ്ഥാനങ്ങളില്‍നിന്നു കൊവിഡും കേരളത്തിലേക്കെത്തി. ചെക്കുപോസ്റ്റുകള്‍വഴിയല്ലാതെ അനധികൃതമായി കേരളാതിര്‍ത്തി കടന്നെത്തിയ തൊഴിലാളികളും നല്ലൊരുഭാഗം പേര്‍ കൊവിഡും കൂടെക്കൊണ്ടുവന്നിരുന്നു.
ഇതോടെ മട്ടുമാറി. ജൂലൈ പത്തായപ്പോഴേക്കും, വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും എത്തിയവരെക്കാള്‍ കൂടുതല്‍ പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ രേഖപ്പെടുത്തി. സമൂഹവ്യാപനത്തിന്റെ സൂചനയാണ് അതുവഴി നമുക്കു ലഭിച്ചത്.
അങ്ങനെതന്നെ സംഭവിച്ചു. ജൂലൈ 17 ന്, തിരുവനന്തപുരം പൂന്തുറയിലും പെരുമാതുറയിലും സമൂഹവ്യാപനമുണ്ടായെന്നു മുഖ്യമന്ത്രിതന്നെ വെളിപ്പെടുത്തി. അതു പിന്നെ മറ്റു പലയിടങ്ങളിലേക്കും വ്യാപിച്ചു. അവിടെയൊക്കെ കണ്ടെയ്ന്‍മെന്റ്‌സോണുകള്‍ പ്രഖ്യാപിച്ചു. രോഗബാധ തടഞ്ഞുനിര്‍ത്താന്‍ സര്‍ക്കാര്‍ തീവ്രപരിശ്രമം തുടര്‍ന്നു.
ഇതിനിടയിലാണ് ജൂലൈ അഞ്ചിനു തിരുവനന്തപുരം വിമാനത്താവളത്തില്‍, യുഎഇയില്‍നിന്നെത്തിയ ഡിപ്‌ളോമാറ്റിക് ബാഗേജില്‍ 30 കിലോ സ്വര്‍ണം അനധികൃതമായി കടത്തിയതു പിടികൂടിയത്. അതിലെ കക്ഷികളുമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിനു സൗഹൃദമുണ്ടായിരുന്നു എന്നു വന്നതോടെ അദ്ദേഹത്തെ പുറത്താക്കി. ജൂലൈ 16 നു സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു.
ഇതോടെ കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമായി. പ്രതിപക്ഷകക്ഷികളായ കോണ്‍ഗ്രസും ബി.ജെ.പി.യും കൊവിഡ് ബാധ വകവയ്ക്കാതെ തെരുവിലിറങ്ങി. അതു പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു പലയിടത്തും. ജലപീരങ്കി പ്രയോഗിക്കലും ലാത്തിച്ചാര്‍ജും നടന്നു.
നിയന്ത്രണമില്ലാത്ത പ്രക്ഷോഭപരിപാടികള്‍ കൊവിഡ് വ്യാപനം ത്വരിതപ്പെടുത്തി. രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നു. മരണസംഖ്യയും വര്‍ധിച്ചു. കാര്യം പിടിവിട്ടുപോയെന്നു സര്‍ക്കാരും സമ്മതിച്ചു.
ജൂലൈ 15 നു കേരളാ ഹൈക്കോടതിയില്‍നിന്നൊരു വിധി യുണ്ടായി, കൊവിഡുകാലത്തു സമരം പാടില്ലെന്ന്. ഇതുറപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
എന്തുഫലം? ആരുകേള്‍ക്കാന്‍? സമരം പിന്നെയും തുടര്‍ന്നു. ക്രമസമാധാനപാലനത്തില്‍ പൊലീസിന് ഏറെ ശ്രദ്ധ വയ്‌ക്കേണ്ടിവന്നപ്പോള്‍ അവര്‍ കൊവിഡ് കാര്യത്തില്‍ പുലര്‍ത്തിപ്പോന്ന ജാഗ്രതയില്‍ കുറവു വന്നു. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധയത്‌നങ്ങളുടെ താളം തെറ്റി. അധികൃതര്‍ നിസ്സഹായരായി. ജനങ്ങള്‍ രാഷ്ട്രീയക്കാരെ മനസാ ശപിച്ചിട്ടുണ്ടാവും.
ഈ സമരങ്ങളൊന്നും പക്ഷേ, ഉദ്ദേശ്യശുദ്ധിയുള്ളവയായിരുന്നില്ല. ജനാധിപത്യസംവിധാനത്തില്‍ ജനകീയസമരങ്ങള്‍ അനിവാര്യമാണ്. ഭരണകൂടത്തിന്റെ തെറ്റായ നടപടികള്‍ക്കെതിരേയുള്ള ജനങ്ങള്‍ക്കുള്ള പ്രതിഷേധമറിയിക്കാന്‍ കണ്ടെത്തുന്ന ജനകീയനടപടിയാണിത്. അവയ്ക്കും ഉദ്ദേശ്യശുദ്ധിയുണ്ടായിരിക്കണം. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുമ്പോളാണ് സമരങ്ങളുടെ ഉദ്ദേശ്യശുദ്ധി നഷ്ടപ്പെടുന്നത്. കേരളത്തില്‍ സംഭവിച്ചതും അതുതന്നെയാണ്.
കൊറോണയ്ക്കു മരുന്നോ വാക്‌സിനോ കണ്ടെത്താന്‍ നമുക്കിതുവരെ കഴിഞ്ഞിട്ടില്ല. അതിനെ പ്രതിരോധിക്കാനുള്ള ഏക ആയുധം സാമൂഹികാകലം പാലിക്കല്‍ മാത്രമാണ്. പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത് 'രാമബാണം' എന്നാണ്. ലക്ഷ്യം പിഴയ്ക്കാത്ത അമ്പാണ് രാമബാണം. സാമൂഹികാകലം കൃത്യമായി പാലിച്ചാല്‍ കൊറോണവൈറസിനു നമ്മിലേക്കു പ്രവേശിക്കാന്‍ കഴിയില്ല. 
ഈ ഏക രക്ഷോപായമാണ് സമരക്കാര്‍ തകര്‍ത്തുകളഞ്ഞത്. അങ്ങനെ സമരം ജനദ്രോഹനടപടിയായി കലാശിച്ചു. വാസ്തവത്തില്‍ എന്തിനായിരുന്നു സമരം? സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതിരേ എന്നാവും ഉത്തരം. ഒന്നുകൂടി ആലോചിച്ചാല്‍, അതിനുപിറകില്‍ വെറും രാഷ്ട്രീയമേ ഉണ്ടായിരുന്നുള്ളൂ എന്നു തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല.  ഇവിടെ ഭരണത്തുടര്‍ച്ച ഉണ്ടായേക്കുമോ എന്ന ഭയം. അതാണു സമരത്തിനു പിന്നിലെ രാഷ്ട്രീയം. അപ്പോള്‍ സമരക്കാര്‍ ജനങ്ങളെ മറന്നു. 
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും ഞങ്ങള്‍ സമരം നടത്തുമെന്ന് ഒരു ലോക്‌സഭാമെമ്പര്‍ പ്രഖ്യാപിക്കുന്നതുകേട്ടപ്പോള്‍ ലജ്ജ തോന്നിപ്പോയി. ഇത്രയ്ക്കു നഷ്ടമായിപ്പോയോ നമ്മുടെ പൗരബോധമെന്ന്. സമരം ചെയ്യണം, സാഹസം ചെയ്യണം. പക്ഷേ, ഒരു മാരക വൈറസ്ബാധ ജനസുരക്ഷയ്ക്കുമേല്‍ ഡമോക്ലീസിന്റെ വാളുപോലെ തൂങ്ങിയാടുമ്പോള്‍ അതു പാടില്ല എന്നേയുള്ളൂ.
ഒരനുഭവം പറയാം: ഒരു ഗ്രാമപഞ്ചായത്തു വാര്‍ഡില്‍ ഇരുപതിലധികം പേര്‍ക്കു കൊറോണബാധ. പെട്ടെന്നുതന്നെ സര്‍ക്കാര്‍ പ്രതിരോധനടപടികള്‍ സ്വീകരിച്ചു. വാര്‍ഡിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. ഒരു റോഡില്‍ മാത്രം ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് കാവല്‍ നിന്നു. ആര്‍ക്കും അകത്തേക്കു പ്രവേശനമില്ല. ലാഘവബുദ്ധിയോടെ പുറത്തുപോകാനും പാടില്ല. 
ജനങ്ങള്‍ക്കു കുറച്ചു ബുദ്ധിമുട്ടുണ്ടായി. എങ്കിലും സഹിച്ചേ പറ്റൂ. അതു ജനനന്മയ്ക്കു വേണ്ടിയാണ്. അതിനു ഫലവുമുണ്ടായി. രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗബാധ അപ്രത്യക്ഷമായി. പുതിയതായി ഒരാള്‍ക്കുപോലും രോഗം പകര്‍ന്നതുമില്ല. അധികാരികള്‍ കരുതലെടുത്തു; ജനങ്ങള്‍ സഹകരിച്ചു. 
ഈ വസ്തുതയാണ് നമ്മുടെ രാഷ്ട്രീയക്കാര്‍ മറന്നുപോയത്. ജോര്‍ജ് തോമസിന്റെ ഒരു കവിത ഇങ്ങനെ: 
സമരം വിതച്ചു മരണം കൊയ്യരുത്.
മരുന്നില്ലാത്ത രോഗത്തിന്റെ മടയില്‍ തല വയ്ക്കരുത്.
വികാരം

 

Login log record inserted successfully!