പേ പിടിച്ചുള്ള ദാരുണമരണത്തിലേക്ക് ജനങ്ങളെ തള്ളിവിടരുത്
പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരും തദ്ദേശ സ്വയംഭരണസ്ഥാപനാധികാരികളും ജനങ്ങളെ തെരുവുനായ്ക്കളുടെ മുന്നിലേക്കു വലിച്ചെറിയുന്ന കാഴ്ചയാണ് അനുദിനം നമ്മള്‍ കാണുന്നത്. ഇവയുടെ സൈ്വരവിഹാരം നമ്മുടെ നാടിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. തെരുവുനായ്ക്കളുടെ ആക്രമണവും പേവിഷബാധകാരണമുള്ള മരണങ്ങളും സംസ്ഥാനത്ത് അനുദിനം വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു.
കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 3,16,793 പേര്‍ക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. 2019ലെ ലൈവ്‌സ്റ്റോക്ക് സെന്‍സസ് പ്രകാരം 2,89,986 തെരുവു നായ്ക്കള്‍ ഉണ്ടെന്നായിരുന്നു കണക്ക്. പിന്നീട് സെന്‍സസ് നടന്നിട്ടില്ല. ഇപ്പോള്‍ നാലുലക്ഷത്തിലേറെ തെരുവുനായ്ക്കള്‍ ഉണ്ടെന്നാണു കരുതപ്പെടുന്നത്. 2020-2024 കാലഘട്ടത്തില്‍ സംസ്ഥാനത്ത് 94 പേരാണ് പേവിഷബാധയേറ്റു മരിച്ചത്. 2020 ല്‍ 5 പേര്‍ മരിച്ചിടത്ത് 2024 ആയപ്പോഴേക്ക് 26 പേരായി. പ്രതിരോധ കുത്തിവയ്പിനുശേഷവും വൈറസ് ബാധിച്ചു മൂന്നു കുട്ടികള്‍ സംസ്ഥാനത്തു മരിച്ചു. പിഞ്ചുകുഞ്ഞുങ്ങള്‍പോലും പേ വിഷബാധയേറ്റു മരിക്കുകയാണ്. വളരെ ഭീതിദമാണ് കേരളത്തിന്റെ അവസ്ഥ.
2021 മുതല്‍ സംസ്ഥാനത്ത് ഓരോ വര്‍ഷവും നായയുടെ കടിയേറ്റു ചികിത്സ തേടുന്നവര്‍ രണ്ടുലക്ഷത്തിലധികം പേരാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി അതു മൂന്നുലക്ഷം കടന്നു. 2024 ല്‍ 3.16 ലക്ഷം പേരാണ് നായ്ക്കളുടെ കടിയേറ്റു ചികിത്സ തേടിയത്. ദിനംതോറും നായ്ക്കളുടെ ഭീഷണി നേരിടുന്നവര്‍ ഒട്ടേറെയാണ്. പാല്‍-പത്രം ജീവനക്കാര്‍, മത്സ്യക്കച്ചവടക്കാര്‍, ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍, സൈക്കിള്‍ യാത്രക്കാര്‍, കാല്‍നടക്കാര്‍, പുലര്‍കാലസവാരിക്കാര്‍ എന്നിങ്ങനെ എല്ലാവരും ആക്രമിക്കപ്പെടുകയാണ്. വയോജനങ്ങളും കുഞ്ഞുങ്ങളുമാണ് ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത്. നായ്ക്കളുടെ കടിയേല്‍ക്കുന്നവരില്‍ 35 ശതമാനത്തോളം കുട്ടികളാണെന്നാണ് വിലയിരുത്തല്‍. മുഖത്തും കൈകളിലുമാണ് കൂടുതലും കടിയേല്‍ക്കുന്നത് എന്നതിനാല്‍ കുട്ടികളില്‍ അപകടസാധ്യത കൂടുതലാണ്. പേപ്പട്ടിയാണ് കടിച്ചതെങ്കില്‍ ഇത്തരം അക്രമങ്ങളില്‍ പേ വിഷം പെട്ടെന്നു തലച്ചോറില്‍ എത്താം.
നായയുടെ കടിയേറ്റ് പേവിഷപ്രതിരോധവാക്‌സിന്‍ എടുത്തിട്ടും മരണങ്ങള്‍ ഉണ്ടാകുന്നത് നടുക്കമുളവാക്കുന്നു. 2021നുശേഷം പേ വിഷബാധയ്ക്കുള്ള വാക്‌സിന്‍ എടുത്തശേഷം 22 പേര്‍ മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഒരിക്കലും ഇങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണ്. ജനങ്ങള്‍ വാക്‌സിന്റെ ഫലക്ഷമതയെ സംശയിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി വാക്‌സിനു പൊതുവായ ഗുണമേന്മ ഉണ്ടെന്നാണ് കണ്ടെത്തിയത്. എന്നാല്‍, പ്രഥമശുശ്രൂഷയിലോ, ഇമ്യൂണോ ഗ്ലോബുലിന്‍ കുത്തിവയ്ക്കുന്നതിലോ, വാക്‌സിന്‍ സൂക്ഷിക്കുന്നതിലോ, ഉണ്ടാകുന്ന പിഴവുകള്‍, വാക്‌സിനേഷന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാത്തത്, ശരീരം ആന്റി ബോഡി ഉത്പാദിപ്പിക്കാത്ത അവസ്ഥ (അഞ്ചു വര്‍ഷത്തിനുള്ളില്‍ വാക്‌സിനെടുത്ത എല്ലാവരിലും പ്രതിരോധത്തിനുള്ള 'പ്രൊട്ടക്റ്റീവ് ആന്റിബോഡി' ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. വാക്‌സിനെടുത്തവരില്‍ രാജ്യാന്തരമാനദണ്ഡമനുസരിച്ചുള്ള പ്രതിരോധം രൂപപ്പെടുന്നുണ്ടെന്ന് 2022ല്‍ സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയും കണ്ടെത്തിയിരുന്നു) വാക്‌സിന്റെ ഫലക്ഷമതയിലെ കുറവ്, വാക്‌സിന്‍ സംഭരണകേന്ദ്രത്തിലോ അത് ഒരു സ്ഥലത്ത് നിന്നു മറ്റൊരിടത്തേക്കു കൊണ്ടുപോകുമ്പോള്‍ ഉണ്ടാകുന്ന താപവ്യത്യാസംമൂലമുള്ള പ്രശ്‌നങ്ങള്‍ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതിരോധവാക്‌സിനെടുത്തിട്ടും പേ വിഷബാധയുണ്ടാകാന്‍ ഇടവരുത്തുന്നുവെന്നത് ഏറെ ആശങ്കയുളവാക്കുന്ന കാര്യമാണ്. ഇക്കാര്യത്തില്‍ ജനങ്ങളില്‍ ഉണ്ടാകുന്ന ആശങ്ക എത്രയും വേഗം ശാസ്ത്രീയവസ്തുതകളുടെ അടിസ്ഥാനത്തില്‍ ദൂരീകരിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. അപാകതകള്‍ കണ്ടെത്തി പരിഹരിക്കുകയും ഇക്കാര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തുകയും വേണം.
പ്രഥമശുശ്രൂഷയും എത്രയും വേഗം പ്രതിരോധ കുത്തിവയ്‌പെടുക്കുന്നതും പേ വിഷബാധയെ തടയുന്നതില്‍ അതീവ നിര്‍ണായകമാണ്.
പ്രതിരോധകുത്തിവെയ്പ് എടുക്കുന്നതിനു മുമ്പുതന്നെ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റെങ്കിലും കഴുകി പരമാവധി വൈറസുകളെ നീക്കുന്നത് ഗുണപ്രദമാണ്. മൃഗങ്ങളുടെ കടി, മാന്തല്‍ എന്നിവയിലൂടെ മുറിവുണ്ടായാല്‍ ആ ഭാഗം എത്രയും പെട്ടെന്ന് സോപ്പുപയോഗിച്ചു കഴുകണം. പൈപ്പില്‍നിന്നു വെള്ളം തുറന്നുവിട്ട് കഴുകുന്നതാണ് ഉത്തമം. സോപ്പുപയോഗിച്ചു കഴുകിയാല്‍ 70 ശതമാനം അണുബാധ ഇല്ലാതാകുമെന്ന് വൈദ്യശാസ്ത്രം പറയുന്നു.
1964ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ പതിനൊന്നാം വകുപ്പുപ്രകാരം തെരുവുനായ്ക്കളെ കൊല്ലാന്‍ അനുവാദം ഉണ്ടായിരുന്നു. എന്നാല്‍, 2001 ലെ മൃഗപ്രജനന നിയന്ത്രണ (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍-എബിസി) ചട്ടം നായ്ക്കളെ കൊല്ലുന്നതു വിലക്കി. വന്ധ്യംകരണത്തിലൂടെ തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കണം എന്നാണ് വ്യവസ്ഥ. സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങള്‍ 2001 മുതല്‍ എബിസി പ്രോഗ്രാം നടപ്പാക്കിയിരുന്നെങ്കില്‍ ഇത്ര രൂക്ഷമായ സാഹചര്യം ഉണ്ടാകുമായിരുന്നില്ല. 2015-16 മുതലാണ് ഇവിടെ എബിസി നടപ്പാക്കി ത്തുടങ്ങിയത്. 2016 മുതല്‍ 2024 വരെയുള്ള എട്ടുവര്‍ഷം സംസ്ഥാനത്ത് വന്ധ്യം കരണം നടത്തിയത് 1.16 ലക്ഷം തെരുവു നായ്ക്കളെ മാത്രമാണ്. എല്ലാ തെരുവു നായ്ക്കളെയും വന്ധീകരിക്കുമെന്നും തദ്ദേശസ്ഥാപനങ്ങളില്‍ ഷെല്‍റ്റര്‍ ഹോമുകള്‍ തുറക്കുമെന്നുമുള്ള സര്‍ക്കാര്‍ പ്രഖ്യാപനം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഷെല്‍റ്റര്‍ ഹോം സംസ്ഥാനത്ത് ഒരിടത്തും ആരംഭിച്ചിട്ടുമില്ല. തെരുവുനായ്ക്കളെ പിടികൂടി പാര്‍പ്പിക്കാന്‍ അഭയകേന്ദ്രങ്ങള്‍ പ്രായോഗികമല്ലെന്നും ജനങ്ങള്‍ ഷെല്‍റ്റര്‍ഹോമുകള്‍ തുറക്കാന്‍ എതിരാണെന്നുമാണ് വകുപ്പുമന്ത്രി ഇപ്പോള്‍ പറയുന്നത്. കോടികള്‍ ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും എബിസി ചട്ടം അനുശാസിക്കുന്ന നിയന്ത്രണനടപടികള്‍ കാര്യക്ഷമമായി നടക്കുന്നില്ല. 15 എബിസി കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. അവയില്‍ പലതും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുമില്ല.
തെരുവില്‍ നായ്ക്കളുടെ കടികൊണ്ടു മരിക്കുന്നത് സാധാരണക്കാരുടെ മക്കളാണ്. നിയമം പറയുന്നവരും നടപ്പാക്കുന്നവരും അവരുടെ മക്കളും കാറില്‍ സഞ്ചരിക്കുന്നതിനാല്‍ അവര്‍ക്കു നായ്ക്കളെ പേടിക്കേണ്ടിവരുന്നില്ല. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ അനുമതി ഉണ്ടെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ കടിച്ചുകൊല്ലുന്ന നായ്ക്കളെ തൊടാന്‍ പറ്റാത്ത അവസ്ഥയാണ്. നായപ്രേമവുമായി രംഗത്തിറങ്ങുന്നവരുടെ പിന്നില്‍ വമ്പന്‍ വാക്‌സിന്‍ ലോബികളാണെന്നു പറയപ്പെടുന്നു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയാണ് പ്രശ്‌നമെങ്കില്‍ എന്തുകൊണ്ടാണ് നായ്ക്കളുടെ കാര്യത്തില്‍ മാത്രം ഇവര്‍ താത്പര്യമെടുക്കുന്നത്? ഭക്ഷണത്തിനായി എത്രയോ മൃഗങ്ങളെ കൊല്ലുന്നു; കൊന്നുതിന്നുന്നു!
തെരുവില്‍ അല്ല നായ്ക്കളെ വളര്‍ത്തേണ്ടത്. ലോകത്തൊരിടത്തും തെരുവില്‍ നായ്ക്കളെ വളര്‍ത്തുന്നുമില്ല. ഉത്തരേന്ത്യയിലെ ഗോശാലകള്‍ പോലെ നമുക്കു ശ്വാനാലയങ്ങള്‍ തുറക്കാം. അത്തരം ഷെല്‍റ്ററുകള്‍ ജനവാസമേഖലയില്‍നിന്ന് അകലെയാവണം. മൃഗസ്‌നേഹികള്‍ക്ക് അവിടെച്ചെന്ന് അവരെ പരിപാലിക്കാം, ദത്തെടുക്കാം, അരുമയായി പോറ്റി വളര്‍ത്താം.
തെരുവുനായ്ക്കള്‍ക്കു ഭക്ഷണമായിത്തീരുന്ന മാലിന്യത്തിന്റെ ലഭ്യതയാണ് അവയുടെ വ്യാപനത്തിന് ഒരു പ്രധാന കാരണം. വഴിയോരക്കടകളില്‍നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ വേണ്ടതുപോലെ സംസ്‌കരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. മാലിന്യക്കൂമ്പാരം പെരുകാതിരിക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സമൂഹവും നിരന്തരജാഗ്രത പുലര്‍ത്തണം. വന്ധ്യംകരിച്ചാലും നായ്ക്കള്‍ കടിക്കും. എന്നാലും, എബിസി പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുക.
നായ്ക്കളുടെ വന്ധ്യംകരണം അഥവാ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി മാത്രമാണ് തെരുവുനായനിയന്ത്രണത്തിനുള്ള ഏകപോംവഴി എന്ന സമീപനം സംസ്ഥാനത്ത് പേവിഷബാധ കേസുകള്‍ വര്‍ദ്ധിപ്പിക്കുമെന്നു വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ സംഘടനയായ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍, കേരള പറഞ്ഞു. മറ്റു മാര്‍ഗങ്ങളെക്കുറിച്ചും വന്ധ്യംകരണത്തിന്റെ പ്രയോഗികതയെക്കുറിച്ചും മാറിച്ചിന്തിക്കണം എന്നാണ് വെറ്ററിനറി ഡോക്ടര്‍മാരുടെ അഭിപ്രായം.
പേപിടിച്ചുള്ള ദാരുണമരണത്തിലേക്കു സര്‍ക്കാര്‍ ജനങ്ങളെ ഇനിയും തള്ളി വിടരുത്. സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് കൂടുതല്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ തേടണം. അധികാരികള്‍ നിഷ്‌ക്രിയത്വം തുടര്‍ന്നാല്‍ ജനങ്ങള്‍ സഹികെട്ട് നിയമം കൈയിലെടുത്തേക്കാം. കാട്ടുപന്നികളുടെ ഉപദ്രവം കൊണ്ട് സഹികെട്ട ജനം തിരിച്ചടിച്ചപ്പോള്‍ ചത്ത കാട്ടുപന്നിയുടെ പിറകേപോകേണ്ടെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പറഞ്ഞത് തെരുവു നായ്ക്കളുടെ കാര്യത്തിലും നടപ്പാക്കിയാല്‍ മതി. പ്രശ്‌നത്തിന് എളിയ തോതില്‍ പരിഹാരമാകും. തെരുവു നായ്ക്കളില്ലാത്ത കേരളത്തിനായി ഒന്നിക്കാം. പേപ്പട്ടികളില്‍നിന്നു കേരളജനതയെ രക്ഷിക്കാം.