•  10 Apr 2025
  •  ദീപം 58
  •  നാളം 6
ലേഖനം

കര കവിയുന്ന കൊവിഡ് കര കയറാതെ വാക്‌സിനേഷന്‍

കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ മനുഷ്യരെ വീണ്ടും അനിശ്ചിതത്വത്തിലേക്കും നിസ്സഹായതയിലേക്കും തള്ളിവിട്ടിരിക്കുകയാണ്. കരകയറിയെന്ന അമിതപ്രതീക്ഷയില്‍ എല്ലാ നിയന്ത്രണങ്ങളും കൈയൊഴിയുകയും തിരഞ്ഞെടുപ്പുപ്രചാരണം അടക്കമുള്ള ആവശ്യവും അനാവശ്യവുമായ ഒത്തുചേരലുകള്‍ തകൃതിയായി നടക്കുകയും ചെയ്തതോടെ അപരിഹാര്യമായ പ്രതിസന്ധിയിലേക്കാണ് രാജ്യം എത്തിപ്പെട്ടിരിക്കുന്നത്. 
രോഗവ്യാപനത്തിന്റെ വേഗം വിശദീകരിക്കാന്‍ ഒരു വിദഗ്ധനും സാധിക്കുന്നില്ല. ഉത്തരങ്ങള്‍ മുഴുവന്‍ അപ്രസക്തമാകുകയും തീപിടിച്ച ചോദ്യങ്ങള്‍ മാത്രം അവശേഷിക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ ജനങ്ങള്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചത് വാക്സിനേഷനെയായിരുന്നു. പിഴച്ചത് എവിടെയായാലും, ആ പ്രതീക്ഷയും അസ്ഥാനത്താകുകയാണെന്നു കരുതേണ്ടിയിരിക്കുന്നു.
വാക്സിന്‍ പ്രതീക്ഷ
വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ചും അത് ഭാവിയില്‍ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും നിരവധി ചോദ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും വാക്‌സിന്‍ ഒരു പ്രതീക്ഷതന്നെയായിരുന്നു. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട് കൊവിഷീല്‍ഡും ഭാരത് ബയോടെക് കൊവാക്‌സിനും നിര്‍മിക്കാന്‍ തുടങ്ങിയതോടെ വലിയ ആശ്വാസമാണ് അനുഭവപ്പെട്ടത്. വിവിധ ഘട്ടത്തിലെ ട്രയലുകള്‍ പൂര്‍ത്തിയാക്കി ഡി സി ജി ഐ അനുമതി കൊടുക്കുകയും സര്‍ക്കാര്‍ ഏജന്‍സികളുടെ പരിശോധനകള്‍ അതിവേഗം പൂര്‍ത്തിയാക്കുകയും ചെയ്തതോടെ മറ്റേതൊരു രാജ്യത്തോടും കിടപിടിക്കാവുന്ന നേട്ടം വാക്സിന്‍ രംഗത്ത് ഇന്ത്യ കൈവരിക്കുകയായിരുന്നു. ആസ്ട്രാ സെനക വികസിപ്പിച്ച വാക്സിന്‍ പുണെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വന്‍ തോതില്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യ വാക്സിന്‍ ഹബായി മാറി. നിരവധി രാജ്യങ്ങള്‍ ഇന്ത്യയ്ക്കു മുമ്പില്‍ കൈനീട്ടി.
തദ്ദേശനിര്‍മിത കൊവാക്സിന്‍
വിദേശകാര്യമന്ത്രാലയംവഴി സര്‍ക്കാറുകള്‍ തമ്മിലും കമ്പനികള്‍വഴി വാണിജ്യപരമായും ഇന്ത്യയില്‍നിന്നുള്ള വാക്സിന്‍ ഇറക്കുമതിക്കായി രാജ്യങ്ങള്‍ മത്സരിച്ചു. ഇതിനിടയ്ക്കാണ് ഭാരത് ബയോടെക്കിന്റെ തദ്ദേശനിര്‍മിത കൊവാക്സിന്‍ വരുന്നത്. അല്പം തിടുക്കം കൂടിപ്പോയെങ്കിലും കൊവാക്സിനും പ്രതിരോധ പ്രതീക്ഷയ്ക്കു തിളക്കമേറ്റി. ഈ ഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ നയതന്ത്രത്തിലേക്കു കാലെടുത്തു വച്ചത്. സുഹൃദരാജ്യങ്ങള്‍ക്കും സുഹൃത്തുക്കളാക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങള്‍ക്കും ആഫ്രിക്കന്‍ഭൂഖണ്ഡത്തിലെ ദരിദ്രരാജ്യങ്ങള്‍ക്കും മധ്യസമ്പന്ന രാജ്യങ്ങള്‍ക്കും യു എസ്, യു കെ, കാനഡ തുടങ്ങിയ വമ്പന്‍മാര്‍ക്കുമെല്ലാം ഇന്ത്യ വാക്സിന്‍ കയറ്റിയയച്ചു. 
രാജ്യത്ത് നല്‍കുന്നതിനെക്കാള്‍ വാക്സിന്‍ ഡോസുകള്‍ കയറ്റിയയച്ച രാജ്യമായി ഇന്ത്യ. 76 രാജ്യങ്ങള്‍ക്കായി 60 മില്യണ്‍ ഡോസ് നല്‍കിയെന്നാണ് മാര്‍ച്ച് 24 ലെ കണക്ക്. ലോകം മുഴുവന്‍ ഇന്ത്യയെ വാഴ്ത്തി. കാനഡ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്, 'എന്റെ നാട്ടുകാര്‍ കൊവിഡിനെ അതിജീവിക്കുന്നുവെങ്കില്‍ അതിനു  കടപ്പെട്ടിരിക്കുന്നത് ഇന്ത്യയോടാണ്' എന്നാണ്.
രാഷ്ട്രീയലക്ഷ്യങ്ങള്‍ പാടില്ല
ഇപ്പോള്‍ എന്താണു സ്ഥിതി? വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ഫൈസര്‍, സ്പുട്‌നിക്-വി തുടങ്ങിയ വിദേശനിര്‍മിതവാക്‌സിനുകള്‍ രാജ്യത്തെത്തിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. ഒരു സംശയവുമില്ല, മറ്റു രാജ്യങ്ങളെ ചേര്‍ത്തുപിടിക്കുകയെന്നത് ഇന്ത്യയുടെ പാരമ്പര്യമാണ്. എന്നാല്‍, അതില്‍ രാഷ്ട്രീയലക്ഷ്യങ്ങള്‍ പാടില്ല. പേരെടുക്കലിന്റെ അംശമുണ്ടാകരുത്. അങ്ങനെയുണ്ടായിട്ടുണ്ടോ എന്ന് ആത്മവിചാരണ നടത്തേണ്ട ഘട്ടമാണിത്.
പ്രതിസന്ധിയുടെ ആഴം
മിക്ക സംസ്ഥാനങ്ങളിലും വാക്‌സിനേഷന്‍ ഡ്രൈവുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. വാക്സിനെടുക്കാനായി ക്യാമ്പെയിന്‍ ചെയ്ത സര്‍ക്കാറുകള്‍ ഇപ്പോള്‍ പിന്‍വാങ്ങിയിരിക്കുന്നു. വാക്‌സിനേഷന്‍യജ്ഞം ഒട്ടും സമയം കളയാതെ, ഒരു ഡോസും പാഴാക്കാതെ നിര്‍വഹിച്ച കേരളത്തിന്റെ അനുഭവം നോക്കിയാല്‍ വാക്സിന്‍പ്രതിസന്ധിയുടെ ആഴം മനസ്സിലാകും. മാസ് വാക്‌സിനേഷനായി 50 ലക്ഷം ഡോസ് ആവശ്യപ്പെട്ട കേരളത്തിന് കേന്ദ്രം നല്‍കിയത് രണ്ടു ലക്ഷം ഡോസ് മാത്രമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറയുന്നു.
നവാബ് മാലിക്കിന്റെ ആരോപണം
മഹാരാഷ്ട്രയെപ്പോലുള്ള സംസ്ഥാനങ്ങള്‍ ഗുരുതരമായ ആരോപണമാണ് കേന്ദ്ര സര്‍ക്കാറിനെതിരേ ഉന്നയിച്ചിട്ടുള്ളത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി അധികാരത്തിനു പുറത്താണ് എന്നതുകൊണ്ടുമാത്രം വാക്സിന്‍ വിതരണത്തില്‍ തങ്ങളോടു വിവേചനം കാണിക്കുന്നുവെന്നാണ് മഹാരാഷ്ട്ര ചൂണ്ടിക്കാട്ടുന്നത്. രാജസ്ഥാനും ഡല്‍ഹിയും ഇതേ തരത്തില്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. കൊവിഡ് രോഗികള്‍ക്ക് ആശ്വാസം പകരുന്ന മരുന്നുകള്‍ സംസ്ഥാനത്തെത്താതിരിക്കാന്‍ കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ടവര്‍ ഇടപെടുന്നുവെന്ന ആരോപണം ഉന്നയിച്ചത് മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമമന്ത്രി നവാബ് മാലിക് ആണ്. 
കൊവിഡിനെതിരേ ഉപയോഗിക്കുന്ന റെംഡെസിവിര്‍ എന്ന മരുന്ന് മഹാരാഷ്ട്രയ്ക്കു നല്‍കരുതെന്ന് മരുന്നുകമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായാണ് നവാബ് മാലിക്കിന്റെ ആരോപണം. 16 എക്‌സ്‌പോര്‍ട്ട് കമ്പനികളോട് സംസ്ഥാനസര്‍ക്കാര്‍ റെംഡെസിവിര്‍ ആവശ്യപ്പെട്ടുവത്രേ. എന്നാല്‍ മഹാരാഷ്ട്രസര്‍ക്കാര്‍ മരുന്നാവശ്യപ്പെട്ടാല്‍ നല്‍കരുതെന്ന് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് മറുപടി ലഭിച്ചതെന്ന് നവാബ് മാലിക് ആരോപിച്ചു. രാജ്യത്ത് ഏറ്റവും ഭീകരമായ രോഗവ്യാപനം മഹാരാഷ്ട്രയിലാണെന്നോര്‍ക്കണം.
ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വര്‍ധിച്ചു
മെഡിക്കല്‍ ഓക്‌സിജന്റെ ക്ഷാമവും രൂക്ഷമാണ്. ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രം 50,000 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. മെഡിക്കല്‍ ഓക്‌സിജന്റെ ഉപഭോഗം പ്രതിദിനം 750 ടണ്ണില്‍നിന്ന് 2,700 ടണ്‍ ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഓക്‌സിജന് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. 
ആഭ്യന്തരലഭ്യത ഉറപ്പു വരുത്തണം
കഴിഞ്ഞതു കഴിഞ്ഞു. ഇനി ആ പിഴവുകള്‍ ആവര്‍ത്തിച്ചുപറയുന്നതില്‍ അര്‍ത്ഥമില്ല. വാക്സിന്‍ കയറ്റുമതി നിയന്ത്രിച്ചും ഉത്പാദനം കൂടുതല്‍ വേഗത്തിലാക്കിയും ആഭ്യന്തരലഭ്യത ഉറപ്പുവരുത്തണം. വാക്സിന്‍ വിതരണത്തിലെ വിവേചനം അവസാനിപ്പിച്ചേ തീരൂ. രാഷ്ട്രീയം കളിക്കേണ്ട സമയമല്ല ഇത്. ഒന്നാം ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസ് അതേ വാക്സിന്‍ നല്‍കിയില്ലെങ്കില്‍ അതുംകൂടി പാഴാകുമെന്നോര്‍ക്കണം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)